കൊല്ലം: കളക്‌ട്രേറ്റ് പരിസത്ത് ഇന്നലെയുണ്ടായത് മൂന്നാമത്തെ ആക്രമണം. മജിസ്‌ട്രേറ്റ് കോടതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തീവെച്ചു നശിപ്പിച്ച സംഭവമാണ് ആദ്യത്തെത്ത്. പിന്നീട് മാസങ്ങള്‍ക്ക് മുമ്പ് കോടതിലൈബ്രറി കത്തിനശിച്ചു. അതേ സമയം മുന്‍ സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്നലത്തെ സ്‌ഫോടനത്തില്‍ കളക്‌ട്രേറ്റ് വിറങ്ങലിച്ചു. കോടതിയും മറ്റ് അനുബന്ധ ഓഫീസുകളും സിവില്‍ സ്റ്റേഷനില്‍ തന്നെ സ്ഥിതി ചെയ്യുന്നു എന്നതാണ് കൊല്ലം ജില്ലാ ഭരണസിരാകേന്ദ്രത്തിന്റെ പ്രത്യേകത.
മറ്റ് കളക്‌ട്രേറ്റുകളില്‍ നിന്നും വ്യത്യസ്തമായി നൂറു കണക്കിനാളുകളും നിരവധി വാഹനങ്ങളുമാണ് ഇവിടെ എത്തുന്നത്. കോടതി സമുച്ചയം നിലനില്‍ക്കുന്നതിനാല്‍ പോലീസ് ഉദ്യോഗസ്ഥരും പ്രതികളും വാദികളും വക്കീലന്‍മാരും ഗുമസ്തന്‍മാരുമടങ്ങുന്ന വന്‍ജനാവലി എത്തുന്നത് ഇവിടെയാണ്. പത്തര മുതല്‍ ജനനിബിഡമാകുന്ന കളക്‌ട്രേറ്റ് പരിസരം അതേസമയം സ്‌ഫോടനത്തിന് തെരഞ്ഞെടുത്തതാണ് ദുരൂഹത സൃഷ്ടിക്കുന്നത്. മുന്‍സിഫ് കോടതിയും സബ് കോടതിയും ജില്ലാ ട്രഷറിയും മീഡിയേഷന്‍ സെന്ററും നിലനില്‍ക്കുന്ന സ്ഥലം കൂടാതെ ജഡ്ജിമാരുടെയും പോലീസുകാരുടെയും മറ്റ് ഓഫീസുകളിലെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത സ്ഥലത്താണ് ഇന്നലെ സ്‌ഫോടനം നടന്നത്. തൊട്ടടുത്ത് കോടതിയില്‍ നിന്നവരും മീഡിയേഷന്‍ റൂമിലെക്ക് പോയി. അപ്പോഴെക്കും കളക്‌ട്രേറ്റിലെയും സമീപത്തെ കടകളിലെയും ആളുകള്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. പിന്നീട് പരിഭ്രാന്തിയുടെ നിമിഷങ്ങള്‍. സമീപത്തെ മൂന്ന് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ബോംബിലെ ബാറ്ററി തെറിച്ചുവീണ മുന്‍സിഫ് കോടതിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. തുടര്‍ന്ന് ജീവനക്കാര്‍ ഓഫീസുകളില്‍ കയറാതെ വരാന്തയില്‍ മാത്രമായി. 12 മണിയോടെ പോലീസിന്റെ നിര്‍ദ്ദേശാനുസരണം സ്‌ഫോടനത്തിന്റെ ഗൗരവം മനസിലാക്കി എല്ലാ ഓഫീസുകള്‍ക്കും അവധി നല്‍കുകയായിരുന്നു. ഈ സമയങ്ങളിലെല്ലാം ജീവനക്കാരില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങളിലായിരുന്നു. സ്‌ഫോടനത്തിന്റെ വിവരം നഗരത്തില്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഭീകരമായ സ്‌ഫോടനമുണ്ടായെന്നും ഒരാള്‍ മരിച്ചെന്നുമൊക്കെയായിരുന്നു ഒരുവിഭാഗം ആളുകള്‍ അഭ്യൂഹം പരത്തിയത്. ഇത് കളക്‌ട്രേറ്റിലെ ജീവനക്കാരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയിലും പൊതുജനങ്ങളിലും ഭീതി പരത്തി.
















