മുന്നാക്കക്കാരിലെ പാവങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുമെന്നുള്ള എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാവുമോ? മുന്‍പും എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഇതേ വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ നടപ്പാക്കിയില്ല. കഴിഞ്ഞ 65 വര്‍ഷമായി (1951 മുതല്‍) പിന്നാക്ക വിഭാഗങ്ങള്‍ക്ക് 50 ശതമാനവും സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം. നിയമപരമായി സംവരണ തോത് ഇനി കൂട്ടാന്‍ കഴിയില്ല.
ആയതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ അവലംബിക്കുന്ന രീതി കേരളത്തിലും നടപ്പാക്കിയാല്‍ മുന്നാക്കത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കാന്‍ കഴിയും. അവിടെ റിപ്പോര്‍ട്ടു ചെയ്യുന്ന ഒഴിവുകളുടെ 10 ശതമാനം ആദ്യമേ തന്നെ മുന്നാക്കത്തിലെ പാവപ്പെട്ടവര്‍ക്കായി നീക്കിവയ്‌ക്കുന്നു. ബാക്കി ഒഴിവുകളുടെ 50 ശതമാനം എല്ലാ സമുദായത്തിനും പ്രാതിനിധ്യം കിട്ടുന്ന രീതിയില്‍ ഓപ്പണ്‍ ക്വാട്ടയിലും ബാക്കിയുള്ള 50 ശതമാനം അതത് പിന്നാക്ക സമുദായങ്ങള്‍ക്കുള്ള നിര്‍ദ്ദിഷ്ട ക്വാട്ടയിലേക്കും മാറ്റുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അധികമായി സീറ്റുകള്‍ അനുവദിച്ച് 10 ശതമാനം മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി അനുവദിച്ച് ഉത്തരവായിരുന്നു. പക്ഷെ പിന്നാക്കക്കാരുടെ ശക്തമായ എതിര്‍പ്പുമൂലം അതു നടപ്പാക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ 65 വര്‍ഷമായി കേരളത്തില്‍ പിന്നാക്ക വിഭാഗത്തിന്റെ 12 ശതമാനം സംവരണം അനുഭവിച്ചുപോരുന്നവരും ഇപ്പോള്‍ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യങ്ങള്‍ കൂടി ഒരേസമയം അനുഭവിക്കുന്നവരുമായ മുസ്ലിം സമുദായത്തിലെ ഒരു സംഘടന ഈ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ കേസും ഫയല്‍ ചെയ്തിരുന്നു. കേരളത്തിലെ ജാതി സംവരണ രീതിക്ക് കാലാനുസൃതമായ മാറ്റം അനിവാര്യമായിരിക്കുന്നു.
അഡ്വ.പി.കെ.ശങ്കരന്‍കുട്ടി
തിരുവനന്തപുരം
















