പാശ്ചാത്യമായ സകല വൃത്തികേടുകള്‍ക്കും ഭാരതത്തിലും നിയമസാധുത്വം വേണമെന്ന വാദം പത്രമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പാണ് സ്വവര്‍ഗരതിക്ക് നിയമപ്രാബല്യം വേണമെന്ന ആവശ്യം ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നത്.
ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒരു പടി കൂടി മുന്നോട്ടുകടന്ന് അത്തരം വാഗ്ദാനങ്ങള്‍ തങ്ങളുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നു. എയ്ഡ്‌സ് പോലുള്ള മഹാമാരികള്‍ക്ക് വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കാന്‍ മാത്രം ഉതകുന്ന ഇത്തരം പ്രകൃതിവിരുദ്ധമായ ചോദനകള്‍ വെറും വൈകൃതങ്ങള്‍ മാത്രമാണെന്ന് ചില രാഷ്‌ട്രക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ.
സര്‍ക്കാര്‍ ആകട്ടെ തെരുവിലിറങ്ങി ആര്‍ത്ത് അട്ടഹസിക്കുന്ന യുവതിയുവാക്കളുടെ ഉപരിപ്ലവമായ രോഷപ്രകടനങ്ങളെയും സോഷ്യല്‍മീഡിയകളിലൂടെ ഒഴുകുന്ന അപക്വമായ ചിന്തകളെയും പൊതുജനാഭിപ്രായമായി കണ്ട് നമ്മുടെ സംസ്‌കാരവുമായി പുലബന്ധം പോലുമില്ലാത്ത നിയമങ്ങള്‍ പടച്ചുണ്ടാക്കാന്‍ തയ്യാറെടുക്കുകയാണ്. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ധര്‍മ്മവും നിയമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു.
അമിതമായ സ്വാതന്ത്ര്യവാദം
ഇന്ന് എല്ലാവരും സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. കുട്ടികളുടെ സ്വാതന്ത്ര്യം, സ്ത്രീകളുടെ സ്വാതന്ത്ര്യം, ഭീകരവാദികളുടെയും കുറ്റവാളികളുടെയും മനുഷ്യാവകാശം എന്നിങ്ങനെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് എവിടെയും. കടമകളെക്കുറിച്ച് ആരും മിണ്ടുന്നില്ല.
അമിത സ്വാതന്ത്ര്യവാദം നമ്മുടെ കുടുംബത്തെ ബന്ധങ്ങളെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് കുടുംബബന്ധങ്ങളെ തകര്‍ക്കാന്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്, എന്നും പൗരന് സമൂഹത്തില്‍ എല്ലാ സ്വാതന്ത്ര്യവും ഉണ്ടെങ്കിലും അത് ഒരു പരിധിക്കപ്പുറം വലിച്ചുനീട്ടാനാവില്ലെന്നുമാണ് ഈയിടെ ഒരു വിധിയില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് വിലയിരുത്തിയത്.
താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് യുവാവ് കൊടുത്ത ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ട് പ്രായപൂര്‍ത്തിയായ ശേഷവും മക്കള്‍ പക്വതയില്ലാത്ത തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അത് തിരുത്താമെന്ന്കൂടി കോടതി പറയുകയുണ്ടായി. (2014 ഏപ്രില്‍ 30). മറ്റൊരു കേസില്‍ ഒളിച്ചോട്ടവും ഓടിപ്പോയി കല്യാണം കഴിക്കുന്നതും നിയന്ത്രിക്കാന്‍ കുട്ടികള്‍ക്ക് ധാര്‍മ്മിക വിദ്യാഭ്യാസം നല്‍കണമെന്ന് ദല്‍ഹി കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും കേബിള്‍ ടിവിയും വ്യാപകമായ ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ധാര്‍മ്മിക മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുക എന്ന വലിയ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കുണ്ട്. അങ്ങനെ നല്ല ധാര്‍മ്മിക നിലവാരമുള്ളവരും നല്ലതും ചീത്തയും ആകര്‍ഷകവുമായവയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നവരുമായി അവരെ മാറ്റണം.
ആകര്‍ഷകമായതെല്ലാം എല്ലായ്‌പ്പോഴും നല്ലതല്ലെന്നും നല്ലതിനു മാത്രമേ എല്ലാ അര്‍ത്ഥത്തിലും കീഴ്‌പ്പെടേണ്ടതുള്ളൂവെന്നും അവര്‍ക്ക് പറഞ്ഞുകൊടുക്കണം; കോടതി കൂട്ടിച്ചേര്‍ത്തു. ഭാരതത്തിലെ സ്ത്രീകള്‍ക്ക് പ്രായേണ നല്ല മനഃസുഖമുണ്ട്. അവിടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വളരെ കലഹം ഉണ്ടാവുന്നില്ല. നേരെമറിച്ച് വിവാഹ വിഷയത്തില്‍ അതിസ്വാതന്ത്ര്യമുള്ള ഐക്യരാജ്യങ്ങളില്‍ (അമേരിക്കയില്‍) തരംകെട്ട വിവാഹങ്ങളും സുഖംകെട്ട ഗൃഹങ്ങളും നിരവധിയുണ്ട് എന്ന് നിരീക്ഷിച്ച സ്വാമി വിവേകാനന്ദന്‍ യഥാര്‍ത്ഥ അറിവുണ്ടാകുമ്പോള്‍ ഭിന്ന വര്‍ഗക്കാരുടെ ഭിന്ന ആചാരങ്ങളെ മാനിക്കുകയാണ് വേണ്ടതെന്ന് ഇംഗ്ലീഷുകാരന് മനസ്സിലാകുമെന്ന് ലണ്ടനില്‍ ഒരു പ്രസംഗത്തില്‍ പറയുകയുണ്ടായി.
ദൗര്‍ഭാഗ്യവശാല്‍ സ്വാമി വിവേകാനന്ദന്റെ ദീര്‍ഘവീക്ഷണം സ്വീകരിക്കപ്പെടാതെ പോവുകയും കടന്നുകയറ്റം വര്‍ധിക്കുകയും ചെയ്തത് മൂലം ഭാരതീയ കുടുംബവ്യവസ്ഥ കൂടുതല്‍ ശിഥിലമാവുകയാണുണ്ടായത്. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും അനാഥരാവുന്ന കുട്ടികളും കുറ്റകൃത്യങ്ങളുടെ വളര്‍ച്ചയും സമൂഹത്തിന്റെ മൊത്തം അരക്ഷിതാവസ്ഥക്ക് കാരണമായി തീരുകയാണ്. ഈ ദുഷ്പ്രവണത വളര്‍ന്ന് കുടുംബം എന്ന സ്ഥാപനം തന്നെ ഇല്ലാതാകുന്ന വിധത്തില്‍ സ്വവര്‍ഗ്ഗ വിവാഹം പോലുള്ള വൈകൃതങ്ങള്‍ക്ക് നിയമസാധുത്വം വേണമെന്ന് വാദത്തില്‍ എത്തിനില്‍ക്കുന്നു.
സമൂഹത്തിന് നന്മ ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
(തുടരും)
















