ന്യൂദല്‍ഹി: ഹിമാലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ പുതിയ നിയമ നിര്‍മ്മാണത്തിന് സാധ്യത. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണാഞ്ജലി പരിപാടിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ 150 കോടി രൂപ മുടക്കി സമഗ്രമായ ഹിമാലയന്‍ പഠനം നടത്തി വരികയാണെന്നും ഇതിന്റെ പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നിയമനിര്‍മ്മാണമെന്ന ആവശ്യം പരിശോധിക്കുമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
ഏഷ്യയ്‌ക്ക് മുഴുവനും ജലം നല്‍കുന്നത് ഹിമാലയമാണ്. ഭാരതം ഉള്‍പ്പെടെ എട്ടോളം രാജ്യങ്ങളാണ് ഹിമാലയത്തിന് ചുറ്റുമുള്ളത്. ഏഷ്യന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളിലേക്കുമുള്ള ജലം ഹിമാലയത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ആഗോള തലത്തില്‍ തന്നെ ഹിമാലയത്തിന്റെ സംരക്ഷണത്തിന് സവിശേഷ പ്രധാന്യമുണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു.
പ്രകൃതിയെ ആരാധിക്കുന്നതുള്‍പ്പെടെയുള്ള ആചാരങ്ങളെ പുച്ഛിക്കുന്നവര്‍ പുരാണേതിഹാസങ്ങളിലെ നന്മ കാണാതിരിക്കരുതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത് പറഞ്ഞു. പതിറ്റാണ്ടുകളായി ജനങ്ങള്‍ പറഞ്ഞുവരുന്ന കാര്യങ്ങളിലെ അനുഭവ പരിചയം അവഗണിക്കാനാവുന്നതല്ല. ആധുനിക വിദ്യാഭ്യാസത്തിന് കേവലം രണ്ടു നൂറ്റാണ്ടിന്റെ മാത്രം പഴക്കമുള്ളപ്പോള്‍ പ്രത്യേകിച്ചും നൂറ്റാണ്ടുകളായി പറഞ്ഞുവരുന്ന ജനശ്രുതികള്‍ പ്രധാനപ്പെട്ടതാണ്, അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ ഉത്തരാഖണ്ഡ് ത്രിസദി പീഡിത് മഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
ഹിമാലയത്തെ സംരക്ഷിക്കുകയെന്നത് ഭാരതത്തിലെ ഓരോ വ്യക്തിയുടേയും കടമയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡോ. മുരളീ മനോഹര്‍ ജോഷി എം.പി പറഞ്ഞു. ഭാരതം മാതാവാണെങ്കില്‍ ഹിമാലയത്തെ പിതാവായി കാണണം. മാതാവിനെയും പിതാവിനെയും സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണ്. ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രദേശങ്ങള്‍ ആമസോണ്‍ കാടുകളും ഹിമാലയവുമാണെന്നും ജോഷി പറഞ്ഞു.
തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ മാത്രമൊരുക്കി, അവധിക്കാലമാഘോഷിക്കാനുള്ള കേന്ദ്രമല്ലാതാക്കി ഹിമാലയത്തെ മാറ്റിയാവണം സംരക്ഷണം നടപ്പാക്കേണ്ടതെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങ്, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി രമേശ് പൊഖ്‌റിയാല്‍, എം.പിമാരായ വിജയ് ഗോയല്‍, ഉദിത് രാജ് എന്നിവര്‍ പ്രസംഗിച്ചു. ബീഹാറില്‍ നിന്നുള്ള ലോക്‌സഭാംഗവും ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമാകുകയും ചെയ്ത അശ്വനി കുമാര്‍ ചൗബേ പരിപാടിക്ക് നേതൃത്വം നല്‍കി.
















