പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ജിഷ എന്ന ദളിത് നിയമവിദ്യാര്‍ത്ഥിനി സ്വന്തം വീട്ടില്‍വച്ച് അതിക്രൂരമായ മാനഭംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടത് സാക്ഷരകേരളത്തിന്റെ ബീഭത്സമുഖത്തെ തുറന്നുകാണിക്കുന്ന ഒന്നാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമോ, ക്രമസമാധാന വിഷയമോ അല്ല. കഴിഞ്ഞ ആറ് പതിറ്റാണ്ട് കേരളം മാറിമാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങളോട് കാണിച്ച വഞ്ചനയുടെയും അവകാശനിഷേധത്തിന്റെയും സാക്ഷ്യപത്രമാണ് കൊല്ലപ്പെട്ട ജിഷയും പുറംപോക്കിലെ രണ്ടുസെന്റിലെ ഒറ്റമുറിവീടും. പ്രതികൂലസാഹചര്യങ്ങളോട് പടപൊരുതി, സ്വന്തം മകളെ നിയമപഠനത്തിന്റെ പാതയില്‍ എത്തിച്ച, ഭളിത്‌വിഭാഗത്തില്‍പ്പെട്ട ഒരമ്മയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ ക്രൂരത സാക്ഷരകേരളത്തിന്റെ നിസംഗതയുടെ ഭാഗംകൂടിയാണ്.
കേരളം വിഭിന്നമാണെന്നും, കേരള മോഡല്‍ വികസനം മാതൃകയാണെന്നും അഭിമാനിക്കുന്ന ഇടതുപക്ഷം, വിശേഷിച്ച് സിപിഎം പ്രതിനിധീകരിക്കുന്ന പഞ്ചായത്ത് വാര്‍ഡ്, ഏറെനാളായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്, സിപിഎമ്മിന്റെ എംഎല്‍എ, അതേ പാര്‍ട്ടിയുടെ എംപി. ഇതൊക്കെയുണ്ടായിട്ടും ജിഷയുടെ അമ്മയ്‌ക്ക് ഒരു സഹായവും ലഭ്യമായില്ല. കൊലചെയ്യപ്പെട്ട് അഞ്ചു ദിവസം കഴിഞ്ഞാണ് കേസെടുത്തത്. നീതിയുടെ വാതിലുകള്‍ തുറക്കാന്‍ വൈകിയതും ജിഷ ഒരു പട്ടികജാതിക്കാരിയായതിനാലാണ്. തെരഞ്ഞെടുപ്പിന്റെ ആരവം കഴിയുമ്പോള്‍ ജിഷയുടെ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങളും അസ്തമിക്കും. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ സഹായിച്ചത് കിളിരൂരിലെ ശാരിയുടെ കൊലപാതകമായിരുന്നു. കിളിരൂര്‍കേസിലെ വിഐപിയെ അധികാരത്തില്‍ വന്നാല്‍ തുറങ്കിലടയ്‌ക്കുമെന്ന് പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിട്ട് ഒന്നും സംഭവിച്ചില്ല. ജിഷയുടെ കൊലപാതകവും അച്യുതാനന്ദന് ഒരു ആയുധമാകും. ഒപ്പം ഓര്‍ക്കേണ്ടത് സൗമ്യയെ ക്രൂരമായി കൊന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷയെ ശക്തമായി എതിര്‍ത്തത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയായിരുന്നു എന്നതാണ്.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ജീവിതസാഹചര്യം കൂടെ വിലയിരുത്തപ്പെടണം. കേരളമോഡലിന്റെ കപടമുഖം പൊളിച്ചെഴുതിയാലെ അടിസ്ഥാനജനവിഭാഗത്തിന് നീതിലഭിക്കൂ. ഒറ്റമുറിയില്‍ ജീവിക്കാന്‍ വിധിക്കപ്പട്ട ജനലക്ഷങ്ങളുടെ നാടാണ് കേരളം. ജിഷയുടെ കൊലപാതകത്തിന്റെ പ്രതിഷേധാഗ്നിയില്‍ കേരളമോഡല്‍ വികസനം മുഖമുദ്രയാക്കിയ പ്രസ്ഥാനങ്ങളുടെ തനിനിറവും തുറന്നുകാണിക്കണ്ടതുണ്ട്. ഭദ്രമായൊരു വീട് ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്ത കലാകാരിയായ ജിഷ എന്ന ദളിതപെണ്‍കുട്ടിയ്‌ക്ക് ഈ വിധി വരില്ലായിരുന്നു. മനുഷ്യരായി ജീവിക്കാനുളള അവകാശം പോലും നിഷേധിച്ചിട്ട്, മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സാഹചര്യം ഒറ്റപ്പെട്ടതല്ല. ആയിരക്കണക്കിന് ദളിത്ഭവനങ്ങള്‍ സുരക്ഷിതമല്ലാത്ത ഒറ്റമുറിവീടുകളാണ്. എന്തുകൊണ്ട് ബഹുഭൂരിപക്ഷം ദളിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗമായി ഇന്നും നിലകൊളളുന്നു എന്ന് അനേ്വഷിക്കേണ്ടതുണ്ട്.
തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലേറ്റിയ സംസ്ഥാനമാണ് കേരളം. സാമൂഹ്യനീതി ഉറപ്പാക്കികൊണ്ടുളള ഒരു വികസനം ഇവിടെ ഉണ്ടാകും എന്ന പ്രതീക്ഷയാണ് 1957-ല്‍ കമ്മ്യൂണിസ്റ്റുകളെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ക്ക് പ്രേരണയായത്. തുടര്‍ന്ന് ഇടതുപക്ഷത്തിന് മേല്‍കോയ്‌മയുളള ഒരു രാഷ്‌ട്രീയ വ്യവസ്ഥയാണ് കേരളത്തില്‍ ശക്തമായത്. പില്‍ക്കാലത്ത് ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഇടതുമുന്നണിയ്‌ക്ക് ഭരണം നല്‍കുന്ന നാടായി കേരളം മാറി. നിര്‍ഭാഗ്യവശാല്‍ സംഘടിത മതശക്തിയുടെ ബലത്തില്‍ ചില വിഭാഗങ്ങള്‍ക്ക് രാഷ്‌ട്രീയ, സാമ്പത്തിക, വ്യാവസായിക, വാണിജ്യ, കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വന്‍ പുരോഗതി കൈവരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ കളമൊരുക്കി.
മുന്നണിസംവിധാനത്തില്‍ ‘വോട്ട് ബാങ്ക്’ ഉളളവര്‍ വന്‍നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അസംഘടിതവിഭാഗങ്ങള്‍ നോക്കുകുത്തികളായി. പട്ടികജാതി, പട്ടികവര്‍ഗ്ഗ, അവശപിന്നാക്ക വിഭാഗങ്ങള്‍ എല്ലാ മേഖലകളിലും പിന്നിലായി. നീതിലഭിക്കുമെന്ന ധാരണയില്‍ ഈ വിഭാഗങ്ങളൊക്കെ ചെങ്കൊടിയിലാണ് അഭയം തേടിയത്. രാഷ്‌ട്രീയ രക്തസാക്ഷികളിലും സമരഭടന്മാരിലും ഈ കറുത്ത മനുഷ്യര്‍ക്ക് മേല്‍കോയ്‌മ ലഭിച്ചു എങ്കിലും, രാഷ്‌ട്രീയാധികാരത്തില്‍ വിശേഷിച്ച് നയരൂപീകരണ കേന്ദ്രങ്ങളില്‍ അവര്‍ പിന്നിലായി. സാക്ഷരതനേടി എന്നല്ലാതെ ഉന്നതവിദ്യാഭ്യാസരംഗത്തോ, സാങ്കേതിക വിദ്യാഭ്യാസരംഗത്തോ ഈ വിഭാഗങ്ങള്‍ക്ക് നീതി ലഭിച്ചില്ല. സര്‍ക്കാര്‍ മേഖലയിലെ സംവരണത്തിനപ്പുറം, ആയിരക്കണക്കിന് വരുന്ന സ്വാശ്രയ സ്ഥാപനങ്ങളില്‍ ദളിതന് പ്രവേശനമില്ല. തുല്യവോട്ട് ഉണ്ടെങ്കിലും അവശജനവിഭാങ്ങള്‍ ജനാധിപത്യവ്യവസ്ഥയിലും കീഴാളന്മാരായി കഴിയുകയാണ്. ഇടതു-വലതു മുന്നണിഭരണം ഈ കീഴാള സമൂഹത്തെ അവഗണിക്കുകയും വഞ്ചിക്കുകയുമായിരുന്നു.
കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയ വഞ്ചനയുടെ ബാക്കിപത്രമാണ് കേരളത്തിലെ അവശപിന്നോക്ക ജനവിഭാഗങ്ങള്‍. 1957-ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭമുതല്‍ പട്ടികജാതിക്ഷേമവകുപ്പ് ഭരിക്കാന്‍ മാത്രമാണ് ദളിതന് അവസരം നല്‍കാറുളളൂ. പ്രധാനപ്പെട്ട ഒരു വകുപ്പും ദളിതന് നല്‍കാന്‍ ഇടതു-വലതു മുന്നണികള്‍ ഇതുവരെ തയ്യാറായിട്ടില്ല. കേരളമോഡല്‍ വികസനത്തിന്റെ പുകമറസൃഷ്ടിച്ച് അസംഘടിത ജനസമൂഹത്തിന്റെ വികസനസ്വപ്‌നങ്ങളെ തച്ചുടയ്‌ക്കുകയാണ് ഇവിടത്തെ പുരോഗമന രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ ചെയ്തത്. കേരളത്തിന്റെ രൂപീകരണത്തിനുശേഷം ആറുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇവിടുത്തെ അടിസ്ഥാനജനവിഭാഗം എങ്ങനെയാണ് ജീവിക്കുന്നത് എന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഒറ്റമുറി വീട് സാക്ഷ്യപ്പെടുത്തുന്നു. ഇടതുപക്ഷ ബുദ്ധിജീവികളും സാംസ്‌കാരികനായകന്മാരും, ശാസ്ത്രസാഹിത്യ പരിഷത്ത് പോലുളള പ്രസ്ഥാനങ്ങളും ഉയര്‍ത്തികാണിക്കുന്ന കേരളമോഡല്‍ വികസനത്തില്‍ ഇവിടത്തെ ബഹുഭൂരിപക്ഷം ദളിതരും ആദിവാസികളും കടന്നുവന്നിട്ടില്ല. ഇടതുപക്ഷം ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണ പ്രകിയയില്‍ ആദിവാസി ദളിത് വിഭാഗങ്ങള്‍ വഞ്ചിക്കപ്പെട്ടു. പട്ടികജാതിവിഭാഗങ്ങളില്‍ ഭൂരിപക്ഷവും കര്‍ഷകതൊഴിലാളികളായതിനാല്‍ കൃഷിഭൂമി അവര്‍ക്ക് ലഭിച്ചില്ല. ഇടനിലക്കാര്‍ ഭൂവുടമകളായപ്പോള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മൂന്ന്‌സെന്റ് മുതല്‍ അഞ്ചുസെന്റുവരെ ഭൂമിമാത്രമാണ് ലഭിച്ചത്.

2011-ല്‍ കേരളസര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളുടെയും കുടുബാംഗങ്ങളുടെയും അടിസ്ഥാന വിവരശേഖരണം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ശാസ്ത്രസാഹിത്യപരിഷത്ത് ഉള്‍പ്പെടെയുളള കേരളമോഡലിന്റെ ഇടതുപക്ഷ വക്താക്കള്‍ ബോധപൂര്‍വ്വം ഈ റിപ്പോര്‍ട്ട് അവഗണിച്ചു. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളും ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തില്ല. ദളിത് പീഡനമൊക്കെ അങ്ങ് വടക്കേ ഇന്ത്യയിലാണെന്നും, ഇവിടെ എല്ലാം ഭദ്രമാണെന്നും നമ്മെ പഠിപ്പിച്ചത് ഇടതുപക്ഷവും ഇടതുസാംസ്‌കാരിക നായകന്മാരുമാണ്. കോണ്‍ഗ്രസ്സ്-മാര്‍ക്‌സിസ്റ്റ് സര്‍ക്കാരുകള്‍ അവശവിഭാഗങ്ങളെ എങ്ങനെയാണ് വഞ്ചിച്ചതെന്ന് മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നു.
പട്ടികജാതി ദളിതവിഭാഗങ്ങളോട് കാണിച്ച ഏറ്റവും വലിയ ക്രൂരത അവരില്‍ വലിയൊരുവിഭാഗത്തെ കോളനികളിലായി അധിവസിപ്പിച്ചു എന്നതാണ്. ഇന്ന് കേരളത്തില്‍ 26,198 പട്ടികജാതി കോളനികളാണ് ഉളളത്. ആകെയുളള 5.58 ലക്ഷം പട്ടികജാതികുടുംബങ്ങളില്‍ 3.41 ലക്ഷം കുടുംബങ്ങള്‍ കോളനികളിലാണ് അധിവസിക്കുന്നത്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഒറ്റമുറിവീട് കണ്ട് അതിശയംപൂണ്ട ഒരുപാടുപേരുണ്ട്. എന്നാല്‍ കേരളത്തിലെ 1,23,871 പട്ടികജാതിവീടുകള്‍ ഒറ്റമുറി മാത്രമുളളതാണ്. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ 67,911 ആണ്. പട്ടികവര്‍ഗ്ഗക്കാരില്‍ മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ട് പ്രകാരം 50,414 വീടുകള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. അവരില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ 13,639 ആണ്.
പട്ടികജാതിവിഭാഗത്തില്‍ ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങള്‍ 25,408 ആണ്. പട്ടികവര്‍ഗ്ഗക്കാരില്‍ ഭൂരഹിത കുടുംബങ്ങള്‍ 4,614 ഉം, ഭവനരഹിത കുടുംബങ്ങള്‍ 8,781 ഉം ആണ്. 31,648 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരാണ് (31.36%) ഭാഗികമായി വാസയോഗ്യമായ വീടുകള്‍ 25,850ഉം (25.61%) അടുക്കള ഇല്ലാത്തത് 39,850ഉം ആണ്. 68,685 പട്ടികജാതി വീടുകളില്‍ കക്കൂസ് സൗകര്യം ഇല്ല. ഇതില്‍ 1,253 വീടുകളില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ സ്ഥലവും ഇല്ല.
വിദ്യാഭ്യാസപരമായി പട്ടികജാതി വിഭാഗങ്ങള്‍ ഇന്നും ഏറെ പുറകിലാണ്. 80.64 ശതമാനം പട്ടികജാതിക്കാരും പത്താംക്ലാസോ, അതിനു താഴെയോ മാത്രം വിദ്യാഭ്യാസമുളളവരാണ്. പതിനഞ്ചുവയസ്സിനും താഴെയുളള 4,377 കുട്ടികള്‍ ഇപ്പോഴും സ്‌കൂളില്‍ പോകുന്നില്ല. ഇനി തൊഴില്‍ ചെയ്യുന്നവരില്‍ 5.21 ലക്ഷം (62.77%) കാര്‍ഷികമേഖലയിലാണ്. സ്ഥിരം തൊഴിലുളള പട്ടികജാതിക്കാര്‍ 51,000 (6.14%) മാത്രമാണ്. അതുപോലെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ കേവലം 30,000 (3.61%) ആണ്. (പട്ടിക ഒന്ന് കാണുക).
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ എസ്എസ്എല്‍സിയും അതിനു താഴെയും പഠിച്ചവര്‍ 93.01 ശതമാനമാണ്. ഇതില്‍ തന്നെ 49.27 ശതമാനവും പ്രൈമറിതലത്തില്‍ പഠനം നിര്‍ത്തിയവരാണ്. എസ്എസ്എല്‍സി വരെ പഠിച്ചവര്‍ 10.16% മാത്രമാണ്. എസ്എസ്എല്‍സിയ്‌ക്കു താഴെ പഠിച്ചവര്‍ 33.58 ശതമാനവും. (പട്ടിക രണ്ട്് കാണുക).
59269 (59%) പട്ടികവര്‍ഗ്ഗവീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. വൈദ്യുതി എത്തിയിട്ടില്ലാത്ത ഊരുകളുടെ എണ്ണം 1,252 ആണ്. അതുപോലെ 88,333 പട്ടികജാതിവീടുകളില്‍ വൈദ്യുതി ഇനിയും എത്തിയിട്ടില്ല. 80,174 കുടുംബങ്ങള്‍ക്ക് ഇപ്പോഴും റേഷന്‍കാര്‍ഡില്ല. പട്ടികജാതിക്കാരില്‍ 1.68 ലക്ഷം അതായത് 65% കുടുംബങ്ങള്‍ ബിപിഎല്‍കാരാണ്. 24,289 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡില്ല. അതുപോലെ എടുത്തുപറയേണ്ട ഒരു വസ്തുതയാണ് മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങള്‍ പട്ടികജാതിവിഭാഗങ്ങളില്‍ ഏറെയുണ്ട് എന്നത്. ഇവര്‍ക്ക് പ്രതേ്യക പരിരക്ഷയും ശ്രദ്ധയും ഉണ്ടാവണം. ഈ കുടുംബങ്ങളില്‍ നിന്നുവരുന്ന പെണ്‍കുട്ടികളെയാണ് സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ ഉപദ്രവിക്കുന്നത്. പലപ്പോഴും ഇത്തരം കുടുംബങ്ങള്‍ സാമൂഹത്തില്‍ നിന്നും ഒറ്റപ്പെടല്‍ നേരിടുന്നുമുണ്ട്.
കേരളമോഡല്‍ വികസനത്തിന്റെ അടിസ്ഥാനശക്തി ഇന്ന് പുറംരാജ്യങ്ങളില്‍ നിന്ന് അയയ്‌ക്കുന്ന മണിഓര്‍ഡറാണ്. 25 ലക്ഷം ഗള്‍ഫ് മലയാളികളില്‍ ഒരുശതമാനംപോലും പട്ടികജാതിവിഭാഗങ്ങള്‍ ഇല്ല. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന സംവരണ പരിരക്ഷയ്‌ക്ക് അപ്പുറം മറ്റൊരു മേഖലയിലും ഈ വിഭാഗങ്ങള്‍ക്ക് പ്രാതിനിത്യമില്ല. സ്വാശ്രയ സാങ്കേതികവിദ്യാഭ്യാസരംഗത്തുനിന്ന് പട്ടികജാതിവിഭാഗങ്ങള്‍ പൂര്‍ണ്ണമായും പുറത്താണ്. ഉദാഹരണത്തിന് കേരളത്തിലെ പതിനാറോളം സ്വാശ്രയ മെഡിക്കല്‍കോളേജുകളിലായി പഠിക്കുന്ന കുട്ടികളില്‍ പട്ടികജാതിവിഭാഗങ്ങള്‍ക്ക് പങ്കാളിത്തമില്ല. അതുപോലെ എന്‍ജിനീയറിംഗ്, പാരാമെഡിക്കല്‍, ഡന്റല്‍, മാനേജുമെന്റ്, ഐടി മേഖലകളിലും പട്ടികജാതിവിദ്യാര്‍ത്ഥികള്‍ സ്വാശ്രയരംഗത്ത് ഇല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് ഇവള്‍ പഠിക്കുന്നത്. ഈ രംഗത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നാമമാത്രവുമാണ്.
കേരളത്തില്‍ വളര്‍ച്ചയുളള തൊഴില്‍മേഖല, ടൂറിസം, ഐടി, ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയവയാണ്. ഈ രംഗത്ത് തൂപ്പുകാരായിട്ടല്ലാതെ ഒരു പട്ടികജാതിക്കാര്‍ പ്രവര്‍ത്തിക്കുന്നില്ല. മാധ്യമരംഗത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ തീരെയില്ല. സംവരണത്തിന്റെ പരിരക്ഷ സര്‍ക്കാര്‍ മേഖലയില്‍ മാത്രമാണ്. വളര്‍ന്നുവരുന്ന കോര്‍പ്പറേറ്റ് മേഖലയ്‌ക്ക് ആവശ്യമായ തൊഴിലാളികളെ കൊടുക്കണമെങ്കില്‍ അതിനാവശ്യമായ സാങ്കേതിക വിദ്യാഭ്യാസം ഉണ്ടാവണം. ന്യൂജനറേഷന്‍ കോഴ്‌സുകള്‍ പഠിക്കാന്‍ പട്ടികജാതി-പിന്നോക്ക വിഭാഗങ്ങള്‍ക്ക് കഴിയാത്തത് അവയൊക്കെ സ്വാശ്രയ മേഖലകളിലാണ് എന്നതുകൊണ്ടാണ്.
പട്ടികജാതിക്കാരുടെ സംവരണം അട്ടിമറിക്കാനുളള രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ടിനെ പിന്തുണയ്‌ക്കുന്നവരാണ് ഇടതുപക്ഷവും വലതുപക്ഷവും. ബിജെപി മാത്രമാണ് അതിനെ എതിര്‍ക്കുന്നത്. നാമമാത്രമായി ലഭിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ പരിരക്ഷപോലും തട്ടിയെടുക്കാനുളള ശ്രമം തടയുകതന്നെ വേണം. പരിവര്‍ത്തിത വിഭാഗങ്ങള്‍ക്കും പട്ടികജാതിസംവരണം വ്യാപിപ്പിക്കാനുളള രാഷ്‌ട്രീയ നീക്കം എതിര്‍ക്കപ്പെടണം. ഇവിടെ എടുത്തുപറയേണ്ട വസ്തുത സംവരണം ഇല്ലാത്തതുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കുന്ന സ്വകാര്യ എയിഡഡ് വിദ്യാലയങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പങ്കാളിത്തമില്ലാതെപോയത്. സംസ്ഥാനത്തെ ഒരു ലക്ഷത്തില്‍ അയ്യായിരം എയിഡഡ് സ്‌കൂള്‍ അദ്ധ്യാപകരില്‍ മൂന്നൂറ്റി മുപ്പത്‌പേര്‍ മാത്രമാണ് ദളിത് വിഭാഗത്തില്‍ ഉളളത്. എയിഡഡ് കോളേജിലും അദ്ധ്യാപകരില്‍ ദളിതര്‍ക്ക് സ്ഥാനമില്ല.
കേരളത്തിലെ ദളിത്-പിന്നോക്കവിഭാഗങ്ങള്‍ കേരളമോഡല്‍ വികസനത്തിന്റെ ഇരകളാണ്. കേവലം സാക്ഷരത കൈവരിച്ചു എന്ന് അഭിമാനിക്കാമെന്നല്ലാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, വാണിജ്യ പ്രവാസി മേഖലകളിലൊന്നും ദളിതരില്ല. ഇടതു-വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ദളിതന് മാറ്റമില്ല.രാഷ്‌ട്രീയ മണ്ഡലത്തില്‍പ്പോലും ദളിതന് സംവരണസീറ്റ് മാത്രമാണ് ഇടതുപക്ഷഷവും കോണ്‍ഗ്രസ്സും നീക്കിവയ്‌ക്കുന്നത്. ദളിത വിഭാഗങ്ങള്‍ ഭൂരിപക്ഷവും കമ്മ്യൂണിസ്റ്റ് ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നവരാണ്. സമരങ്ങള്‍ക്കും ജാഥകള്‍ക്കും ഇവരെ അണിനിരത്തുമെങ്കിലും സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍പ്പോലും മതിയായ പങ്കാളിത്തമില്ല. പൊളിറ്റ്ബ്യൂറോ ഇപ്പോഴും ദളിതന് അപ്രാപ്യമാണ്.
















