തിരുവനന്തപുരം: അപമാനം സഹിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്. പ്രസിഡന്റ് സ്ഥാനം രാജിവച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഞ്ജു സംസ്ഥാനസര്‍ക്കാരിനും കായികമന്ത്രി ഇ.പി. ജയരാജനും എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
സ്പോര്‍ട്സ് കൗണ്‍സിലില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് സ്പോര്‍ട്സ് ലോട്ടറി. കായികതാരങ്ങള്‍ക്കു വേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിലും വന്‍ ക്രമക്കേടുകളുണ്ട്. ഇത് കായികതാരങ്ങളോട് ചെയ്യുന്ന വലിയ അനീതിയാണ്. കഴിഞ്ഞ പത്തുവര്‍ഷം കായികരംഗത്ത് അരങ്ങേറിയ അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണം. ഇക്കാര്യം വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെടുമെന്നും അഞ്ജു വ്യക്തമാക്കി.
കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് പല ഫയലുകളിലും വന്‍ ക്രമക്കേട് കണ്ടെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഈ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ എത്തിക്സ് കമ്മറ്റി രൂപീകരിക്കാന്‍ ശ്രമിച്ചത് കടുത്ത എതിര്‍പ്പിനു കാരണമായി. അജിതാബീഗം, ആല്വിന് ആന്റണി, പ്രൊഫ നൈനാമ്മ എന്നിവരാണ് എത്തിക്സ് കമ്മറ്റിയിലുള്ളത്. തുടര്‍ന്നാണ് തന്റെ മെയില്‍ ചോര്‍ത്തുന്നു എന്ന് മനസ്സിലായത്.
ഇത് പരാതിപ്പെട്ടതും പ്രശ്നമായി. സ്പോര്‍ട്സ് മതത്തിനും പാര്‍ട്ടിക്കും അതീതമാണെന്നാണ് താന്‍ ധരിച്ചിരുന്നത്. അത് അങ്ങനെയല്ലെന്ന് ഇപ്പോള്‍ മനസ്സിലായി. സ്പോര്‍ട്സിനെ കൊല്ലാനാകും. പക്ഷേ ആര്‍ക്കും കായികതാരങ്ങളെ തോല്‍പ്പിക്കാനാകില്ല. സ്പോര്‍ട്സ് കൗണ്‍സില്‍ സ്ഥാപകന്‍ ജി.വി. രാജയെ കരയിപ്പിച്ചവര്‍ക്ക് മുന്നില്‍ തങ്ങളുടെ വിഷമം ഒന്നുമല്ല. കായികതാരങ്ങളുടെ ഭാവി അടിസ്ഥാന വികസനങ്ങളില്ലാതെ നശിക്കുകയാണെന്നും അഞ്ജു ചൂണ്ടിക്കാട്ടി.
ദേശീയ സ്കൂള്‍ ഗെയിംസ് കേരളത്തില്‍ കൊണ്ടുവരാനായത് ഏറ്റവും വലിയ നേട്ടമായി കരുതുന്നു. അന്ന് കേരളം ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് അത് സാധിച്ചത്. തന്റെ സഹോദരന് അജിത് മാര്‍ക്കോസിനെ പരിശീലക സ്ഥാനത്ത് നിയമിച്ചത് സ്പോര്‍ട്സ് കൗണ്‍സിലല്ല. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന് ആരെയും നിയമിക്കാനുള്ള അധികാരമോ അവകാശമോ ഇല്ല. അന്താരാഷ്ട്ര രംഗത്ത് അഞ്ചു മെഡലുകള്‍ നേടിയ പരിശീലകനാണ് അജിത്.
സര്‍ക്കാരാണ് യോഗ്യതയുണ്ടെന്ന് കണ്ട് അജിതിനെ പരിശീലകസ്ഥാനത്ത് നിയമിച്ചത്.
ബംഗളൂരുവിലേക്ക് കേരള താരങ്ങളെ കടത്തിയെന്ന ആരോപണം തെറ്റാണ്. മികച്ച പരിശീലനം നല്‍കാനാണ് താരങ്ങളെ അവിടേക്ക് കൊണ്ടുപോയത്.
സ്വന്തം കയ്യില്‍ നിന്ന് പണം ചെലവഴിച്ചാണ് താന്‍ അതു ചെയ്തതെന്നും അവര്‍ പറഞ്ഞു.കേരളത്തിലെ കായികമേഖലയില്‍ താരങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ തുടങ്ങി എല്ലാവരും പല തട്ടുകളിലാണ്. കേരളത്തിലെ താരങ്ങളെ പിന്തുണയ്ക്കാന്‍ തനിക്ക് ഏതെങ്കിലും പദവിയുടെ ആവശ്യമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: