സിപിഎം നേതാവും അമ്പലപ്പുഴക്കാരനുമായ ജി.സുധാകരന്‍ വീണ്ടും മന്ത്രിയായി. മുന്‍പ് ദേവസ്വം വകുപ്പും കയര്‍ വികസനവും കൈകാര്യം ചെയ്തുവെങ്കില്‍ ഇപ്പോള്‍ മരാമത്ത് പൊതുവെ കൈയില്‍ കിട്ടിയിട്ടുണ്ട്. അദ്ദേഹം മഹാകവിയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.സാഹിത്യരചനയിലൂടെ ലഭ്യമായ ആറ് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി ഇട്ടിട്ടുണ്ടെന്നും പലിശകൂടി ചേര്‍ക്കുമ്പോള്‍ ഏഴ് ലക്ഷം തുക ആയിട്ടുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞ വാര്‍ത്ത ‘മനോരമ’യില്‍ കണ്ടിരുന്നു. എന്തിനുവേണ്ടി ഈ തുക ചെലവഴിക്കണമെന്ന് തീരുമാനം എടുത്തിട്ടില്ലത്രെ!
അവരവരുടെ വകുപ്പുകളിലെ കാര്യങ്ങള്‍ മാത്രം പരസ്യമായി ചര്‍ച്ചചെയ്താല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്ന് കേട്ടു. ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിട്ടുപോലും മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ചും അതിരപ്പിള്ളി ജലവൈദ്യുത നിലയത്തെ സംബന്ധിച്ചുമുള്ള പരസ്യപ്രസ്താവനകള്‍ നടത്തുന്നത് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ട് മതിയെന്ന് സൂചന നല്‍കിയിട്ടുണ്ട്. വേദിയറിഞ്ഞും ശ്രോതാക്കളെ പുളകംകൊള്ളിക്കാനുമായി കഴിഞ്ഞ ദിവസം ജി.സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങളും അഭിപ്രായപ്രകടനങ്ങളും ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്തിനു ചേര്‍ന്നതല്ല എന്ന് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ അനുഭാവികള്‍ പോലും പറഞ്ഞുപോകും.
ദേവസ്വം ബോര്‍ഡ് ഭരണം അഞ്ച് വര്‍ഷം മുന്‍പ് വഹിച്ചിരുന്നു എന്നും അനുഭവസമ്പത്ത് ധാരാളം ഉണ്ടെന്നും കരുതി സന്യാസിമാരെക്കുറിച്ചും ക്ഷേത്രപൂജാരിമാരെക്കുറിച്ചും അധിക്ഷേപം ചൊരിയേണ്ടതില്ല. ശാന്തിക്കാര്‍ക്ക് നല്ല വേതനം കൊടുക്കട്ടെ. അതിനായി സര്‍ക്കാര്‍ നല്‍കിവരുന്ന സഹായധനം വര്‍ധിപ്പിച്ച് ദേവസ്വംബോര്‍ഡുകളെക്കൊണ്ട് ശമ്പളവര്‍ധന നടപ്പിലാക്കിക്കുക. അതുപോലെ വസ്ത്രധാരണത്തിലും മറ്റും മാന്യതയും ശ്രദ്ധയും കാണിക്കണമെന്ന നിര്‍ദ്ദേശം നല്‍കാന്‍ ബോര്‍ഡുകള്‍ക്ക് ഉത്തരവ് നല്‍കുകയും വേണം. ശാന്തിക്കാരെ പൊതുവെ ആക്ഷേപിച്ചുകൊണ്ടു പറഞ്ഞ കാര്യങ്ങള്‍ മഹാക്ഷേത്രങ്ങളിലാണോ അതോ നിത്യദാനത്തിനു വകയില്ലാത്ത എവിടെയെങ്കിലുമാണോ എന്ന് പറയാമായിരുന്നു. സാമാന്യവല്‍ക്കരിച്ചുകൊണ്ട് പണ്ഡിത ശ്രേഷ്ഠരായ സന്ന്യാസിമാരെയും കാവിയണിഞ്ഞാല്‍ സന്യാസിയാകുമെന്നു കരുതുന്നവരെയും ഒരേ ഗണത്തില്‍ പെടുത്താന്‍ ശ്രമിച്ചത് ബോധപൂര്‍വം തന്നെയെന്നു വേണം, ഇപ്പോഴത്തെ സാഹചര്യത്തില്‍ മനസ്സിലാക്കേണ്ടത്.
സംഗതിവശാല്‍ എന്‍ഡിപി നേതാവായിരുന്ന അന്തരിച്ച അഡ്വ.കെ.ജി.ആര്‍.കര്‍ത്താ യുഡിഎഫ് മന്ത്രിസഭയില്‍ ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള അംഗമായി. അതിസാരം പടര്‍ന്നുപിടിച്ച വേളയില്‍, ‘കൂവപ്പൊടി’ അതിനുപറ്റിയ പരിഹാരമാണെന്ന് അസംബ്ലിയില്‍ പറയുകയുണ്ടായി. പരിചയക്കുറവോ നിഷ്‌കളങ്കതയോ ആകാം അങ്ങനെ പറയാന്‍ ഇടയാക്കിയത്. തുടര്‍ന്ന് കെജിആറിനെ പ്രതിപക്ഷം നിര്‍ത്തിപ്പൊരിച്ച സംഭവം ഓര്‍മവരുന്നു. സ്വന്തം കാര്യത്തില്‍, അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പാകപ്പിഴകളും തെറ്റുകളും ന്യായീകരിക്കുമ്പോള്‍ മറ്റുള്ളവരെയും അതേ തലത്തിലും മനസ്സോടെയും കാണാന്‍ തയ്യാറായെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചുപോകുന്നു.
ഇത്തവണ നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞാവേളയില്‍ ചൊല്ലിയ പ്രതിജ്ഞാ വാചകങ്ങളും ഭാഷയും ഒന്നുനോക്കാം. ഭാരതവും ഭരണഘടനയും ‘ബാരതവും’ ‘ബരണ’ഘടനയുമായി. പ്രോ ടേം സ്പീക്കര്‍ എസ്.ശര്‍മ്മ ഒഴിച്ച് സത്യപ്രതിജ്ഞ ചെയ്ത 139 പേരില്‍ ഭാരതം, ഭരണഘടന, നിര്‍വ്യാജം, വിശ്വസ്തത എന്നീ വാക്കുകള്‍ കൃത്യമായി ഉച്ചരിച്ചത് ചുരുക്കം ചിലര്‍ മാത്രമായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും ഒ.രാജഗോപാലും അക്കൂട്ടത്തില്‍പ്പെടും. നിര്‍വ്യാജത്തിനെ നിര്‍വാജ്യമാക്കി.
ഭാഷാ ശുദ്ധിയെക്കുറിച്ച് പണ്ട് തമാശയായി പറഞ്ഞിരുന്നത് ഓര്‍മയില്‍ വരുന്നു. ഒരു മലയാളം വാദ്ധ്യാര്‍ ‘പുപ്പ’മെന്നേ പറയൂ. കുട്ടി ശരിയായ രീതിയില്‍ പുഷ്പമെന്നു പറഞ്ഞപ്പോള്‍, പുഷ്പവും ശരിയാണ് പുപ്പവും ശരിയാണ് എന്ന് പറഞ്ഞുവത്രെ. ഇതെല്ലാം കേട്ട് ഭാവിയില്‍ ഭാരതമാണോ ‘ബാരതമാണോ’, ഭരണഘടനയാണോ ‘ബരണ’ഘടനയാണോ ശരിയെന്ന സംശയങ്ങള്‍ ഉണ്ടായേക്കാം. ‘അദ്യാപകനും’, ‘വിദ്യാര്‍ത്ഥി’യുമാണ് ശരിയെന്ന് സ്ഥാപിക്കുന്ന കാലവും വന്നേക്കാം. വ്യാകരണവും ഭാഷാശുദ്ധിയും വേണ്ട, കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ പോരേ എന്നാണ് ‘ന്യൂജന്‍’ ചോദിക്കുന്നത്.
















