കോഴിക്കോട്: അധികാരം ലഭിച്ച അഹങ്കാരത്തില്‍ സംസ്ഥാനത്തൊട്ടാകെ സിപിഎം നടത്തുന്ന അക്രമ പരമ്പരകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നല്കാന് ആര്‍എസ്എസ് നിര്‍ബന്ധിതമാകുമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപരമായ ജനാധിപത്യ അന്തരീക്ഷവും സംഘടനാ സ്വാതന്ത്ര്യവും നിലനില്ക്കണമെന്ന ആഗ്രഹമാണ് ആര്‍എസ്എസ്സിനുള്ളത്. എന്നാല്‍ മറ്റു സംഘടനാ പ്രവര്‍ത്തകരെ ജീവിക്കാനനുവദിക്കില്ലെന്ന സിപിഎം നിലപാട് വെച്ചു പൊറുപ്പിക്കാനാവില്ല. തൃശൂര്‍ കുഞ്ഞായിനിയില് വല്ലത്ത് പ്രമോദ് എന്ന ബിജെപി പ്രവര്‍ത്തകനെ കൊലചെയ്തു കൊണ്ടാണ് സിപിഎം വിജയം ആഘോഷിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
യുവമോര്‍ച്ച നേതാവായിരുന്ന സത്യേഷിനെ കൊലചെയ്ത സിപിഎം ഗുണ്ടാസംഘം തന്നെയാണ് പ്രമോദിന്റെ കൊലപാതകത്തിന് നേതൃത്വം നല്‍കിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, ഇടുക്കി തുടങ്ങിയ ജില്ലകളിലെല്ലാം സിപിഎം അക്രമതാണ്ഡവമാടുകയാണ്. വീടുകളില്‍ കയറി സ്ത്രീകളെ പോലും വെട്ടിപ്പരിക്കേല്‍പ്പിച്ചിരിക്കുന്നു. വോട്ടു ചെയ്ത് ജയിപ്പിച്ച കേരള ജനതയെ വെല്ലുവിളിച്ചുകൊണ്ടാണ് സിപിഎം അക്രമ പരമ്പര ആവര്‍ത്തിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ വകവരുത്തിക്കൊണ്ടാണ് സിപിഎം കേരളത്തെ ശരിയാക്കാന്‍ പോകുന്നതെന്ന സൂചനകളാണ് ഇപ്പോള്‍ വ്യാപകമായി നടക്കുന്ന അക്രമം. ശക്തമായ നടപടിയെടുക്കുന്നതിന് പകരം പോലീസ് നിസ്സംഗത പാലിക്കുകയാണ്.
സിപിഎം സെല്‍ഭരണത്തിലേക്ക് കേരളത്തെ നയിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കും. അക്രമങ്ങള്‍ തുടങ്ങാനാണ് പാര്‍ട്ടിയുടെ നിലപാടെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. അധികാരവും ആള്‍ബലവുമുള്ള ഇടങ്ങളില്‍ മറ്റ് ആശയഗതിക്കാരെ വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെങ്കില് കേരളത്തിന് പുറത്ത് സിപിഎം നേതാക്കളുടെ സംഘടനാ പ്രവര്‍ത്തനത്തിന് തടസ്സങ്ങള്‍ നേരിടേണ്ടിവരും. സിപിഎം അക്രമത്തിനെതിരെ കേരളത്തിലെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: