ഭാരതത്തിന്റെ ചിരകാലഭിലാഷമാണ് ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പ് (എന്‍എസ്ജി) അംഗത്വം. വര്‍ഷങ്ങള്‍ക്കുശേഷം അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്നത് അത്യന്തം അഭിമാനകരമാണ്. ആണവ വിതരണ സംഘത്തില്‍ ഭാരതത്തിന് അംഗത്വം നല്‍കുന്നതില്‍ ചൈനയ്‌ക്ക് എതിര്‍പ്പില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയത് നിര്‍ണായകമായ വഴിത്തിരിവാണ്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചൈന ചെയ്തതെന്നും യഥാര്‍ത്ഥ വസ്തുതകള്‍ ആ രാജ്യത്തെ ധരിപ്പിക്കുമെന്നും സുഷമ സ്വരാജ് പറയുകയുണ്ടായി.
പാക്കിസ്ഥാന്റെ അംഗത്വത്തെ ഭാരതം എതിര്‍ക്കില്ലെന്നും സുഷമ വ്യക്തമാക്കുകയുണ്ടായി. എന്‍എസ്ജിയില്‍ ഭാരതത്തിന് അനുകൂലമായ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രിയുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. എന്‍എസ്ജി ചെയര്‍മാന്‍ റാഫേല്‍ ഗ്രോസി അടുത്തിടെ ഭാരതം സന്ദര്‍ശിച്ചപ്പോള്‍ ഉന്നതതല നേതാക്കളുമായി ചര്‍ച്ച നടത്തി ഭാരതത്തെ എന്‍എസ്ജിയില്‍ പ്രവേശിപ്പിക്കുന്നതിന് ഒരു സമവായം രൂപീകരിക്കാന്‍ ശ്രമം നടത്തിയിരുന്നു.
ഭാരതത്തിന്റെ അവകാശവാദത്തിനു പിന്തുണയേകി ഇപ്പോള്‍ അമേരിക്കയും മറ്റു രാജ്യങ്ങളും രംഗത്തുവന്നിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയുണ്ടായി. എന്‍എസ്ജി അംഗത്വത്തിന്റെ കാര്യത്തില്‍ ഭാരതത്തെ പിന്തുണയ്‌ക്കണമെന്ന് അമേരിക്ക സഖ്യകക്ഷികളോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഭാരതത്തിന് എന്‍എസ്ജി അംഗത്വം ലഭിക്കുന്നതിന് സഹായിക്കണമെന്ന് ചൈനാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. അതിന് അനുകൂല പ്രതികരണമാണ് ഉണ്ടായത്. ഇതിനുശേഷം ഭാരതം ശ്രമം ശക്തിപ്പെടുത്തി. തുടര്‍ന്ന് അമേരിക്കയും ഫ്രാന്‍സും ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തെ പിന്തുണച്ചത് അതിനുള്ള സാധ്യത വന്‍തോതില്‍ വര്‍ധിപ്പിച്ചു. റഷ്യ ഉള്‍പ്പെടെ എന്‍എസ്ജിയിലെ മിക്കരാജ്യങ്ങളും ഭാരതത്തിന്റെ അംഗത്വത്തെ സ്വാഗതം ചെയ്യുന്നുണ്ട്.
48 അംഗങ്ങളുള്ള എന്‍എസ്ജിയില്‍ എല്ലാ രാജ്യങ്ങളും സമ്മതിച്ചാല്‍ മാത്രമേ ഭാരതത്തിന് അംഗത്വം ലഭ്യമാകൂ. 12 വര്‍ഷമായി ഭാരതം എന്‍എസ്ജിയുമായി ഇടപെടുന്നുണ്ട്. അഞ്ചുവര്‍ഷമായി അംഗത്വത്തെപ്പറ്റി ചര്‍ച്ചയും നടക്കുന്നു. ഭാരതത്തിന്റെ ഊര്‍ജ്ജ നയം നടപ്പാക്കാന്‍ എന്‍എസ്ജി അംഗത്വം അത്യാവശ്യമാണ്. ആണവനിര്‍വ്യാപന കരാറില്‍ ഭാരതം ഒപ്പുവെച്ചിട്ടില്ലെന്ന കാരണം ചില രാജ്യങ്ങള്‍ എന്‍എസ്ജി പ്രവേശനത്തിന് തടസ്സമായി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഇന്ന് ആഗോളപ്രശ്‌നമാണ്. ഇത് സംബന്ധിച്ച് പാരീസ് ഉച്ചകോടിയിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഭാരതത്തിന് എന്‍എസ്ജി അംഗത്വം അനിവാര്യമാണ്.
എന്‍എസ്ജി അംഗത്വം യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്നാണ് ഭാരതത്തിന്റെ നിലപാട്. ഭാരതത്തിന്റെ അംഗത്വത്തിനായി രാജ്യാന്തര തലത്തില്‍ സമവായം രൂപപ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. പ്രത്യേകിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റശേഷം മറ്റു രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം കുറെക്കൂടി ഊഷ്മളമായ സാഹചര്യത്തില്‍.
ഭാരതത്തിന്റെ ഔദ്യോഗിക പ്രസ്താവന ഉണ്ടായശേഷം ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍ ചില അവ്യക്തതകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഈ മാസം 23 നു ചേരുന്ന എന്‍എസ്ജി യോഗത്തില്‍ ഭാരതത്തിന്റെ അംഗത്വം ചര്‍ച്ചാവിഷയമാകില്ലെന്നാണ് ചൈന പറയുന്നത്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാനാവില്ല. ഭാരതത്തിന് എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കുന്നത് ചൈനയ്‌ക്ക് സന്തോഷം പകരുന്ന കാര്യമല്ലായിരിക്കാം. ഒരംഗം എതിര്‍ത്താല്‍പ്പോലും ഭാരതത്തിന്റെ പ്രവേശനം സാധ്യമാകില്ലെന്നത് സത്യവുമാണ്. പക്ഷേ പുതുതായി ഉരുത്തിരിയുന്ന ആഗോളസാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഭാരതത്തിനെതിരെ കടുത്ത നിലപാട് ചൈന സ്വീകരിക്കില്ല എന്നാണ് നയതന്ത്രവൃത്തങ്ങള്‍ കരുതുന്നത്.
ഈയിടെ ചൈന സന്ദര്‍ശിച്ച ഭാരതത്തിന്റെ വിദേശകാര്യ സെക്രട്ടറി എന്‍എസ്ജി പ്രവേശനം സംബന്ധിച്ച് ചൈനയ്‌ക്കുള്ള ആശങ്കകളും ആശയക്കുഴപ്പങ്ങളും നീക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്‍എസ്ജിയിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ഭാരതം അംഗത്വം നേടുന്നതിനെ അനുകൂലിക്കുമ്പോള്‍ വിരുദ്ധനിലപാട് സ്വീകരിച്ചാല്‍ ഒറ്റപ്പെടുന്നത് ചൈന തന്നെയായിരിക്കും.
ചൈനയോട് ശത്രുത പുലര്‍ത്താത്ത റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളും ഭാരതത്തിന് അനുകൂലമാണെന്ന വസ്തുത ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞദിവസം റഷ്യന്‍ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണ്‍ സംഭാഷണം നടത്തുകയുണ്ടായി. വ്യാമോഹങ്ങളൊന്നുമില്ലാതെയാണ് ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനത്തിന് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ചില കടമ്പകള്‍ ഇനിയും കടക്കേണ്ടതുണ്ടെന്ന യാഥാര്‍ത്ഥ്യബോധം സര്‍ക്കാരിനുണ്ട്. അപ്പോഴും ഇക്കാര്യത്തില്‍ ഒരടിയും പിന്നോട്ടുവയ്‌ക്കാതെ മുന്നോട്ടുപോകുക എന്നതുതന്നെയാണ് സര്‍ക്കാരിന്റെ നയം.
















