ലക്നൗ: ബീഹാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട പത്ര പ്രവർത്തകന്റെ ഘാതകരെ ശിക്ഷിക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ലക്നൗവിൽ നടന്ന പൊതു ചടങ്ങിൽ വച്ചാണ് അദ്ദേഹം വെടിയേറ്റ് മരിച്ച ഹിന്ദുസ്ഥാൻ പത്രത്തിന്റെ ബ്യൂറോ ചീഫ് രാജ്‌ദിയോ രഞ്ജനെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞത്.
ഗയയിൽ വെടിയേറ്റ് കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെയും കൊല്ലപ്പെട്ട പത്ര പ്രവർത്തകന്റെയും കൊലയാളികളെ എന്തു വില കൊടുത്തും നിയമത്തിനു മുന്നിൽ ഹാജരാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിൽ അടുത്തിടെ അരങ്ങേറിയ കൊലപാതക പരമ്പരകളിൽ താൻ അതീവ ദു:ഖിതനാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങളിൽ ഒരുപാട് ഉത്‌കണ്‌ഠയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഉത്തർപ്രദേശിലെ പ്രമുഖ പത്ര പ്രവർത്തക യൂണിയനുകൾ അദ്ദേഹവുമായി ചർച്ച നടത്തി. കൊല്ലപ്പെട്ട രഞ്ജന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും യൂണിയനുകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ ഉടൻ കൊണ്ടുവരുമെന്ന് അവർക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അക്രമി സംഘം സിവാനിൽ വെച്ച് രഞ്ജനെ വെടിവെച്ച് കൊലപ്പെടുത്തിയത്. രഞ്ജന്റെ വാർത്തകളിൽ അസ്വസ്ഥരായവരാകാം കൊലക്കു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിബിഐയെ കേസ് ഏൽപ്പിക്കണമെന്ന് ബിജെപി ശക്തമായി ആവശ്യപ്പെട്ടു. കൂടാതെ ജയിലിൽ കഴിയുന്ന ആർജെഡി നേതാവിന് ഇതിൽ പങ്കുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു.
















