കൊച്ചി: കൊച്ചി മെട്രോ റയില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമായ ഇടപെടലുണ്ടാകുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു ബിജെപി നേതാക്കള്‍ക്ക് ഉറപ്പു നല്കി. ഇതു സംബന്ധിച്ച് കര്‍ഷകമോര്‍ച്ച നിവേദനം നല്‍കിയപ്പോഴാണ് കേന്ദ്രമന്ത്രി ഈ ഉറപ്പു നല്‍കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരമല്ല പദ്ധതി നീങ്ങുന്നത്. അനവധി തലത്തില്‍ തടസങ്ങളും മെല്ലെപ്പോക്കും പ്രകടമാണ്. ഇതിങ്ങനെ പോയാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ കേരളത്തിന്റെ സ്വപ്ന പദ്ധതി നടപ്പിലാവില്ലെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി ബാലചന്ദ്രന് സുരേഷ് പ്രഭുവിന് സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ കൊച്ചി മെട്രോ റയില്‍ പദ്ധതി ഇ. ശ്രീധരനെയും ഡിഎംആര്‍സിയേയും ഏല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ കേരളത്തിലെ ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ശ്രമിച്ചപ്പോള്‍ അക്കാര്യമുന്നയിച്ച് കര്‍ഷകമോര്‍ച്ച കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2013 ഏപ്രില്‍ മാസത്തിലാണ് പദ്ധതി സംബന്ധിച്ച് ഡിഎം ആര്‍സിയുമായി കരാര്‍ ഉണ്ടാക്കിയത്. 2013 ജൂണ്‍ 7ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
യഥാര്‍ത്ഥത്തില്‍ ആലുവ മുതല്‍ പേട്ട വരെയുള്ള പദ്ധതി ഈ മാസം കമ്മീഷന് ചെയ്യുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന കണക്കുകൂട്ടല്‍. 1095 ദിവസം കൊണ്ട് പദ്ധതി തീര്‍ക്കണം എന്നതായിരുന്നു നിര്‍ദ്ദേശമെങ്കിലും 939 ദിവസം കൊണ്ടു തീര്‍ക്കാനാകും എന്നായിരുന്നു ശ്രീധരന്റെ നിലപാട്. നടത്തിപ്പ് വളരെയേറെ പുരോഗമിച്ചുവെങ്കിലും പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്നതാണ് വസ്തുത. കൊച്ചി മെട്രോ റയില്‍ കോര്‍പറേഷനും ഡിഎംആര്‍ സിയും തമ്മിലെ സഹകരണത്തില്‍ പോരായ്മയും കെഎംആര്‍എല്ലില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ഇടപെടലും കാലതാമസത്തിനു കാരണമായിട്ടുണ്ട്.
അതിനുപുറമെ, പുറത്തു ചില പദ്ധതികള്‍ ഡിഎംആര്‍സി ഏറ്റെടുത്തതും താമസത്തിനു കാരണമായി. ബഹുജനങ്ങളുടെ വികാരം കണക്കിലെടുക്കാതെയും പ്രാദേശിക എതിര്‍പ്പുകള്‍ അവഗണിച്ചുമുള്ള പച്ചാളം ഓവര്‍ ബ്രിഡ്ജ് അടക്കമുള്ള നിര്‍മ്മാണങ്ങള്‍ അതിനുദാഹരണമാണ്. വേണ്ടത്ര യോഗ്യതയോ കഴിവോ ഇല്ലത്തെ ചില കരാറുകാരും പദ്ധതി വൈകാന്‍ കാരണമായിട്ടുണ്ട്. നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് പദ്ധതിയില്‍ പലവട്ടം മാറ്റം വരുത്തിയത് ജനങ്ങളുടെ മുന്നിലുണ്ട്, നിവേദനത്തില്‍ പറയുന്നു.
മെട്രോ റയില്‍ നിര്‍മ്മാണം നടക്കുന്ന പലയിടത്തും ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ട്. നഗരത്തില്‍ യാത്ര ദുരിതപൂര്‍ണ്ണമാണ്. കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹായത്തോടെയുള്ള പദ്ധതിയുടെ നടത്തിപ്പിലെ വീഴ്ചകള്‍ ഗൗരവത്തില്‍ കാണണം. കൊച്ചി മെട്രോയുടെ ഫണ്ടുകള്‍ വഴിമാറ്റി ചിലവഴിക്കപ്പെടുന്നു എന്നും മറ്റുമുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
ഇതൊക്കെ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും മെട്രോ നിര്‍മ്മാണം നിശ്ചയിച്ചതിലും ഏറെ വൈകാതെ മുന്നോട്ടു കൊണ്ടുപോകാനും വേഗത്തില്‍ പൂര്‍ത്തിയാക്കാനും വേണ്ടുന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും നിവേദനത്തില്‍ ബാലചന്ദ്രന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വേണ്ടത് ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: