കോഴിക്കോട്: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡ് അഞ്ചു പുതിയ മേഖലാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ചെയര്മാന് കെ. ലക്ഷ്മ റെഡ്ഢി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ മുംബൈയിലാണ് ബോര്‍ഡിന് കീഴിലെ ദേശീയതല പരിശീലന കേന്ദ്രം ഉള്ളത്. ഭാരതത്തെ വടക്കു കിഴക്ക്,വടക്ക്,കിഴക്ക്, മദ്ധ്യ, തെക്ക് എന്നീ മേഖലകളായി തിരിച്ചാണ് മേഖലാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
1958 മുതല്‍ സംഘടിത, അസംഘടിത, ഗ്രാമീണ മേഖലാ തൊഴിലാളികളുടെയിടയില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും തൊഴില്‍,സാമ്പത്തിക മേഖലകളിലുള്ള പ്രശ്നങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുകയാണ് കേന്ദ്രതൊഴിലാളി വിദ്യാഭ്യാസ ബോര്‍ഡ് ചെയ്യുന്നത്.
ബോര്‍ഡിന് 50 പ്രാദേശിക കേന്ദ്രങ്ങളും ഒന്‍പത് ഉപപ്രാദേശിക കേന്ദ്രങ്ങളും ആറു മേഖലാ കേന്ദ്രങ്ങളും നിലവിലുണ്ട്.
കേരളത്തില്‍ കോഴിക്കോട്ടും കൊച്ചിയിലുമാണ് പ്രാദേശിക കേന്ദ്രങ്ങളുള്ളത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും കൂടുതല്‍ തൊഴിലാളി സൗഹൃദമാക്കുവാനുമുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഗ്രാമീണ ബോധവല്‍ക്കരണപരിപാടികളില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്കുള്ള അലവന്‍സ് നേരിട്ട് പണമായാണ് നല്‍കിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ്.
പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ക്കുള്ള പ്രതിദിന അലവന്‍സ് 100 രൂപയായിരുന്നത് 250 രൂപയായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിര്‍ദേശം ഉടന്‍ അംഗീകരിക്കും.
ഗ്രാമീണ തൊഴിലാളികള്‍ക്ക് അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ രാജ്യത്താകമാനമുള്ള ബോര്‍ഡിന്റെ 50 പ്രാദേശിക കേന്ദ്രങ്ങള്‍ വഴി ഒരാഴ്ചത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കാനുള്ള പദ്ധതി ഉടന്‍ ആരംഭിക്കും.
തൊഴിലാളികള്‍ക്കായുള്ള സ്കില്‍ ഡെവലപ്മെന്റ് കോഴ്സുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് പ്രാദേശിക കേന്ദ്രം ഉപദേശകസമിതി ചെയര്മാന് പി. ശശിധരന്, ബോര്‍ഡിന്റെ ദക്ഷിണ മേഖലാ ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ടി.കെ. ലിസ്സി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: