കൊല്ലം: ബിജെപി അംഗത്തിനെ പള്ളിക്കമ്മറ്റിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍. കൊല്ലം തുയ്യംപള്ളിയിലെ അജപാലന സമിതിയിലുള്ള റോയി ബേസിലിന് എതിരെയാണ് ഇടതുനേതാക്കള്‍ ഇറങ്ങിയിരിയ്ക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി ബിജെപിയില്‍ അംഗമായ ന്യൂനപക്ഷവിഭാഗാംഗമായ റോയി ബേസിലിനെ പാര്‍ട്ടി മാറാന്‍ താക്കീതു ചെയ്ത് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സുവ്യക്തവും ശക്തവുമായ നിലപാടാണ് ഇക്കാര്യത്തില്‍ റോയി സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ തീരുമാനപ്രകാരം കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനില്‍ താമരചിഹ്നത്തില്‍ റോയി മത്സരിച്ചിരുന്നു.
ഇരുപത്തൊന്ന് യൂണിറ്റുകള്‍ അടങ്ങുന്ന ഇടവകയാണ് തുയ്യം പള്ളിയിലേത്. ജില്ലയിലെ രണ്ടാമത്തെ വലിയ ഇടവകയാണിത്. ഇതിന്റെ സുപ്രധാനമായ പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള റോയിയെ അതുകൊണ്ട് തന്നെയാണ് സിപിഎം ഉന്നംവയ്ക്കുന്നത്. പള്ളി പ്രവര്‍ത്തിക്കുന്ന തുയ്യത്തിന്റെ സമീപപ്രദേശമായ പുള്ളിക്കടയിലെ ഡിവൈഎഫ്ഐ യൂണിറ്റ് ഒന്നാകെ റോയിക്കെതിരെ ശക്തമായി രംഗത്തുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഒരുവിഭാഗം ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ ഏതുവിധേനയും റോയിയെ അജപാലന സമിതിയില്‍ നിന്നു പുറത്താക്കാനുള്ള തീവ്രശ്രമത്തിലാണ്. മുമ്പ് രണ്ടുതവണ അജപാലനസമിതിയില് ട്രസ്റ്റിയായി സമുദായപ്രവര്‍ത്തനം ശ്ലാഘനീയമായി നടത്തിയിട്ടുള്ള റോയിക്ക് സമുദായാംഗങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ട്. അജപാലന സമിതിക്ക് കീഴിലുള്ള ഉപസമിതികളായ വിദ്യാഭ്യാസസമിതി, വിശ്വാസസമിതി, സാമൂഹ്യസമിതി, കുടുംബപ്രേക്ഷിതസമിതി, യുവജനസമിതി, മതബോധനസമിതി എന്നിവയിലെല്ലാം മുന്‍കാലത്ത് പ്രവര്‍ത്തിച്ച് സംഘാടനപാടവം തെളിയിച്ചിട്ടുണ്ട് റോയി ബേസില്‍.
ഇത്രയും സമിതികളുടെ മേല്‍ഘടകമായ അജപാലനസമിതിയില് നിര്‍വാഹകസമിതിയംഗമായ ട്രസ്റ്റിയായി ഇത്തവണ റോയിയെ തിരഞ്ഞെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ക്ക് സമുദായാംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണയില്ല എന്നതാണ് വസ്തുത.
ബിജെപിക്കാരനായ റോയി ബേസിലിനെ പള്ളിയുടെ ഉന്നതാധികാര സമിതിയില്‍ നിന്നു പുറത്താക്കുക, പള്ളിപരിപാടികളില്‍ നിന്നു ബഹിഷ്കൃതനാക്കുക, ബിജെപിവിരുദ്ധ പ്രചാരണം നടത്തി ഒറ്റപ്പെടുത്തുക തുടങ്ങിയ അജണ്ടകള്‍ പാര്‍ട്ടിതലത്തില്‍ തന്നെ ചര്‍ച്ചയാക്കി നടപ്പാക്കുകയാണെന്നാണ് സൂചന.
പള്ളി കമ്മറ്റികളില്‍ ഭൂരിഭാഗവും തള്ളിക്കളഞ്ഞ സിപിഎമ്മുകാരുടെ ആവശ്യം നടപ്പിലാക്കി കിട്ടാനായി ബിഷപ്പ് ഹൗസിലെത്തിയെങ്കിലും രാഷ്ട്രീയവിവേചനമില്ലാതെ പ്രവര്‍ത്തിക്കാവുന്നതാണ് സഭയുടെ കമ്മറ്റികളെന്ന് ബൈലോയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ടെന്ന മറുപടിയാണ് ഇവര്‍ക്ക് ബിഷപ്പില്‍ നിന്നു ലഭിച്ചത്. എങ്കിലും ബിജെപിയോടുള്ള അന്ധമായ വിരോധത്തില്‍ സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ റോയി ബേസിലിനെ ഒറ്റപ്പെടുത്താനുള്ള നീക്കം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: