തൃപ്പൂണിത്തുറ: സേവനാവകാശ നിയമം കടലാസിലൊതുങ്ങുന്നു. സര്‍ക്കാര്‍ മേഖലകളില്‍നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ഓരോ സേവനവും എത്ര ദിവസത്തിനകം ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പല സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ പ്രാവര്‍ത്തികമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അതേസമയം, സേവനാവകാശങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഫലപ്രദ നടപടികള്‍ വേണ്ടത്ര നടക്കാതിരുന്നതിനാല്‍ നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അജ്ഞത ഇപ്പോഴും നിലനില്‍ക്കുന്നു.
സംസ്ഥാനത്ത് നിരവധി മേഖലകളില്‍ അഴിമതി കൊടിക്കുത്തിവാഴുമ്പോഴും സേവനാവകാശ നിയമത്തെ അട്ടിമറിക്കുകായെന്നും പറയുന്നു. അഴിമതി തടയുന്നതിന്റെ ഭാഗമായി സേവനാവകാശ നിയമത്തില്‍ പറയുംപോലെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ ജോലിക്കത്തെുമ്പോള്‍ കൈവശം എത്ര രൂപയുണ്ടെന്ന് രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ മിക്കവാറും സര്‍ക്കാര്‍ ഓഫിസില്‍ യഥാവിധി അപ്‌ഡേറ്റ് ചെയ്യുന്നില്ല.
കെട്ടിട നിര്‍മാണങ്ങള്‍, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍, അടിയന്തരമായി തെറ്റ് തിരുത്തിക്കൊടുക്കേണ്ട അപേക്ഷകള്‍, പോക്കുവരവ് സംബന്ധമായ രേഖകള്‍, സബ് രജിസ്ട്രാര്‍ ഓഫിസുകള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍, വില്‌ളേജ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം ലഭിക്കേണ്ടതായ സേവനങ്ങള്‍ ഉള്‍പ്പെടെ ഒന്നിനും കൃത്യതയില്ലാത്ത അവസ്ഥയാണുള്ളത്.
സേവനകാര്യങ്ങളില്‍ സാങ്കേതികമായ കാലതാമസം ഉണ്ടാക്കുകയെന്നത് ഏത് ഉദ്യോഗസ്ഥനും എളുപ്പത്തില്‍ കഴിയുമെന്നതാണ് സാധാരണക്കാരുടെ ദുരവസ്ഥക്ക് കാരണം.
















