കൊല്ലം: മിഥുനം ഒന്ന്, രണ്ട് തീയതികളിലായി (ജൂണ്‍ 15,16) പരബ്രഹ്മസന്നിധിയില്‍ നടക്കുന്ന ഓച്ചിറക്കളിക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഓണാട്ടുകാരുടെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി സ്ഥിതിചെയ്യുന്ന 52 കരകളിലും വ്രതശുദ്ധിയോടെയുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയായി. ഓണാട്ടുകാരുടെ ഗതകാലപ്രൗഡി വിളിച്ചോതുന്ന ഓച്ചിറക്കളിയില്‍ പങ്കെടുക്കുവാന്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുങ്ങിക്കഴിഞ്ഞു.
എല്ലാ കളരിയിലും ഒരു മാസം മുമ്പുതന്നെ പരിശീലനം തുടങ്ങിയിരുന്നു. ഓച്ചിറക്കളിയില്‍ പങ്കെടുക്കുവാന്‍ വിവിധകരകളില്‍ നിന്നും വരുന്ന കരനാഥന്മാരേയും ഗുരുക്കന്മാരേയും ശിഷ്യന്മാരേയും സ്വീകരിക്കുവാന്‍ ഓച്ചിറ ഭരണസമിതിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
കളിക്കണ്ടങ്ങളെല്ലാം വൃത്തിയാക്കികഴിഞ്ഞു. ക്ഷേത്രസങ്കേതം വെള്ളക്കെട്ടൊഴിവാക്കി മണ്ണുവിരിച്ചു. കളികാണാന്‍ വരുന്നവര്‍ക്കുവേണ്ട സൗകര്യങ്ങളും പൂര്‍ത്തിയാക്കി. വിവിധ കരകളില്‍ നിന്നും വരുന്ന ആയിരക്കണക്കിനു യോദ്ധാക്കളും ഭക്തജനങ്ങളും ചേരുമ്പോള്‍ ഒന്നും രണ്ടും ദിവസങ്ങളില്‍ ഓച്ചിറ ക്ഷേത്രസങ്കേതം ജനസാന്ദ്രമാകും. ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്ന സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ നടന്നുവരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഒന്നാം ദിവസം രാവിലെ ഭരണസമിതി പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ഘോഷയാത്രയില്‍ പയറ്റില്‍ പങ്കെടുക്കുന്നവരും ഭക്തജനങ്ങളും ഭരണസമിതിയും പങ്കെടുക്കും.
ഋഷഭത്തിന്റെ പുറത്ത് ഭഗവാന്റെ എഴുന്നള്ളത്തും ഉണ്ടാകും. വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും നാമജപത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന ഘോഷയാത്ര കിഴക്ക്-പടിഞ്ഞാറ് ആല്‍ത്തറകള്‍, ഒണ്ടിക്കാവ്, മഹാലക്ഷ്മിക്കാവ്, ഗണപതിയാല്‍ത്തറ എന്നിവയും കടത്ത് തെക്കേകളിക്കണ്ടത്തിന്റെ കരയിലെത്തുമ്പോഴേക്ക് ഭഗവത് സാന്നിധ്യമറിയിച്ച് ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കും. ഇരുകരകളില്‍ നിന്നും കരനാഥന്മാര്‍ കളിക്കണ്ടത്തിനു നടുവിലെത്തി കരപറഞ്ഞ് കളിക്കു തുടക്കമുണ്ടാകും. യോദ്ധാക്കള്‍ കരകളിയും തകിടകളിയും നടത്തും. ആവേശത്തോടെ കളിക്കണ്ടത്തിലേക്കിറങ്ങും. വീണ്ടും അടുത്തദിവസം കാണാമെന്ന കരനാഥന്മാരുടെ വായ്‌ത്താരിയോടെ ആദ്യദിവസത്തെ കളി അവസാനിക്കും. രണ്ടാംദിവസം വീണ്ടുമെത്തുന്ന യോദ്ധാക്കള്‍ വര്‍ധിത വീര്യത്തോടെ ഏറ്റുമുട്ടും. തങ്ങളുടെ കഴിവുകളെല്ലാം പരബ്രഹ്മസന്നിധിയില്‍ സമര്‍പ്പിക്കും.
തെക്കേകണ്ടത്തിലെ കളികഴിഞ്ഞാല്‍ വടക്കേക്കണ്ടത്തിലും കളി നടക്കും. തുടര്‍ന്ന് ഊണുകഴിഞ്ഞ് ദക്ഷിണയും വാങ്ങി അവരവരുടെ ഇടങ്ങളിലേക്ക് യാത്രയാകും. ഈ വര്‍ഷം മഴ കൃത്യമായി പെയ്യുന്നതിനാല്‍ കളിക്കണ്ടങ്ങള്‍ നിറഞ്ഞു കിടക്കുകയാണ്. കളിയുടെ മാറ്റുക്കൂട്ടുവാന്‍ ഇതുമൂലം സാധിക്കുമെന്ന് ഭരണസമിതി പറയുന്നു. കളിക്കുശേഷം അടുത്തനാള്‍ ഓച്ചിറപ്പടനിലത്ത് കന്നുകാലി പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കും. ഓണാട്ടുകരയുടെ കാര്‍ഷികസംസ്‌കൃതിവിളംബരമാണ് കന്നുകാലി പ്രദര്‍ശനം.
















