സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ വടകര മേഖലയില്‍ കനത്ത പോളിംഗ് നടന്നു. കാലത്തുണ്ടായ ചാറ്റല്‍ മഴ വോട്ടിംഗിനെ തടസ്സപ്പെടുത്തുമെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും മഴയൊഴിഞ്ഞതോടെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ കാണാമായിരുന്നു. കൊയിലാണ്ടി പാലൂര് എല്‍പിസ്കൂളില്‍ നോട്ട ചിഹ്നത്തിന്റെ ബട്ടണ്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അര മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കൊയിലാണ്ടി വെങ്ങളം സ്കൂളില്‍ രാവിലെ 9.20 ന് 12ശതമാനം വോട്ട് ചെയ്തു. വടകര താഴെഅങ്ങാടി എംയുഎം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ 96-ാം ബൂത്തില്‍ രാവിലെ 11 മണിയാകുമ്പോഴേയ്ക്കും 23 ശതമാനം പേര് വോട്ടു ചെയ്തു.
വടകര പഴങ്കാവ് സ്കൂളില്‍ രാവിലെ 11.30 ആകുമ്പോഴേയ്ക്കും 92, 93 ബൂത്തുകളില്‍ 45 ശതമാനം പേര് വോട്ടു രേഖപ്പെടുത്തി. ഏറാമല പഞ്ചായത്തിലെ കുന്നുമ്മുകര എല്‍പി സ്കൂളിലെ രണ്ട് ബൂത്തുകളില്‍ ഉച്ചയാകുമ്പോഴേയ്ക്കും 55 ശതമാനം വോട്ട് പോള്‍ ചെയ്തിരുന്നു. ഓര്‍ക്കാട്ടേരി എല്‍പി സ്കൂളില്‍ 36 ാം നമ്പര്‍ ബൂത്തില്‍ ആകെയുള്ള 1486 പേരില്‍ 884 പേര് ഉച്ചയാവുമ്പോഴേക്ക് വോട്ടു ചെയ്തു. 37-ാം നമ്പര്‍ ബൂത്തില്‍ 1488 പേരില്‍ 781 പേര് വോട്ടു ചെയ്തിരുന്നു. നാദാപുരം മണ്ഡലത്തിലെ നരിപ്പറ്റ സൗത്ത് എല്‍പിസ്കൂളിലെ രണ്ട് ബൂത്തുകളില്‍ രാവിലെ 10 മണിയാകുമ്പോഴേയ്ക്കും 15 ശതമാനം പേര് വോട്ടു ചെയ്തു.
കുറ്റിയാടി മണ്ഡലത്തിലെ കുന്നുമ്മല്‍ പഞ്ചായത്തിലെ വട്ടോളി ഗവ. യുപി.സ്കൂളില്‍ വൈകീട്ട് 4 മണിയാകുമ്പോഴേയ്ക്കും ആകെയുള്ള 912 വോട്ടര്‍മാരില്‍ 720 പേര് വോട്ട് ചെയ്ത് കഴിഞ്ഞിരുന്നു. 64-ാം നമ്പര്‍ ബൂത്തില്‍ 891 ല്‍ 748 പേര് വോട്ടു ചെയ്തു.ഇതില്‍ 395 പേര് സ്ത്രീവോട്ടര്മാരായിരുന്നു.
കുറ്റിയാടി എം.ഐ. യുപിസ്കൂളില്‍ 72 ാം ബൂത്തില്‍ വൈകീട്ട് 4.15 ആകുമ്പോഴേയ്ക്കും 819 വോട്ടര്‍മാരില്‍ 589 പേരും വോട്ട് ചെയ്തു, 73 ാം നമ്പര്‍ ബൂത്തില്‍ 74.2 ശതമാനം പേര് വോട്ടുചെയ്തു. കൂത്താളി എയുപിസ്കൂളില്‍ വൈകീട്ട് 4.30 ആകുമ്പോഴേയ്ക്കും 4 ബൂത്തുകളിലും കനത്ത വോട്ടിംഗ് ഉണ്ടായി. 36 ാം നമ്പര്‍ ബൂത്തില്‍ 65 ശതമാനം, 37 ാം നമ്പര്‍ 76 ശതമാനം, 38- ാം നമ്പര്‍ ബൂത്തില്‍ 77 ശതമാനം പേര് വോട്ടു ചെയ്തു. 39-ാം നമ്പര്‍ ബൂത്തില്‍ ആകെയുള്ള 1124 പേരില്‍ 927 പേരാണ് വോട്ട് ചെയ്തത്. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ മാതൃകാ പോളിംഗ് സ്റ്റേഷനില്‍ വോട്ടിംഗ് വളരെ സാവധാനത്തിലായതായി പരാതി ഉയര്‍ന്നു.
നാലാം നമ്പര്‍ ബൂത്തില്‍ 55 ശതമാനം പേരാണ് വൈകീട്ട് 5 മണിയാകുമ്പോഴേയ്ക്കും വോട്ടു ചെയ്തത്. ഇവിടെ 4 ബൂത്തുകളാണ് പ്രവര്‍ത്തിച്ചത്. വടകര മേഖലയുടെ വിവിധഭാഗങ്ങളില്‍ കള്ള വോട്ട് ചെയ്യാന്‍ ശ്രമം നടന്നുവെന്ന പരാതിയൊഴിച്ചാല് ഉച്ചവരെ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കുറ്റിയാടി മണ്ഡലത്തില്‍ സിപിഎമ്മുകാര്‍ നിട്ടൂരില്‍ അക്രമം അഴിച്ചു വിട്ടു. വൈകീട്ട് നടന്ന അക്രമത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
കക്കോടി കണ്ണാടിക്കലില്‍ സിപിഎം അക്രമത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് പരിക്കേറ്റു. ചേളന്നൂര്‍ പഞ്ചായത്തിലെ ജനതാമുക്കില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ക്രൂരമായി അക്രമിച്ചു. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാദാപുരം മണ്ഡലത്തിലെ എടച്ചേരി പഞ്ചായത്തിലെ 1-ാം നമ്പര്‍ ബൂത്തില്‍ ബിജെപിയുടെ ബൂത്ത് ഏജന്റിനെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തു. തൊട്ടില്‍പ്പാലത്ത് മാവോയിസ്റ്റുകള്‍ സാന്നിദ്ധ്യമറിയിച്ചത് ഏറെ നേരം ആശങ്ക പരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: