കേരളത്തിലെ ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുകയാണെന്നും ദളിതര്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതത്വമില്ലെന്നും ഈ വിഷയങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം കേന്ദ്ര ആരോഗ്യവകുപ്പുമന്ത്രി ജെ.പി. നദ്ദയും ഇതാവര്‍ത്തിക്കുകയുണ്ടായി. ഇപ്പോള്‍ കേരളം സന്ദര്‍ശിക്കുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേരളത്തിലെ ക്രമസമാധാനനില താറുമാറായതായി പ്രസ്താവിച്ചുകഴിഞ്ഞു. ഇതിന്റെ നേര്‍ക്കാഴ്ചയാണ് ജിഷ അടക്കമുള്ള സ്ത്രീകളുടെ പീഡന-കൊലപാതകങ്ങള്‍. സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ കേരളം രാജ്യത്ത് എട്ടാമതാണ്.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പറയുന്നത് കേരളത്തില്‍ കൊലപാതകത്തിന്റെ അതേ നിരക്കില്‍ ബലാല്‍സംഗങ്ങളും ഉണ്ടാകുന്നുവെന്നാണ്. എന്‍ഡിഎ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തെ 50 വര്‍ഷം മുന്നിലെത്തിക്കുമെന്ന് അമിത്ഷാ പ്രഖ്യാപിക്കുകയുണ്ടായി. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷായുടെ ഈ അഭിപ്രായപ്രകടനം. ബിജെപി വന്നാല്‍ ക്രമസമാധാനം തകരുമെന്നത് വ്യാജപ്രചാരണമാണെന്ന് പാര്‍ട്ടി ഭരിക്കുന്ന 14 സംസ്ഥാനങ്ങളും തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
പെരുമ്പാവൂരിലും വര്‍ക്കലയിലും ദളിതര്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ ബിജെപി പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനുശേഷമാണ് നടപടികള്‍ എടുക്കാന്‍പോലും കേരള പോലീസ് തയ്യാറായത്. ബിജെപി ദേശീയ നേതൃനിരയിലെ മൂന്നംഗസംഘം മൂന്ന് ദിവസം കേരളത്തില്‍ തങ്ങി ജിഷയുടെയും മറ്റു പെണ്‍കുട്ടികളുടെയും ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
അമിത്ഷാ പറഞ്ഞതിന്റെ സത്യാവസ്ഥ തെളിയിക്കുന്നതാണ് പെരുമ്പാവൂര്‍ ദളിത് പെണ്‍കുട്ടിയുടെ ബലാല്‍സംഗ-കൊലപാതകം അന്വേഷിക്കാന്‍ പോലീസ് കാണിച്ച കൊടിയ അനാസ്ഥ. കൊലപാതകം കഴിഞ്ഞ് അഞ്ചാം ദിവസമാണ് പോലീസ് അന്വേഷണം പോലും തുടങ്ങിയത്. യഥാര്‍ത്ഥപ്രതിയെ ഇനിയും കണ്ടെത്താനുമായിട്ടില്ല.
മാറിമാറി കേരളം ഭരിക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തിയ അമിത്ഷാ, എല്ലാ രംഗങ്ങളിലും അഴിമതിയാണെന്നും യുഡിഎഫ് ഭരണകാലത്ത് ഖജനാവിന്റെ പകുതിയിലധികം അഴിമതിയിലൂടെ നഷ്ടമാക്കിയെന്നും കുറ്റപ്പെടുത്തിയിരിക്കുന്നു. രണ്ട് കൊല്ലമായി കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ ഒരൊറ്റ അഴിമതിയാരോപണവും ഉന്നയിക്കാനായിട്ടില്ലെന്ന് അമിത്ഷാ അഭിമാനത്തോടെ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇത് ശ്രദ്ധേയമാണ്. യുപിഎ ഭരണത്തില്‍ നടന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായിരിക്കുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തുടങ്ങിയവര്‍ക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്ന കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ശക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത ഭീതിയിലാണ്. തങ്ങളുടെ നേതാക്കള്‍ എപ്പോള്‍ വേണമെങ്കിലും പിടിയിലാകാമെന്ന അവസ്ഥയില്‍ നുണപ്രചാരണവും പാര്‍ലമെന്റ് മാര്‍ച്ചും മറ്റും നടത്തി ജനശ്രദ്ധ തിരിക്കാനും സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനുമാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. യുപിഎ ഭരണകാലത്ത് പ്രതിരോധമന്ത്രിയായിരുന്ന ആന്റണി അനേ്വഷണത്തില്‍ അങ്ങേയറ്റം ക്ഷുഭിതനാണ്. അഴിമതിവിരുദ്ധനെന്ന മുഖംമൂഖി അഴിഞ്ഞുവീഴുന്നതാണ് ആന്റണിയെ അസ്വസ്ഥനാക്കുന്നത്.
ബിജെപിക്ക് രഹസ്യ അജണ്ടകളില്ലെന്നും കേരളം ഭരിച്ചുമുടിച്ച ഇടതു-വലതു മുന്നണികളെ അറബിക്കടലില്‍ തള്ളാനുള്ള പരസ്യ അജണ്ടയാണ് ബിജെപിക്കുള്ളതെന്നും അമിത്ഷാ പറയുകയുണ്ടായി. യുഡിഎഫ് അഴിമതിരാഷ്‌ട്രീയവും എല്‍ഡിഎഫ് അക്രമരാഷ്‌ട്രീയവുമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് അമിത്ഷാ പ്രഖ്യാപിച്ചത് പലരെയും വിറളിപിടിപ്പിച്ചിട്ടുണ്ട്. സ്വന്തം നിലനില്‍പ്പിനായാണ് സിപിഎം അക്രമരാഷ്‌ട്രീയം പുറത്തെടുക്കുന്നത്. സിപിഎമ്മിന്റെ അക്രമത്തില്‍ മരിച്ചത് 280 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സിപിഎമ്മിന്റെ അസഹിഷ്ണുതയുടെയും അധികാരമോഹത്തിന്റെയും രക്തംപുരണ്ട തെളിവാണിതെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനെത്ത തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി നടത്താന്‍ അര്‍ധസൈനിക വിഭാഗത്തെ കൂടുതലായി വിന്യസിക്കാനും ബിജെപി ആവശ്യപ്പെട്ടിട്ടുള്ളത് ഈ സാഹചര്യത്തിലാണ്.
ബിജെപി അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷംകൊണ്ട് കേരളത്തെ 50 വര്‍ഷം മുന്നിലെത്തിക്കുമെന്ന് അമിത്ഷാ പറയുന്നത് വിണ്‍വാക്കല്ലെന്ന് തെളിയിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നൂതന പദ്ധതികളും വികസന അജണ്ടകളും. നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതോടെ എന്‍ഡിഎയുടെ സാധ്യതകള്‍ കേരളത്തില്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയുമാണ്. ഇടതു-വലതു മുന്നണി നേതൃത്വത്തിന്റെ മനസില്‍ ഇത് തീകോരിയിട്ടിരിക്കുന്നു.
















