നാരദന്‍ തുടര്‍ന്നു: ‘ദേവിയെ നല്ലൊരു പീഠത്തില്‍ ഉപവിഷ്ടയാക്കി ഒന്‍പതു നാളുകള്‍ ഉപവസിക്കുക. ഈ കര്‍മ്മത്തിലിപ്പോള്‍ ഞാന്‍ തന്നെ ആചാര്യനാവാം. ദേവ കാര്യം സാധിക്കാനായി ഞാനും ഉത്സാഹിക്കാം.’
വ്യാസന്‍ തുടര്‍ന്നു: മുനിയുടെ വാക്ക് മാനിച്ചു രഘുവരന്‍ നല്ലൊരു പീഢമൊരുക്കി ദേവിയെ അവിടെ പ്രതിഷ്ഠിച്ചു. അശ്വിനിമാസമായപ്പോള്‍ വിധിയാം വണ്ണം അംബികയെ രാമന്‍ പൂജിച്ചു. ഉപവാസത്തോടെ വ്രതമെടുത്തു. നാരദനിര്‍ദ്ദേശപ്രകാരം ബലി, ഹോമം, അര്‍ച്ചന എന്നിവയെല്ലാം രാമലക്ഷ്മണന്മാര്‍ യഥോചിതം ചെയ്തു.
അഷ്ടമിയ്‌ക്ക് അര്‍ദ്ധരാത്രിയില്‍ ദേവി അവര്‍ക്ക് ദര്‍ശനം നല്‍കി. സംതുഷ്ടയായ ദേവി സിംഹത്തിന്‍മേലിരുന്നു പ്രത്യക്ഷയായി.
മേഘഗംഭീര സ്വരത്തില്‍ ദേവി ഇങ്ങിനെ അരുളി: ‘മഹാബാഹോ, രാമാ, നിന്റെ വ്രതത്താല്‍ ഞാന്‍ തുഷ്ടയായിരിക്കുന്നു. നിനക്ക് ആവശ്യമുള്ള വരം എന്താണെങ്കിലും ചോദിക്കാം. ശ്രേഷ്ഠവംശത്തില്‍ ജനിച്ച നീ വിഷ്ണുവിന്റെ അംശമാണ്. ഇപ്പോള്‍ രാവണനിഗ്രഹത്തിനായി ദേവന്മാരുടെ അഭ്യര്‍ത്ഥനപ്രകാരം അവതരിച്ചിരിക്കുന്നു.
പണ്ട് മത്സ്യരൂപത്തില്‍ വന്ന് അസുരനെ കൊന്ന് നീ വേദങ്ങളെ വീണ്ടെടുത്തു. കൂര്‍മ്മമായി വന്ന് താഴ്ന്നുപോയ്‌ക്കൊണ്ടിരുന്ന മന്ദരഗിരിയെ പൊക്കി നിര്‍ത്തി. അങ്ങിനെയാണ് ദേവന്മാര്‍ക്ക് പാലാഴി കടയാന്‍ സാധിച്ചത്. ഒരു പന്നിയായി അവതരിച്ചു തന്റെ തേറ്റകൊണ്ട് ഈ ധരയെ മുഴുവന്‍ താങ്ങി നിര്‍ത്തിയതും നീയാണ്. നരസിംഹത്തിന്റെ ആകാരമെടുത്ത് ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ലാദരക്ഷചെയ്തത് നീയാണ്. പിന്നീട് ഇന്ദ്രാനുജനായ വാമനനായി അവതരിച്ച് മഹാബലിയുടെ ഗര്‍വ്വടക്കി.
എന്റെയും വിഷ്ണുവിന്റെയും അംശങ്ങള്‍ ചേര്‍ന്ന ജമദഗ്‌നിപുത്രനായ ഭാര്‍ഗ്ഗവരാമനായി നീ ക്ഷത്രിയകുലം മുടിച്ചു, ഭൂമി പിടിച്ചടക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അതുപോലെ ദശാസ്യനെ വധിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നീയിപ്പോള്‍ ദശരഥപുത്രനായി പിറന്നിട്ടുള്ളത്. നിന്റെ സേവകരായ ഈ ബലിഷ്ഠവാനരന്മാര്‍ ദേവാംശഭൂതന്മാരാണ്. അവര്‍ക്ക് എന്റെ ശക്തിയുടെ സമാവേശമുണ്ടാവും.
ശേഷാംശഭൂതനായ നിന്റെ അനുജന്‍ ലക്ഷ്മണന്‍ രാവണപുത്രനെ നിഗ്രഹിക്കും. ഹേ പാപരഹിതാ, സംശയലേശം വേണ്ട, എല്ലാം ഉചിതമായി കലാശിക്കും. വസന്തത്തിലും എന്നെ പൂജിക്കുന്നതില്‍ മുടക്കം വരുത്തരുത്. രാവണനെ നിഗ്രഹിച്ചു നീ സസുഖം വാഴുക. നിനക്ക് പതിനോന്നായിരം കൊല്ലം രാജാവായി വാഴാന്‍ യോഗമുണ്ട്. അതുകഴിഞ്ഞ് നിനക്ക് സ്വര്‍ഗ്ഗത്തിലേയ്‌ക്ക് മടങ്ങാം.’
വ്യാസന്‍ തുടര്‍ന്നു: ഇത്രയും അരുളിച്ചെയ്ത് ദേവി അപ്രത്യക്ഷയായി. പത്താം നാളില്‍ വ്രതമവസാനിപ്പിച്ചു ദാനവും ചെയ്ത് ജ്യേഷ്ഠാനുജന്മാര്‍ യാത്രപുറപ്പെട്ടു. ഭഗവതിയുടെ വാക്കിനാല്‍ പ്രചോദിതനായ രാമന്‍ സാനുജനായി വാനര രാജാവായ സുഗ്രീവന്റെ സൈന്യത്തോടുകൂടി സമുദ്രതീരത്തെത്തി.
പിന്നീട് ലങ്കയിലേയ്‌ക്ക് ഒരു പാലം തീര്‍ത്ത് അവിടെയെത്തി രാവണനെ വധിച്ച് തന്റെ കീര്‍ത്തി എമ്പാടും പരത്തി. ദേവിയുടെ അദ്ഭുതചരിതം കേള്‍ക്കുന്നവര്‍ വിവിധസുഖഭോഗങ്ങള്‍ അനുഭവിച്ചശേഷം പരമപദം പ്രാപിക്കുന്നു. പുരാണങ്ങള്‍ അനേകമുണ്ട് എന്നാല്‍ ഈ ദേവീഭാഗവതത്തിന് തുല്യമായി മറ്റൊന്നില്ല എന്നാണ്എന്റെ അഭിപ്രായം.
(തുടരും)
















