അംബേദ്കറെ ഹിന്ദുത്വ ശക്തികള്‍ ഹൈജാക്കു ചെയ്യുന്നു! ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദം മുതല്‍ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയ ഒരു വിമര്‍ശനമാണിത്. പലപ്പോഴും വിമര്‍ശനമെന്നതിനുപരി, ചില ഇടതുപക്ഷ-ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന മുറവിളിയാണിത്. സവര്‍ണാധിപത്യ സംഘടന എന്ന് മുദ്രകുത്തിയിരുന്ന ആര്‍എസ്എസിന്റെ സ്വാധീനം അധഃസ്ഥിത ജനവിഭാഗങ്ങളില്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെ ഈ മുറവിളി ശക്തി പ്രാപിക്കുകയായിരുന്നു. അംബേദ്കറുടെ വൈകാരിക സ്വഭാവമുള്ള ചില പ്രസ്താനവകളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് അവതരിപ്പിച്ചും, ചില സംഭവങ്ങളോടുള്ള പ്രതികരണമായി അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ക്ക് അനാവശ്യമായ ഊന്നല്‍ നല്‍കിയും, നിലപാടുകളെ തെറ്റായി വ്യാഖ്യാനിച്ചുമാണ് ഹിന്ദുത്വ പ്രസ്ഥാനങ്ങളെയും അംബേദ്കറെയും പ്രതിസ്ഥാപിക്കാന്‍ ശ്രമം നടന്നത്.
ഡോ.ബി.ആര്‍.അംബേദ്കറും ആര്‍എസ്എസും തമ്മില്‍ നിതാന്തശത്രുതയിലാണെന്ന് വരുത്തുന്നത് വസ്തുതാവിരുദ്ധവും ചരിത്രനിഷേധവുമാണ്. അംബേദ്കറുടെ ജീവിതത്തെക്കുറിച്ചും ആര്‍എസ്എസിന്റെ ചരിത്രത്തെക്കുറിച്ചും വേണ്ടത്ര ധാരണയില്ലാത്തവരാണ് ഈ പ്രചാരണം നടത്തുന്നത്. ആര്‍എസ്എസുമായി സംഘടനാപരമായും ആര്‍എസ്എസ് മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വവുമായും സവിശേഷമായ ബന്ധമാണ് അംബേദ്കര്‍ക്ക് ഉണ്ടായിരുന്നത്. അംബേദ്കറെ വിദ്വേഷത്തിന്റെ പ്രതീകമായി നിലനിര്‍ത്താന്‍ ആര്‍എസ്എസുമായി അംബേദ്കര്‍ക്കുണ്ടായിരുന്ന ബന്ധം ചിലര്‍ ബോധപൂര്‍വം മൂടിവയ്‌ക്കുകയാണ്.
ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.കെ.ബി.ഹെഡ്‌ഗേവാറും (1889-1940) ഡോ.അംബേദ്കറും (1891-1956) നാല്‍പ്പത്തിയെട്ട് വര്‍ഷം സമകാലികരായിരുന്നു. ഇരുവരും കുറഞ്ഞത് രണ്ട് തവണയെങ്കിലും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആര്‍എസ്എസിന്റെ ശിബിരത്തിലും അംബേദ്കര്‍ പങ്കെടുത്തിട്ടുമുണ്ട്. ഇതേക്കുറിച്ച് ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും ബിഎംഎസ് സ്ഥാപകനുമൊക്കെയായിരുന്ന ദത്തോപന്ത് ഠേംഗഡി ‘ഡോ.അംബേദ്കര്‍: സാമൂഹിക വിപ്ലവ യാത്ര’ എന്ന പുസ്തകത്തില്‍ ആധികാരികമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.
”ബാബാ സാഹബിന് ആര്‍എസ്എസിനെക്കുറിച്ച് ശരിക്ക് അറിയാമായിരുന്നു. 1935 ല്‍ പൂനെയില്‍ നടന്ന മഹാരാഷ്‌ട്രയിലെ ആദ്യത്തെ സംഘശിക്ഷാവര്‍ഗ് കാണാന്‍ അദ്ദേഹം പോയിരുന്നു. അവിടെവച്ച് ഡോ.ഹെഡ്‌ഗേവാറുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ജോലിസംബന്ധമായി ഓപോലിയില്‍ പോയപ്പോഴും അവിടുത്തെ ആര്‍എസ്എസ് ശാഖയിലെത്തി സ്വയംസേവകരുമായി തുറന്ന മനസ്സോടെ ചര്‍ച്ച നടത്തി. മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം സര്‍ക്കാര്‍ ശത്രുതാമനോഭാവത്തോടെ സംഘത്തെ നിരോധിച്ചപ്പോള്‍ നിരോധനം പിന്‍വലിപ്പിക്കാനായി ബാബ സാഹബും സര്‍ദാര്‍ പട്ടേലും ശ്യാമപ്രസാദ് മുഖര്‍ജിയും ശ്രമംനടത്തുകയുണ്ടായി. 1949 ല്‍ സംഘത്തിനുമേലുണ്ടായിരുന്ന നിരോധനം പിന്‍വലിക്കപ്പെട്ടതിനുശേഷം അംബേദ്കര്‍ നടത്തിയ ശ്രമങ്ങളില്‍ നന്ദി പ്രകടിപ്പിക്കാന്‍ 1949 സെപ്തംബറില്‍ ഗുരുജി (രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍) ദല്‍ഹിയിലെത്തി അദ്ദേഹത്തെ കാണുകയുണ്ടായി.
1934 ല്‍ ആര്‍എസ്എസിന്റെ വാര്‍ധ ശിബിരത്തില്‍ മഹാത്മാഗാന്ധി പങ്കെടുത്തതും അവിടെ സ്വയംസേവകര്‍ക്കിടയില്‍ അസ്പൃശ്യത ഇല്ലെന്നറിഞ്ഞ് സന്തോഷം പ്രകടിപ്പിച്ചതും പ്രസിദ്ധമാണല്ലോ. സമാനമായ പെരുമാറ്റം അംബ്‌ദേകറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് ഡി.ബി.ഠേംഗഡി പറയുന്നത് ഇങ്ങനെയാണ്: ”1939 ല്‍ പൂനെയില്‍ നടന്ന സംഘശിക്ഷാ വര്‍ഗില്‍ മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് സായാഹ്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ബാബാ സാഹബ് വന്നിരുന്നു. ഡോ.ഹെഡ്‌ഗേവാറും അവിടെയുണ്ടായിരുന്നു. ഏകദേശം 525 പൂര്‍ണ ഗണവേഷധാരികളായ സ്വയംസേവകര്‍ സംഘസ്ഥാനിലുണ്ടായിരുന്നു. ബാബാ സാഹബ് ഡോ.ഹെഡ്‌ഗേവാറിനോട് ചോദിച്ചു, ”ഇക്കൂട്ടത്തില്‍ അസ്പൃശ്യര്‍ എത്രയുണ്ട്? ഡോ.ഹെഡ്‌ഗേവാര്‍ പറഞ്ഞു, ”പോകാം, ചുറ്റിനടന്നു കാണാം.”
ബാബാ സാഹബ് പറഞ്ഞു, ”ഇക്കൂട്ടത്തില്‍ അസ്പൃശ്യരെ ആരെയും കാണുന്നില്ല.”
അപ്പോള്‍ ഡോ.ഹെഡ്‌ഗേവാര്‍ പറഞ്ഞു, ”അങ്ങ് ചോദിച്ചു നോക്കൂ.”
ബാബാ സാഹബ് ചോദിച്ചു, ”നിങ്ങളുടെ കൂട്ടത്തില്‍ അസ്പൃശ്യരായവര്‍ ഒരടി മുന്നോട്ടുവരൂ.”
അക്കൂട്ടത്തില്‍ ഒരു സ്വയംസേവകനും മുന്നോട്ടു നീങ്ങനിന്നില്ല. ബാബാ സാഹബ് പറഞ്ഞു, ”ഇക്കൂട്ടത്തില്‍ ഒരാള്‍പോലും മുന്നോട്ടുവന്നില്ല.”
അപ്പോള്‍ ഡോ.ഹെഡ്‌ഗേവാര്‍ വിശദീകരിച്ചു, ”നിങ്ങള്‍ അസ്പൃശ്യരാണെന്ന് ഇവിടെ ആരോടും പറയാറില്ല. അങ്ങ് ഇഷ്ടമുള്ള ജാതിയുടെ പേര് പറഞ്ഞ് ചോദിച്ച് നോക്കൂ.”
അപ്പോള്‍ ബാബാസാഹബ് സ്വയംസേവകരോട് ചോദിച്ചു, ”ഇക്കൂട്ടത്തില്‍ മാംഗ്, ചമാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടുവരൂ.” അങ്ങനെ പറഞ്ഞപ്പോള്‍ പല സ്വയംസേവകരും മുന്നോട്ടുനീങ്ങിനിന്നു. അവരുടെ എണ്ണം നൂറിലധികമുണ്ടായിരുന്നു.
ആര്‍എസ്എസിനോട് അംബേദ്കര്‍ക്കുണ്ടായിരുന്ന അടുപ്പം വിശദീകരിക്കാന്‍ ഡി.ബി.ഠേംഗഡി മറ്റൊരുസംഭവവും ഉദാഹരിക്കുന്നുണ്ട്. ”മിലിന്ദ് കോളേജിലെ ഠകാര്‍ എന്നുപേരുള്ള പ്രൊഫസറോട് അദ്ദേഹത്തിന്റെ നിയമന സമയത്ത് അംബേദ്കര്‍ ചോദിച്ചു.’ഇതിനുമുമ്പ് താങ്കള്‍ എന്ത് ജോലിയാണ് ചെയ്തിരുന്നത്.’ ഠകാര്‍ പറഞ്ഞു, ”ഞാന്‍ നാസിക്കിലെ കോളേജ് അധ്യാപകനായിരുന്നു.” എന്തുകൊണ്ട് ആ ജോലി ഉപേക്ഷിച്ചു എന്നു ചോദിച്ചപ്പോള്‍ ”സംഘത്തിന്റെ സത്യഗ്രഹത്തില്‍ പങ്കെടുത്തപ്പോള്‍ ജോലിപോയി” എന്നായിരുന്നു മറുപടി. അതുകേട്ടപ്പോള്‍ ഠകാറിന്റെ പുറത്തുതട്ടിക്കൊണ്ടു ബാബാ സാഹബ് പറഞ്ഞു, ”സഭാഷ്, താങ്കളെ തെരഞ്ഞെടുക്കാനുള്ള തീരുമാനം ശരിയായിരുന്നു.”
ആര്‍എസ്എസ് നേതാക്കളായിരുന്ന മോറോപന്ത് പിംഗ്‌ളെ, ബാലാ സാഹബ് സാഠേ, പ്രൊഫസര്‍ ഠകാര്‍ എന്നിവര്‍ 1953 ല്‍ ഔറംഗാബാദില്‍ ബാബാ സാഹബുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. സംഘത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞശേഷം മോറോപന്തിനോട് അംബേദ്കര്‍ പറഞ്ഞു, ”ഞാന്‍ നിങ്ങളുടെ സംഘശിക്ഷാവര്‍ഗില്‍ പോയിരുന്നു. അപ്പോള്‍ നിങ്ങള്‍ക്കുണ്ടായിരുന്ന ശക്തി ഇത്രയും വര്‍ഷങ്ങളായിട്ടും തീവ്രഗതിയില്‍ വര്‍ധിച്ചിരിക്കുന്നതായി കാണുന്നില്ല. വളര്‍ച്ചയുടെ ഗതിവേഗം കുറവാണ്. എന്റെ ദളിതസമൂഹത്തിന് ഇത്രയും വര്‍ഷങ്ങളോളം കാത്തിരിക്കാനാവില്ല.”
ആര്‍എസ്എസ് പ്രചാരകനെന്ന നിലയ്‌ക്ക് ഡി.ബി.ഠേംഗഡിക്ക് ബാബാ സാഹബ് അംബേദ്കറുമായി വ്യക്തിപരമായി അടുപ്പംതന്നെയുണ്ടായിരുന്നു. 1954 ല്‍ ഡോ.അംബേദ്കര്‍ ബോംബെ സൗത്ത് മണ്ഡലത്തില്‍നിന്ന് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബൂത്ത് ഏജന്റായി ഠേംഗഡി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മറ്റ് ഹിന്ദുപാര്‍ട്ടികള്‍, ഹിന്ദു മഹാസഭയെപ്പോലുള്ള സംഘടനകള്‍ എന്നിവയില്‍നിന്ന് ആര്‍എസ്എസ് വ്യത്യസ്തമാണെന്ന് അംബേദ്കര്‍ക്ക് നന്നായി അറിയാമായിരുന്നു. ആശയപരമായും ആര്‍എസ്എസിനോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാടുകള്‍ അംബേദ്കര്‍ പലപ്പോഴും സ്വീകരിച്ചിട്ടുണ്ട്. മതംമാറ്റ പ്രഖ്യാപനത്തിനുശേഷവും ഹിന്ദുക്കള്‍ സംഘടിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞത് ”മതം മാറിയെങ്കിലും ഹിന്ദുക്കള്‍ സംഘടിക്കാനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കും” എന്നായിരുന്നു.
ജാതിഭേദമോ വര്‍ണവ്യത്യാസമോ ഇല്ലാതെ സാമൂഹികസമത്വമുള്ള സമൂഹത്തിന്റെ ചെറുപതിപ്പാണ് ആര്‍എസ്എസിലൂടെ ഡോ.ഹെഡ്‌ഗേവാര്‍ സൃഷ്ടിച്ചത്. സാമൂഹിക സമരസതയിലൂടെ സാമൂഹിക സമത്വം എന്ന നൂതനമായ രീതി അദ്ദേഹം മുന്നോട്ടുവച്ചു. സാമൂഹിക സമരസതയുടെ അഭാവത്തില്‍ സാമൂഹിക സമത്വം സാധ്യമല്ലെന്ന ധാരണയാണ് അംബേദ്കറും വച്ചുപുലര്‍ത്തിയത്. 1947 നവംബര്‍ 25 ന് ദല്‍ഹിയില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ”നാം പെരുമാറ്റത്തില്‍ ബന്ധുഭാവം കാട്ടുന്നില്ല എന്നത് നമ്മുടെ കുറവാണ്. നാം ഭാരതീയര്‍ ഒരമ്മയുടെ മക്കളാണ്. സാമൂഹിക ജീവിതത്തില്‍ ഐക്യത്തിന്റെ അമൃതവര്‍ഷം ചൊരിയുന്ന ഘടകം ബന്ധുത്വഭാവം തന്നെയാണ്. ഇത് നമ്മുടെ ദൈനംദിനജീവിതത്തില്‍ കൊണ്ടുവരികയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഭാരതത്തില്‍ അനേകം ജാതികള്‍ നിലനില്‍ക്കുന്നുണ്ട്. ജാതികളുണ്ടാകുന്നത് നാടിന് ഘാതകമാണ്. അതിന്റെ ഒന്നാമത്തെ കാരണം ജാതി സാമൂഹിക ജീവിതത്തില്‍ അകല്‍ച്ച സൃഷ്ടിക്കുന്നു എന്നതാണ്. രണ്ടാമത്തെ കാരണം അത് പരസ്പരം ദ്വേഷവും തിരസ്‌കാര മനോഭാവവും മാത്സര്യവും ഉണ്ടാക്കുന്നു എന്നതും. ഒരു രാഷ്‌ട്രമെന്ന നിലയില്‍ നിലനില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നാം ഈ തടസ്സങ്ങളെയെല്ലാം നമ്മുടെ വഴിയില്‍നിന്ന് മാറ്റണം. കാരണം രാഷ്‌ട്രം നിലനില്‍ക്കുന്നിടത്തേ ബന്ധുത്വമനോഭാവം രൂപപ്പെടുകയുള്ളൂ. ബന്ധുത്വഭാവമില്ലെങ്കില്‍ സമത്വവും സ്വാതന്ത്ര്യവും എങ്ങനെയാണുണ്ടാവുക?”
”ഡോ.അംബേദ്കറുടെയും ഡോ.ഹെഡ്‌ഗേവാറിന്റെയും പദ്ധതികള്‍ വ്യത്യസ്തങ്ങളായി കാണപ്പെടുന്നുണ്ടെങ്കിലും ഇരുവരുടെയും ദിശ ഒന്നുതന്നെയായിരുന്നു. ഇരുവരും സമത്വവും സമരസതയും വേണമെന്ന് ആഗ്രഹിച്ചു. ശുദ്ധമായ സമത്വത്തിന്റെ ഭാഷ പറയുന്നവരുടെ ഉള്ളിലും അവര്‍ സ്വയം അറിയുന്നില്ലെങ്കില്‍ക്കൂടി സാമൂഹിക സമരസത എന്ന ചിന്താഗതി കുടികൊള്ളുന്നുണ്ട്. അതേപോലെ സാമൂഹിക സമരസത ആഗ്രഹിക്കുന്നവരുടെ മനസ്സിലും സാമൂഹിക സമത്വത്തിനുള്ള ആഗ്രഹമുണ്ട്. വ്യത്യാസം ഏതിനാണ് ഊന്നല്‍കൊടുക്കുന്നത് എന്നതില്‍ മാത്രമാണ്” ഡി.ബി.ഠേംഗഡി വിശദീകരിക്കുന്നു.
ഏകാത്മഹിന്ദു സമൂഹമെന്ന ലക്ഷ്യത്തെ അംബേദ്കര്‍ അവഗണിച്ചത് അക്കാലത്തെ ഹിന്ദുസമൂഹത്തില്‍നിന്നുണ്ടായ നിരാശാജനകമായ പ്രതികരണം കൊണ്ടാണ്. ഏകാത്മ ഹിന്ദുസമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് അസ്പൃശ്യത ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്നും ഇതിന്റെ ഉത്തരവാദിത്വം സവര്‍ണക്കാണെന്നും അംബ്‌ദേകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അസ്പൃശ്യത സവര്‍ണരുടെ മനോഭാവമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോല്‍വല്‍ക്കറും പറയാറുണ്ടായിരുന്നു. ഇതേ ആശയം വ്യക്തമാക്കിക്കൊണ്ടാണ് 1974 ല്‍ പൂനെയില്‍ ‘വസന്താഖ്യാനമാല’ പ്രഭാഷണപരമ്പരയിലെ പ്രസംഗത്തില്‍ ആര്‍എഎസ്എസ് മൂന്നാം സര്‍സംഘചാലക് ബാലാ സാഹബ് ദേവറസ് ”അസ്പൃശ്യത പാപമല്ലെങ്കില്‍ ലോകത്ത് മറ്റൊന്നും പാപമായില്ല” എന്ന് പ്രഖ്യാപിച്ചത്.
(നാളെ : ജാതിയും വേണ്ട
വര്‍ണവും വേണ്ട)
















