കൊട്ടാരക്കര: പ്രകൃതിയേയും പരിസ്ഥിതിയേയും ആരാധനാസ്വാതന്ത്ര്യത്തേയും സംരക്ഷിക്കാന്‍ മുട്ടറ മരുതിമലയില്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം വിജയകാഹളം മുഴക്കിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു.
ജില്ലയിലെ വിജയിച്ച ഏകപരിസ്ഥിതിസമരം അങ്ങനെ ചരിത്രത്തിന്റെ താളുകളിലുമായി. സമുദ്രനിരപ്പില്‍ നിന്നും ആയിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വെളിയം പഞ്ചായത്തിലെ മുട്ടറ മരുതിമലയിലെ അവശേഷിക്കുന്ന 35 ഏക്കര്‍ കൂടി പാറപൊട്ടിച്ച് കടത്താനും കയ്യേറാനുമുള്ള പാറമാഫിയയുടെ നീക്കമാണ് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സ്‌നേഹികള്‍ തടഞ്ഞത്.
പ്രലോഭനങ്ങളേയും ഭീഷണികളേയും അതിജീവിച്ച് സമരം വിജയത്തില്‍ എത്തിച്ചതോടെ ചുവപ്പുകോട്ടയായിരുന്ന മുട്ടറയിലെ നിവാസികള്‍ ഹൈന്ദവപ്രസ്ഥാനങ്ങള്‍ക്ക് പിന്നില്‍ അടിയുറച്ച് നില്‍ക്കുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. പ്രകൃതി സൗന്ദര്യത്തിന്റെ വശ്യതയും വന്യമൃഗങ്ങളുടെ ആവാസകേന്ദ്രവും അപൂര്‍വയിനം പച്ചമരുന്നുകളുടെ കലവറയും ആയിരുന്ന, 86 ഏക്കറിലധികം ഉണ്ടായിരുന്ന മരുതിമല സഞ്ചാരികള്‍ക്കും സാഹസികര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എല്ലാം പ്രിയപ്പെട്ടതായിരുന്നു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം എന്ന നിലയില്‍ പ്രധാന സ്ഥലങ്ങള്‍ ഇവിടെ നിന്ന് കാണാന്‍ കഴിയും. കനത്ത ചൂടിലും വീശിയടിക്കുന്ന കുളിര്‍കാറ്റ്, ഒരിക്കലും വറ്റാത്ത പാറമുകളിലെ കിണര്‍, മലമുകളിലെ ക്ഷേത്രം എല്ലാംതന്നെ മരുതിമലയെ വ്യത്യസ്തമാക്കുന്നു. ആയ് രാജാക്കന്മാരുടെ കുലദേവതാക്ഷേത്രം ഇവിടെ ആയിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രാമായണകഥയുമായി ഏറെ ബന്ധം മരുതിമലയ്‌ക്കാണ്. രാമ രാവണയുദ്ധത്തില്‍ ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റ് വീണവരെ പുനരുജ്ജീവിപ്പിക്കാന്‍ ഹനുമാന്‍ മരുതിമലയുമായി വരുമ്പോള്‍ ഇതിന്റെ ഭാഗം അടര്‍ന്ന് വീണുണ്ടായതാണ് മരുതിമല എന്നാണ് ഐതിഹ്യം. ഇതിന്റെ ജീവിക്കുന്ന തെളിവുകളായി അപൂര്‍വയിനം പച്ചമരുന്നുകളും ഹനുമാന്റെ പിന്മുറക്കാരായ വാനരന്മാരും ഇന്നും ഇവിടെയുണ്ട്. 86 ഏക്കറിലധികം വരുന്ന മല കയ്യേറ്റത്തിന്റെ ഫലമായി 35 ഏക്കറായി ചുരുങ്ങി. മരുതിമലയിലെ വന്‍പാറശേഖരം കണ്ട് ആര്‍ത്തിപൂണ്ട പാറമാഫിയ രാഷ്‌ട്രീയക്കാരുടെ പിന്‍ബലത്തില്‍ പാറപൊട്ടിക്കല്‍ തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട പൊട്ടിക്കലിലൂടെ 60 ഏക്കറിലധികം പാറപൊട്ടിച്ച് കടത്തി. പ്രദേശത്ത് പരിസ്ഥിതിക്ക് ഭീഷണി നേരിട്ടതോടെ ജനം സംഘടിച്ചു. വിവിധ പരിസ്ഥിതി സംഘടനകള്‍ സമരം ഏറ്റെടുത്തു. വര്‍ഷങ്ങളോളം സമരം ചെയ്‌തെങ്കിലും പാറമാഫിയക്കെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ഭീഷണിയും മര്‍ദനവും ഉണ്ടായി. സമരം ചെയ്തു മടുത്ത ജനങ്ങള്‍ ഹിന്ദുഐക്യവേദിയ ശരണം പ്രാപിച്ചു. സ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ പരിസ്ഥിതി നാശത്തിനും, മലമുകളിലെ ആരാധനാസ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിനും, ക്ഷേത്രം നശിപ്പിച്ചതിനുമെതിരെ സമരം പ്രഖ്യാപിച്ചു.
ഭക്തജനങ്ങളെ സംഘടിപ്പിച്ച് മലമുകളിലേക്ക് തീര്‍ത്ഥാടനവും സംഘടിപ്പിച്ചു. ഇതിനെ തടയാന്‍ പാറലോബി ശ്രമിച്ചതോടെ സമരം കൂടുതല്‍ ശക്തമാക്കി. സമരത്തിന്റെ അവസാനം പാറപൊട്ടിച്ച് കൊണ്ടിരുന്ന ജാക്ക് ഹാമറുകള്‍ പിടിച്ചെടുത്ത് റവന്യു അധികാരികള്‍ക്ക് കൈമാറി. ഇനിയും പാറപൊട്ടിച്ചാല്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയതോടെ പാറമാഫിയ പിന്‍വാങ്ങി. ജനങ്ങള്‍ ഐതിഹാസികമായ സമരവിജയം ആഘോഷിച്ചു. വിജയം കണ്ട പരിസ്ഥിതിസമരചരിത്രത്തിലെ സുപ്രധാനഘട്ടമായി മരുതിമല മാറി. സര്‍ക്കാര്‍ എക്കോടൂറിസം പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മലയെ സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍ നല്‍കിയെങ്കിലും എല്ലാം പാതിവഴിയില്‍ തന്നെയാണ് ഇപ്പോഴും.
















