അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയുമായുള്ള 450 ദശലക്ഷം ഡോളറിന്റെ ഹെലികോപ്റ്റര്‍ കച്ചവടത്തിലെ കോഴയെപ്പറ്റിയുള്ള ഇറ്റാലിയന്‍ കോടതിയുടെ വിധിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെയും സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെയും പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിന്റെയും പേരുകള്‍ പറയുന്നുണ്ട്. സോണിയാ ഗാന്ധിയായിരുന്നു ഈ ഹെലികോപ്റ്റര്‍ ഇടപാടിലെ ‘ഡ്രൈവിങ് ഫോഴ്സ്’ എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇറ്റാലിയന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ കമ്പനിയുടെ സിഇഒയെ കോഴ നല്‍കിയതിനും കള്ളപ്പണം വെളിപ്പിച്ചതിനും ശിക്ഷിച്ചിട്ടുണ്ട്.
ഇറ്റാലിയന്‍ കോടതി വിധി എയര്‍ഫോഴ്സ് മേധാവി എസ്.പി. ത്യാഗിയുടെ പങ്കിനെപ്പറ്റിയും പറയുന്നു. പക്ഷേ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയുടെ കോഴയിടപാടിനെപ്പറ്റി നിശ്ശബ്ദത പാലിക്കുകയാണ്. 2010 ലാണ് യുപിഎ സര്‍ക്കാര്‍ ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയില്‍നിന്ന് വിവിഐപികളുടെ യാത്രകള്‍ക്കായി 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ധാരണയായത്. ഈ കരാര്‍ അഗസ്റ്റ വെസ്റ്റ്ലാന്ഡിന് കൊടുക്കുവാനാണ് കോഴ വാങ്ങിയത്.
പ്രതിരോധ മന്ത്രിയായിരുന്ന എ.കെ.ആന്റണി ഈ കോഴയിടപാട് കൈയുംകെട്ടി നോക്കിനിന്നുവെന്നാണ് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് ആരോപിക്കുന്നത്. 3600 കോടി ഡോളറിന്റെ ഈ ഇടപാടില്‍ ഭാരതത്തിലെ രാഷ്ട്രീയ നേതാക്കള്‍ 15-16 ദശലക്ഷം യൂറോ (120-125 കോടി) കോഴ സ്വീകരിച്ചതായും കോടതി പറയുന്നു. ഈ ഇടപാടിന് കമ്പനിയുമായി ചര്‍ച്ച നടത്തിയത് സോണിയ ഗാന്ധിയാണ്. ഇതിലെ കമ്മീഷന് ആറ് ദശലക്ഷം യൂറോ ആണ്. സോണിയ ഗാന്ധിക്ക് കോഴ നല്‍കിയെന്നും ഇത് ജനീവയിലെ സരാസിന്‍ ബാങ്കിലും സൂറിച്ചിലെ പിക്ടാക്റ്റ് ബാങ്കിലുമായി നിക്ഷേപിച്ചിരിക്കുന്നുവെന്നുമാണ് കരുതപ്പെടുന്നത്.
ഇക്കാര്യമാണ് പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ പരാമര്‍ശിച്ചത്. ”പണം കൊടുത്തവര്‍ പിടിയിലായി. പക്ഷേ പണം വാങ്ങിയവര്‍ അകത്താകാനിരിക്കുന്നേയുള്ളൂ” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇടപാടില്‍ എത്ര കമ്മീഷന് പറ്റി എന്ന് ജനങ്ങളോട് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പേരുകള്‍ പുറത്തുവരുന്നത് ഭാരതത്തില്‍ നിന്നല്ല, ഇറ്റലിയില്‍ നിന്നാണെന്നും ഇറ്റലിയുമായി ബന്ധമുള്ളവര്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മോദി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ബോഫോഴ്സ് അഴിമതിക്കേസില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ റോള്‍ പരാമര്ശവിധേയമായിരുന്നല്ലോ. കോണ്‍ഗ്രസ് അഴിമതിയുടെ പര്യായമായിക്കഴിഞ്ഞു.
ഇപ്പോള്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോഴ വിഷയം രാജ്യസഭയില്‍ ഉയര്‍ത്തിയ സുബ്രഹ്മണ്യന് സ്വാമി എംപിയും പറഞ്ഞത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ കോടികള്‍ കോഴവാങ്ങി അത് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണ് എന്നാണ്. വിദേശബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ പേരുകള്‍ പുറത്തുകൊണ്ടുവരും എന്ന മന്മോഹന് സിങ്ങിന്റെ വാക്ക് വീണ്വാക്കായതിന്റെ കാരണവും ഇതുതന്നെയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര നേതാക്കളെക്കാള്‍ അഴിമതി കാര്യത്തില്‍ മിടുക്കരാണെന്നാണ് വര്‍ത്തമാന സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്ന യുപിഎ സര്‍ക്കാര്‍ ഇരുട്ടിന്റെ മറവില്‍ അഴിമതി നടത്തിയപ്പോള്‍ ഇവിടെ പട്ടാപ്പകലും അഴിമതി നടത്തുന്നു എന്ന് മോദി പറഞ്ഞു.
ബംഗാളില്‍ ഇടതു-വലതു പക്ഷങ്ങള്‍ തമ്മില്‍ ദോസ്തിയാണെങ്കില്‍ കേരളത്തില്‍ ഗുസ്തിയാണെന്നും മോദി പറയുകയുണ്ടായി. എല്‍ഡിഎഫും യുഡിഎഫും പരസ്പരം അഴിമതികള്‍ മൂടിവെച്ച് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. പോലീസ് പരേഡുപോലെ ലെഫ്റ്റ്-റൈറ്റ് ഭരണമാണ് ഓരോ അഞ്ചുവര്‍ഷം കൂടുന്തോറും കേരളത്തില്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലമാണ് കഴിഞ്ഞ 60 വര്‍ഷമായി കേരളം നിന്നനില്‍പ്പില്‍തന്നെ നില്‍ക്കുന്നത്. ഈ രണ്ടുപക്ഷത്തുനിന്നും മാറിയാലേ കേരളത്തില്‍ വികസനം സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വികസനപാതയിലെത്താന്‍ ബിജെപിയെ ഭരണത്തിലേറ്റിയാലേ സാധ്യമാകൂവെന്നും കേരളത്തിന്റെ ഭാവി രചിക്കണമെങ്കില്‍ ബിജെപി ഭരണത്തിലേറണമെന്നും പറഞ്ഞ നരേന്ദ്രമോദി, കേന്ദ്രസര്‍ക്കാരിന്റെ ഹൃദയത്തില്‍ കേരളത്തിന് സ്ഥാനമുണ്ടെന്നും പറയുകയുണ്ടായി. ബോഫോഴ്സ് മുതല്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വരെ കോണ്‍ഗ്രസ് അഴിമതി നടത്തിയപ്പോള്‍ കേരളം ഭരിച്ച ഇടതു-വലതു മുന്നണികളും തങ്ങള്‍ക്കാവുന്നവിധം അഴിമതികള്‍ നടത്തുകയായിരുന്നു. ഈ രണ്ടുമുന്നണികള്‍ക്കും ഇനി ഇതിനുള്ള അവസരം നല്കാതിരിക്കാന് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ പഠിപ്പിക്കുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: