കണ്ണൂര്‍: വിജയാഹ്ലാദത്തിന്റെ മറവില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി സിപിഎമ്മിന്റെ സംഘടിതാക്രമം. തലശ്ശേരി കൊടക്കളത്ത് വീട്ടില്‍ കയറി ബിഎംഎസ് തലശ്ശേരി മേഖലാ സെക്രട്ടറി കെ.രമേശനെ സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രമേശനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമങ്ങളെത്തുടര്ന്ന് കണ്ണൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ഈ മേഖലയില്‍ ബിജെപി അനുഭാവികളെയും പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ചാണ് അക്രമം നടത്തിയത്. വീടുകള്‍ക്ക് നേരെ അക്രമം നടത്തിയ സിപിഎം സംഘം പ്രായമായ സ്ത്രീകളെ പോലും വെറുതെ വിട്ടില്ല.
പിണറായി പുത്തന്കണ്ടത്തിന് സമീപം സിപിഎം ആഹ്ലാദ പ്രകടനത്തിലെ വാഹനത്തില്‍നിന്നും ബോംബ് പൊട്ടി അഞ്ചോളം സിപിഎമ്മുകാര്‍ക്ക് പരിക്കേറ്റു. സ്ഫോടന ശബ്ദം കേട്ട് ചിതറിയോടുന്നതിനിടയില്‍ ഒരു സിപിഎമ്മുകാരന് ആഹ്ലാദ പ്രകടനത്തിലെ തന്നെ മറ്റൊരു വാഹനത്തിനടിയില്‍പെട്ട് മരിച്ചു. കരുത്തംകണ്ടി സി.വി.രവീന്ദ്രന് (55)ആണ് മരിച്ചത്. എന്നാല്‍ ഈ സംഭവം മറയാക്കി പ്രദേശത്ത് സിപിഎമ്മുകാര്‍ ഭീകരതാണ്ഡവം നടത്തി. ബിജെപി പ്രവര്‍ത്തകനായ പിണറായി പുത്തന്‍കണ്ടത്തില്‍ പ്രേംജിത്ത്, ബന്ധുക്കളായ അജിത, വിനോദ് എന്നിവരുടെ വീടുകള്‍ സിപിഎമ്മുകാര്‍ പൂര്‍ണ്ണമായി അടിച്ചുതകര്‍ത്തു. കൊടുവള്ളിയിലെ ബിജെപി ഓഫീസും പൂര്‍ണ്ണമായി തകര്‍ത്തു.
മുണ്ടേരി കാനച്ചേരിയില്‍ വിമല (55), മകന് ഷിമില്‍ എന്നിവരെ സിപിഎം സംഘം വീടുകയറി അക്രമിച്ചു. പരിക്കേറ്റ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്ത ദിവസം ഗൃഹപ്രവേശനം നടക്കുന്ന വിമലയുടെ വീട്ടിലെ ടിവി അടക്കമുള്ള വസ്തുക്കള്‍ അക്രമികള്‍ തകര്‍ത്തു.
കാവുംഭാഗത്തെ ബിജെപി പ്രവര്ത്തകന് ചെറുമഠത്തില്‍ ഷാജുവിന്റെ വീടിന് നേരെയും ബോംബേറുണ്ടായി. പൊട്ടാത്ത ഒരു ബോംബ് വീടിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു. കടകള്‍ക്കും വീടുകള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും നേരെയുള്ള സിപിഎം അക്രമം ജില്ലയില്‍ വ്യാപകമയി തുടരുകയാണ്.
ഇതിനിടെ രഹസ്യ വിവരത്തെ തുടര്‍ന്ന് തലശ്ശേരി കതിരൂര്‍ ചുണ്ടങ്ങാപ്പൊയിലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോംബ് നിര്‍മ്മാണത്തിലേര്‍പ്പെട്ട മൂന്ന് സിപിഎമ്മുകാരെ കയ്യോടെ പിടികൂടി. കൂടാതെ ഇവിടെ നിന്ന് ഉഗ്രശേഷിയുള്ള പത്തോളം ബോബുകളും ബോംബ് നിര്‍മ്മാണ വസ്തുക്കളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: