രാവണന്റെ സംസ്‌കാരകര്‍മ്മം യഥാവിധി ചെയ്യാന്‍ രാമന്‍ വിഭീഷണനോട് പറഞ്ഞു. അപ്പോള്‍ വിഭീഷണന്‍ ഒരു തടസവാദം ഉന്നയിക്കുന്നു. ഈ ഭൂമിയില്‍ ജീവിച്ചിരുന്നകാലത്ത് ഇവനെപ്പോലെ പാപകര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ള ആരുമില്ല. ഇവന്റെ ഉടല്‍ സംസ്‌കരിക്കുന്നത് ശരിയല്ല. അതുകേട്ട് കരുണാമയനായ രാമന്‍ വിഭീഷണനെ ഉപദേശിക്കുന്നു.
എന്റെ ബാണമേറ്റ് മരിച്ചതോടെ രാക്ഷസേന്ദ്രന്റെ പാപങ്ങളൊക്കെ നശിച്ചുകഴിഞ്ഞു. ഒരുകാര്യംകൂടി ഓര്‍മ്മിച്ചുകൊള്ളൂ. ഒരാളോടുള്ള ശത്രുത അയാളുടെ മരണംവരെമാത്രമേ പാടുള്ളൂ. അതിനാല്‍ നീ ശേഷക്രിയകള്‍ ചെയ്യുന്നതിന് ഒരു ദോഷവുമില്ല.
അദ്ധ്യാത്മ രാമായണയത്തിലാണ് വിഭീഷണന്റെ ഈ വാദമുള്ളത്.
പരമസാത്വികനും ദ്രാതൃസ്‌നേഹിയും ജ്ഞാനിയുമായ വിഭീഷണനെക്കൊണ്ട് ഇങ്ങനെ പറയിച്ചത് രാമന്റെ മാഹാത്മ്യം ഉയര്‍ത്തിക്കാട്ടാനാകാം. വാല്‍മീകിയുടെ വിഭീഷണന്‍ പറയുന്നതിങ്ങനെയാണ്. ”ഹേ രാമ, യുദ്ധങ്ങളില്‍ സകലദേവന്മാരോടുമൊത്തൊരുമിച്ച് ദേവേന്ദ്രന്‍പോലും മുമ്പൊരിക്കലും തോല്‍പ്പിച്ചിട്ടില്ലാത്ത ഇദ്ദേഹം ഇന്ന് യുദ്ധത്തില്‍ സമുദ്രം കരയോടേറ്റിട്ടെന്നപോലെ തകര്‍ന്നുപോയിരിക്കുന്നു.
ഇദ്ദേഹം അത്യുല്‍കൃഷ്ടമായ വസ്തുക്കള്‍ ദാനം ചെയ്തിട്ടുണ്ട്. സുഖഭോഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. സേവകരെ ആദരിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് ധാരാളം ധനം നല്‍കിയിട്ടുണ്ട്. ശത്രുക്കളോട് പകവീട്ടിയിട്ടുമുണ്ട്. അഗ്നിഹോമം നടത്തിയിട്ടുള്ളവനും വന്‍തപസ്സു ചെയ്തിട്ടുള്ളവനും കര്‍മ്മങ്ങളില്‍ ഉത്തമവീര്യവാനുമാണ്. മരിച്ചുകഴിഞ്ഞ ഇദ്ദേഹത്തിന് ഇപ്പോള്‍ ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ അങ്ങയുടെ അനുവാദത്തോടെ ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു.” ശ്രീരാമന്‍ അനുവദിച്ചതനുസരിച്ച് ചന്ദനവും സുഗന്ധവുമുള്ള മറ്റു വസ്തുക്കളും കൊണ്ട് ചിതകൂട്ടി. മുനിമാരെയൊക്കെ വരുത്തി. രാവണശരീരം കുളിപ്പിച്ച് സുഗന്ധവസ്തുക്കള്‍ പുരട്ടി കളഭവും വിഭൂതിയുമണിയിച്ചു.
പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമണിയിച്ചു. വാദ്യഘോഷങ്ങളോടെ എല്ലാവരുടെയും അകമ്പടിയോടെ ചിതലയിലേക്കെടുപ്പിച്ചു.
ശ്രീരാമന്‍ വിഭീഷണനോടു പറഞ്ഞു: ”ഹേ ധര്‍മ്മറിയുന്നവനേ, ദശകണ്ഠന്‍ അങ്ങയുടെ കൈകൊണ്ട് വിധിപ്രകാരം സംസ്‌കരിക്കപെടാന്‍ അര്‍ഹനാണ്. അതുകൊണ്ട് അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിക്കും.” പതിമുഖം, രാമച്ചം എന്നിവ പരത്തിയതും മാന്‍തോല്‍ വിരിച്ചതും ചന്ദനമുട്ടികള്‍ കൊണ്ടുനിര്‍മ്മിച്ചതുമായ ചിത വേദവിധിപ്രകാരം തയ്യാറാക്കി.
രാജാവിന്റെ മരണാനന്തരകര്‍മ്മങ്ങള്‍ വേദവിധിപ്രകാരം ആരംഭിച്ചു. പിതൃമേധ സംസ്‌കാരം മുറപോലെ നടത്തി. എല്ലാവരും തെക്കുകിഴക്കുഭാഗത്ത് വേദിയും യഥാസ്ഥാനത്ത് അഗ്നിയും തയില്‍ കലര്‍ന്ന നെയ്യും നിറച്ച സ്രുവം (മരത്തവി) തോളത്തും സ്ഥാപിച്ചു. രാവണന്റെ പാദങ്ങളില്‍ സോരാജാനയത്തിനുള്ള ശകടങ്ങളും തുടകള്‍ക്കിടയില്‍ ഉരലും എല്ലാ മരപാത്രങ്ങളും തീ കടയാനുള്ള അരണിയും വച്ചു.
അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ അറിവുള്ള രാക്ഷസന്മാര്‍ ഉലക്കയും ചാതുര്‍മാസ്യത്തിനുള്ള മറ്റൊന്നും യഥാസ്ഥാനത്തുവച്ചു. അവിടെ രാക്ഷസരാജാവിന് ശാസ്ത്രവിധിപ്രകാരവും ഋഷിമാര്‍ വിധിച്ചപ്രകാരവുമുള്ള ഒരു യജ്ഞപ്പശു(ആട്)വിനെക്കൊന്ന് നെയ്യില്‍ മുക്കിയ പരിസ്‌കരണവും അര്‍പ്പിച്ചു. (ഹോമാഗ്നിയുടെ നാലുഭാഗത്തും വയ്‌ക്കുന്ന ദര്‍ഭയാണ് പരിസ്‌കരണം) തളര്‍ന്ന മനസ്സോടെയും കണ്ണീര്‍തൂകുന്ന മുഖത്തോടും വിഭീഷണനും മറ്റുള്ളവരും ചേര്‍ന്ന് രാവണനെ സുഗന്ധദ്രവ്യങ്ങളും മാലകളും പലതരം വസ്ത്രങ്ങളും കൊണ്ടലങ്കരിച്ച് പൂക്കള്‍ തൂകി. വിഭീഷണന്‍ രാവണന് വിധിപ്രകാരം അഗ്നിനല്‍കി.
പിന്നീട് ചെന്ന് സ്‌നാനം കഴിച്ച് ഈറനുടുത്തുകൊണ്ട് രാവണന് കറുകയും എള്ളിന്‍മണികള്‍ വെള്ളം കലര്‍ത്തിയും നല്‍കി വിധിപ്രകാരം ഉദകക്രിയചെയ്തു. എല്ലാവരും തലകുനിച്ച് നമസ്‌കരിച്ച് സ്ത്രീകളെ ശാന്തരാക്കി അനുനയിപ്പിച്ച് പറഞ്ഞയച്ചു.
(തുടരും)
















