തിരുവനന്തപുരം: നഗരത്തിലെ ചില പ്രദേശങ്ങളിലെ നായ്ക്കള്‍ക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരണം. പലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലെ പരിശോധനയിലാണ് രോഗ സ്ഥിരീകരണം. ജില്ലയില്‍ മാലിന്യ നീക്കം നിലച്ചതും നായ്ക്കളിലെ പേവിഷ പ്രതിരോധ, വന്ധ്യംകരണ പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതുമാണ് പ്രശ്നം .
കോര്പറേഷന് പ്രദേശങ്ങളായ കുറവന്‍കോണം, നന്തന്‍കോട് എന്നിവിടങ്ങളിലിറങ്ങി ആക്രമണം നടത്തിയ നായ്ക്കളിലെ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്. തെരഞ്ഞെടുപ്പായതോടെ മാലിന്യ നീക്കം നിലച്ചു. ഇതോടെ തെരുവുകളില്‍ നായ്ക്കളുടെ എണ്ണം കൂടി.
നേരത്തെ നഗരസഭയുമായി ചേര്‍ന്ന് നായ്ക്കളിലെ വന്ധ്യം കരണവും പ്രതിരോധകുത്തിവയ്പും നടത്തിയിരുന്ന ഹൈദരാബാദ് ആസ്ഥാനമായ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ആ പദ്ധതി നിര്‍ത്തിവച്ചു.
പദ്ധതിക്കായി നല്കിയ തുക കുറവാണെന്ന കാരണം പറഞ്ഞാണ് പദ്ധതി പാതിവഴിയില്‍ നിര്‍ത്തിയത്. ഇപ്പോള്‍ സ്വന്തം നിലയ്ക്ക് നായ്ക്കളെ പിടികൂടുന്നുണ്ടെങ്കിലുംഅത് ഫലപ്രദമല്ലെന്ന് നഗരസഭ തന്നെ സമ്മതിക്കുന്നു. പുതിയ പദ്ധതി അംഗീകാരം കിട്ടി വന്നാല്‍ മാത്രമേ രക്ഷയുള്ളൂവന്നും നഗരസഭ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഈ മാര്‍ച്ചുവരെ മാത്രം മുപ്പതിനായിരത്തിലധികം പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റെന്നാണ് ഔദ്യോഗിക കണക്കുകള്‍. കോട്ടയത്ത് ഒരാള്‍ പേവിഷബാധയെന്ന സംശയത്തില്‍ ചികില്‍സയിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: