തിരുവനന്തപുരം: അന്തര്‍ദേശീയ യോഗ ദിനത്തോടനുബന്ധിച്ച് നടന്ന യോഗദിന സംസ്ഥാനതല ഉദ്ഘാടനവേദിയില്‍ പ്രാര്‍ത്ഥന ചൊല്ലിയതിനെതിരെ വിമര്‍ശനവുമായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. യോഗ ചെയ്തതിനുശേഷം നടന്ന ഉദ്ഘാടന പ്രസംഗത്തിലാണ് യോഗയ്ക്കു മുമ്പ് ചൊല്ലിയ കീര്‍ത്തനം മതേതരമാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. യോഗയ്ക്കു ശേഷം മന്ത്രി ഉദ്യോഗസ്ഥരോട് പ്രാര്‍ത്ഥനയുടെ വിശദീകരണം തേടി.
അറബി രാജ്യങ്ങള്‍ അടക്കം ലോകത്തെ 180ലേറെ രാജ്യങ്ങളില്‍ ഒരു വിവാദവും ഇല്ലാതെ യോഗാദിനാചരണം നടന്നപ്പോള്‍ യോഗ പിറവിയെടുത്ത ഭാരതത്തിലെ നമ്മുടെ കേരളത്തില്‍ മാത്രമാണ് ഇതിന്റെ പേരില്‍ വിവാദമുയര്‍ത്താന്‍ ഒരു മന്ത്രി തുനിഞ്ഞത്. സിപിഎം നേതാവും ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജയാണ് വിവാദമുണ്ടാക്കിയതും.
തുടര്‍ന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിലും പ്രാര്ത്ഥനയ്ക്കെതിരെയുള്ള മന്ത്രിയുടെ അതൃപ്തി അറിയിച്ചു. നമ്മുടെ രാജ്യം മതേതരമാണ്. മനസ്സിന് സമചിത്തത കൈവരിക്കാന്‍ യോഗയ്ക്ക് മുമ്പ് ഈശ്വരപ്രാര്ത്ഥനയാകാം. വിശ്വാസമുള്ളവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഈശ്വരനെക്കുറിച്ചുള്ള പ്രാര്‍ത്ഥനയാകാം. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഈശ്വര വിശ്വാസം ഇല്ലാത്തവരുമുണ്ട്. അവര്‍ക്ക് മനസ്സിനെ ഏകാഗ്രമാക്കാന്‍ അവരുടേതായ മാര്‍ഗ്ഗം സ്വീകരിക്കാം എന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.
ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യോഗ സംഘടിപ്പിച്ചത്. മന്ത്രി ഷൈലജയും മുന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും യോഗാഭ്യാസ വേദയില്‍ മറ്റുള്ളവരോടൊപ്പം സ്ഥാനം പിടിച്ചു. യോഗാസനങ്ങള്‍ ചെയ്യുന്നതിനുമുമ്പ് സാധാരണ ചൊല്ലാറുള്ള പ്രാര്‍ത്ഥനയോടെയായിരുന്നു തുടക്കം.
ഈ സമയം മന്ത്രിയും മുന്‍ മന്ത്രിയും യോഗാഭ്യാസത്തിനായി ഇരുന്നെങ്കിലും പ്രാര്‍ത്ഥന ഏറ്റുചൊല്ലിയില്ല. എല്ലാവരും കൈകൂപ്പാന്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യാതിഥിയായിരുന്ന മന്ത്രി ഇതിനും തയ്യാറായില്ല. യോഗാഭ്യാസം തുടങ്ങിയപ്പോള്‍ യോഗ ചെയ്യാനാകാതെ ഇരുവരും വേദി വിട്ട് പോവുകയായിരുന്നു. യോഗ കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോഴാണ് മന്ത്രി ആയുഷ് ഉദ്യോഗസ്ഥരോട് വാക്കാല്‍ വിശദീകരണം ചോദിച്ചത്. ആയുഷ് വകുപ്പിന്റെ സെക്രട്ടറിമാരോടും ഡയറക്ടര്‍മാരോടും, കീര്‍ത്തനം ഉള്‍പ്പെടുത്തിയത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണോയെന്ന് ചോദിച്ചു.
കേന്ദ്രം നല്കിയ മാര്‍ഗ നിര്‍ദ്ദേശപ്രകാരമാണ് പരിപാടി നടത്തിയതെന്ന് ആയുഷ് വകുപ്പ് അധികൃതര്‍ മന്ത്രിയെ അറിയിച്ചു. പതഞ്ജലി യോഗയുടെ ഭാഗമാണ് പ്രാര്‍ത്ഥനയെന്നും യോഗയുടെ പ്രോട്ടോകോളില്‍ ഇതുണ്ടെന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്കി. 750 ഓളം പേര് യോഗാഭ്യാസത്തില്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്.രമേഷ്, ആയുഷ്മിഷന് സംസ്ഥാനതല പോഗ്രാം ഡയറക്ടര്‍ ഡോ. പി.ഹരിദാസ്, ഡോ. അനിതാ ജേക്കബ് തുടങ്ങിയവര്‍ യോഗയ്ക്ക് നേതൃത്വം നല്കി.
വിവാദത്തെ തുടര്‍ന്ന് മന്ത്രി നിലപാട് പിന്നീട് തിരുത്തി. യോഗ പരിപാടിയിലെ കീര്‍ത്തനം ഒരു വിഭാഗത്തിന്റെ മാത്രമാണോ എന്ന സംശയമാണ് ഉന്നയിച്ചത്. ആരോടും വിശദീകരണം ചോദിച്ചിട്ടില്ല. രാഷ്ട്രീയ വിവാദം ആക്കിയത് എന്തിനെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: