ചെങ്ങന്നൂര്‍: സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പോലീസ് പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ഷെറിന് ജോണ്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നത്. തിരികെപോയാല്‍ നിരവധി കേസുകളില്‍ പ്രതിയായ ഷെറിന് അമേരിക്കന്‍ നിയമനടപടിക്ക് വിധേയനാകേണ്ടിവരും.
ഇക്കാരണത്താല്‍ 2003ല്‍ നാട്ടിലെത്തിയ ഷെറിന് പിന്നീട് അങ്ങോട്ടേക്ക് മടങ്ങിപ്പോയില്ല. ഇതിനിടെ അമേരിക്കന്‍ പൗരത്വമുള്ള ഷെറിന് ശ്രീലങ്കയിലെത്തിയാണ് തന്റെ പാസ്പോര്‍ട്ട് പുതുക്കിയത്.
ഷെറിന്റെ ഇളയസഹോദരന് ഡോ. ഷെറില്‍ ജോണ്‍ സഹോദരന്റെ പേരിനോട് സാമ്യം തോന്നിയിരുന്ന തന്റെ പേര് മാറ്റിയതിന് പിന്നിലും ഷെറിന്റെ ദുര്‍നടപ്പുകളാണ്. ഷെറിന്, ഷെറില്‍ എന്നീപേരുകള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ ഷെറിന് എന്ന് തെറ്റിദ്ധരിച്ച് പോലീസും ഷെറിന്റെ തട്ടിപ്പിനിരയായവരും ഷെറിലിനോട് അപമര്യാദയായി പെരുമാറുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇതില്‍ സഹികെട്ടാണ് പിന്നീട് ഷെറില്‍ ഡോ. ഡേവിഡ് ജോണ്‍ എന്ന് പേരു മാറ്റിയത്.
ഡോക്ടര്‍മാരായ മൂത്ത സഹോദരി ഷേര്‍ളിയോടും ഇളയ സഹോദരന് ഡേവിഡിനോടും ശത്രുതാമനോഭാവത്തോടെയാണ് ഷെറിന് മിക്കപ്പോഴും പെരുമാറിയിരുന്നത്. ഇക്കാരണത്താലാണ് ഇവര്‍ അവധിക്കുവരുമ്പോള്‍ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ പിതാവ് ഷെറിനോട് നിര്‍ദ്ദേശിച്ചിരുന്നത്. ഇങ്ങനെ മാറി ആഡംബര ഹോട്ടലില്‍ താമസിക്കുന്നതിനുള്ള ചെലവും പിതാവാണ് നല്‍കിയിരുന്നത്.
തിരവനന്തപുരത്തും ബംഗളൂരുവിലുമായി ഐടി വിദഗ്ദ്ധനായി ജോലി നോക്കിയിരുന്ന ഷെറിന് ലഭിച്ചിരുന്ന വരുമാനത്തിന്റെ ഇരട്ടിയിലധികം ചെലവാക്കിയിരുന്നു. ഇതിനായി പിതാവിന്റെ ഉടമസ്ഥതിയിലുള്ള നഗരമധ്യത്തിലെ കടമുറികള്‍ പലതും ലക്ഷങ്ങള്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങി വാടകക്ക് നല്കിയിരുന്നതും ഷെറിനാണെന്ന് പറയുന്നു.
ഇങ്ങനെ ലഭിച്ച പണം എവിടെപ്പോയി എന്നതിനെപ്പറ്റി ചോദിച്ച് പിതാവും മകനുമായി വഴക്ക് കൂടാറുണ്ടായിരുന്നു. 2010ല്‍ ഷെറിന് വിവാഹിതനായതിനെ തുടര്‍ന്ന് കുറച്ചു നാള് ബംഗളൂരുവിലാണ് താമസിച്ചത്. വിവാഹത്തിന് ശേഷമാണ് ഷെറിന് കൂടുതല്‍ ദൂര്ത്തുകാരനായതെന്ന് പറയപ്പെടുന്നു. രണ്ടു വര്‍ഷത്തിനുശേഷം വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും പണം ചെലവഴിക്കുന്നകാര്യത്തില്‍ ഷെറിന് യാതൊരു കുറവും വരുത്തിയില്ല.
ഇത്തവണ ജോയ് ജോണ്‍ നാട്ടിലെത്തിയപ്പോള്‍ അമേരിക്കയിലുള്ള സ്വത്തുക്കള്‍ തനിക്ക് ആവശ്യമില്ലെന്നും നാട്ടിലുള്ള സ്വത്തുക്കള്‍ തന്റെ പേരില്‍ എഴുതി നല്‍കണമെന്നും പിതാവിനോട് ഷെറിന് ആവശ്യപ്പെട്ടു. ഷെറിന് സ്വത്തുക്കള്‍ നല്‍കിയാലുണ്ടാകുന്ന ഭവിഷ്യത്ത് അറിയാമായിരുന്ന ജോയ് ഒരു ചില്ലിക്കാശുപോലും ഷെറിന് നല്‍കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതാണ് ദാരുണമായ കൊലപാതകത്തിലേക്കും നിഷ്ഠൂരമായ കുറ്റകൃത്യങ്ങളിലേക്കും ഷെറിനെ കൊണ്ടെത്തിച്ചതെന്നാണ് നിഗമനം. പോലീസിന്റെ കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമെ ഇക്കാര്യങ്ങള്‍ പുറത്തുവരികയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: