വിഭീഷണാ, ആര്‍ക്കുവേണ്ടി നിങ്ങളിങ്ങനെ വിലപിക്കുന്നു? ഈ വ്യക്തി നിങ്ങളുടെ ആരാണ്? അതുപോലെ നിങ്ങളും ജനിക്കുന്നതിനുമുമ്പ്, ഇപ്പോള്‍, ഭാവിയില്‍ എന്താണ്? ജലപ്രവാഹത്തില്‍ മണല്‍ത്തരികള്‍ ഒന്നിച്ചുകൂടിയകലുന്നതുപോലെ ദേഹധാരികളായ ജീവികള്‍ കാലത്തിനു വശഗതരായി ഒന്നിച്ചുകൂടുകയും പിരിയുകയും ചെയ്യുന്നു.
ഒരു വിത്തില്‍നിന്നും മറ്റൊരു വിത്തുണ്ടായി നശിക്കുന്നതുപോലെ ഭഗവാന്റെ മായയ്‌ക്കു വശഗതരായി എല്ലാ ജീവികളും ഉണ്ടായി മരിക്കുന്നു. നിങ്ങളും ഞങ്ങളും മറ്റെല്ലാ ജീവികളും കാലത്തിനു വശീഭൂതരായി നശിക്കും. ഏതോ ഒന്നില്‍നിന്നും ഉണ്ടായി ഏതോ ഒന്നില്‍നിന്നും വേര്‍പെടുന്നതാണ് ജനനമരണങ്ങള്‍. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ജനനമില്ലാത്തത് ഈശ്വരനുമാത്രമാണ്.
ആ ഈശ്വരന്‍ വിനോദരൂപേണ തന്നാല്‍ ഉത്പാദിപ്പിക്കപ്പെട്ട ജീവികളില്‍നിന്നും സമസ്തപ്രാണികളേയും ഉത്ഭവിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ദേഹസംയോഗം ഉള്ളതുകൊണ്ടാണ് ദേഹിയെന്നു പറയുന്നത്. ഈ ദേഹം മറ്റൊരു ദേഹത്തില്‍ നിന്നും ഉണ്ടാകുന്നു. ഒരു വിത്തില്‍നിന്നും ചെടിയുണ്ടായി അതില്‍നിന്നും മറ്റൊരു വിത്തുണ്ടാകുന്നതുപോലെ. എന്നാല്‍ ഉണ്ടാകുകയും നശിക്കുകയും ചെയ്യാതെ എന്നുമുണ്ടായിരിക്കുന്ന ആത്മാവ് ദേഹത്തില്‍നിന്ന് അന്യമാണ്. ദേഹം ദേഹി എന്നുള്ളവതന്നെ അവിവേകം കൊണ്ടുണ്ടായതാണ്. അഗ്നിയില്‍ തടിയുടെ വികാരം കാണപ്പെടും.
അതുപോലെ സാക്ഷിമാത്രമായ ആത്മാവില്‍ ഭിന്നത, ജന്മം, മരണം, ക്ഷയം, വൃദ്ധി, കര്‍മ്മം, കര്‍മ്മഫലം എന്നിവയുടെ പ്രതീതിയുണ്ടാകുന്നു. അതൊന്നും വാസ്തവത്തില്‍ ആത്മാവിന്റെ ധര്‍മ്മങ്ങളല്ല. മിഥ്യാഭ്രാന്തിമൂലം ആത്മാവുമായി ദേഹത്തിന്റെ സംയോഗം മാനിക്കപ്പെടുന്നതിനാല്‍ എല്ലാ ധര്‍മ്മവും സത്യമെന്നു തോന്നപ്പെടുന്നു. അതുപോലെ സത്യമായ ആത്മാവിന്റെ ബോധം കൈക്കൊണ്ട് അവയെ ധ്യാനിക്കുമ്പോള്‍ അസത്യങ്ങളായും തോന്നപ്പെടുന്നു. ഗാഢനിദ്രയില്‍ കിടക്കുന്ന ഒരാളിന് അഹങ്കാരത്തിന്റെ പ്രതീതി ഉണ്ടാകുന്നില്ല.
അതുപോലെ അഹങ്കാരത്തില്‍നിന്ന് മുക്തനായ ആള്‍ക്ക് ജാഗ്രത്തിലും പ്രപഞ്ചബോധം ഉണ്ടാകുന്നില്ല.
അതിനാല്‍ ഹേ വിഭീഷണാ, നിങ്ങള്‍ അഹന്താമമതാഭ്രാന്തി രൂപങ്ങളായ മായാമയ മനോനില ഉപേക്ഷിക്കുക. ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബാഹ്യവിഷയങ്ങളില്‍നിന്നും വേര്‍പ്പെടുത്തി സാവധാനം സ്വന്തം ആത്മസ്വരൂപവും സര്‍വ്വഭൂതങ്ങളുടെയും അന്തര്യാമിയുമായ ഭഗവാന്‍ രാമനില്‍ സ്ഥിരപ്പെടുത്തുക.
മാതാവ്, പിതാവ്, സഹോദരന്‍, പുത്രന്‍, സുഹൃത്ത് എന്നീ തോന്നലുകളൊക്കെ ദേഹബുദ്ധിയിലാണ് ഉള്ളത്. ദേഹിക്ക് ഈ ബന്ധങ്ങളൊന്നും തന്നെയില്ല. ഭാര്യ, ഗൃഹം, ധനം തുടങ്ങിയ വിഷയങ്ങളും നാനാവിധ സമ്പത്തുകളും മിഥ്യാജ്ഞാനത്തില്‍ നിന്നുണ്ടാകുന്നതാണ്. അതിനാല്‍ നീര്‍ക്കുമിളപോലെ ക്ഷണഭംഗുരമാണ്. കഴിഞ്ഞതിനെപ്പറ്റി വിലിപിച്ചിട്ടെന്തുകാര്യം? വര്‍ത്തമാനത്തില്‍ ന്യായാനുസൃതമായി വര്‍ത്തിക്കുക. ഹൃദയത്തില്‍ രാമനെ നിരന്തരം സ്മരിച്ചുകൊണ്ട് സ്വന്തം പ്രാരബ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. അങ്ങനെയായാല്‍ നിങ്ങളെ സംസാരദോഷങ്ങള്‍ ബാധിക്കുകയില്ല.
(തുടരും)
















