കൃഷ്ണനെ കാണുമ്പോഴുള്ള സന്തോഷം രാധ എങ്ങനെയാണ് പ്രകടിപ്പിക്കുക? ഭഗവദ്ഗീതാ പ്രശ്നോത്തരിയിലെ നൂറ് ചോദ്യങ്ങളില്‍ മരിയം ആസിഫ് സിദ്ദിഖിയുടെ ഇഷ്ട ചോദ്യമായിരുന്നു അത്. കൃത്യമായ ഉത്തരവും മരിയം കുറിച്ചു. നൃത്തം ചെയ്യും. 195 സ്കൂളുകളില്‍ നിന്നായി അയ്യായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഭഗവദ് ഗീതാ മത്സരത്തില്‍ മരിയം ഒന്നാമതെത്തി. ആറാം ക്ലാസ്സുകാരിയായ മുസ്ലിം പെണ്‍കുട്ടി ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി നടന്ന മത്സരത്തില്‍ ജേതാവായത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനം മരിയത്തെ തേടിയെത്തി.
ബാലഗോകുലം സംഘടിപ്പിച്ച ബാലഭാരതത്തില്‍ കുട്ടികള്‍ക്ക് അത്ഭുതമായിരുന്നു ഈ ‘ഗീതാ ഗേള്‍’. ബാലഭാരതം, തന്നെയാണ് അത്ഭുതപ്പെടുത്തിയതെന്ന് ഇതിന് മറുപടിയായി മരിയം പറയുന്നു. ”ഗീതയും യോഗയും സമന്വയിപ്പിച്ച യോഗീ ഉത്സവ് ഏറെ ഇഷ്ടപ്പെട്ടു. കുട്ടികളാണ് നാളയെ നയിക്കേണ്ടത്. ഉദ്ഘാടന ചടങ്ങില്‍ പ്രതിഭകളായ നാല്‍പ്പത് കുട്ടികളെ വേദിയിലെത്തിച്ച് ഈ സന്ദേശം നല്കാന് ബാലഗോകുലത്തിനായി”.
മുസ്ലിം കുടുംബത്തിലായിട്ടും ‘ഗീത’യിലേക്ക് എങ്ങിനെയാണ് എത്തിച്ചേര്‍ന്നത്? കൂടെയുണ്ടായിരുന്ന അച്ഛന് സിദ്ദിഖിയെ നോക്കി ചിരിച്ചുകൊണ്ട് മാതാപിതാക്കള്‍ കാരണം എന്നായിരുന്നു മരിയത്തിന്റെ മറുപടി. ”എല്ലാ മതഗ്രന്ഥങ്ങളും വായിക്കാന്‍ അച്ഛനും അമ്മയും പ്രേരിപ്പിക്കുമായിരുന്നു. എല്ലാ മതങ്ങളും നല്ല സന്ദേശമാണ് നല്‍കുന്നത്. വളരെ നേരത്തെ തന്നെ ഗീത വായിച്ചു മനപ്പാഠമാക്കി. ഇസ്കോണ്‍ (അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി) സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതും മാതാപിതാക്കള്‍ തന്നെയാണ്”. ഗീതയിലെ ഏത് ശ്ലോകവും അര്‍ത്ഥം സഹിതം ഇംഗ്ലീഷിലും സംസ്കൃതത്തിലും ചൊല്ലാന്‍ മരിയം സിദ്ദിഖിക്ക് സാധിക്കും.
”മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് ഗീത പഠിപ്പിച്ചു. നമ്മുടെ രാജ്യത്ത് ഒട്ടനവധി മതങ്ങളുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ വലിയ മതമാണ് മനുഷ്യത്വം. ജീവിതത്തെക്കുറിച്ചുള്ള വലിയ പാഠങ്ങള്‍ ഗീത പകര്‍ന്നു തന്നു. ജീവിത മൂല്യങ്ങള്‍ പഠിപ്പിച്ചു”. ഭഗവദ്ഗീത പഠിപ്പിക്കുന്നത് കാവിവത്കരണമാണെന്ന് ഒരു വിഭാഗം ആക്ഷേപിക്കുമ്പോള്‍ ഗീത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തന്നെയാണ് മരിയത്തിന്റെ അഭിപ്രായം. ഗീത നിര്‍ബന്ധമായും പഠിപ്പിക്കണം. എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിക്കണം. മതത്തിന്റെ പേരില്‍ വിഭജിക്കുകയല്ല, സ്നേഹിക്കുകയാണ് വേണ്ടത്.
പരസ്പരം കലഹിക്കുകയല്ല നമ്മുടെ ഉള്ളിലെ തിന്മകളോടാണ് നാം പോരാടേണ്ടതെന്ന് മരിയം വ്യക്തമാക്കുന്നു. മോശം കാര്യങ്ങള്‍ ചെയ്യാനുള്ള പ്രേരണക്കെതിരെ പൊരുതണം. നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ മത്സരിക്കണം. എങ്കില്‍ മാത്രമേ നല്ല രാജ്യത്തെ സൃഷ്ടിക്കാനാകു. ഗീതാ സന്ദേശം തന്നെയാണ് മരിയത്തിന് മറ്റ് കുട്ടികള്‍ക്ക് നല്‍കാനുള്ള സന്ദേശവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: