അദ്ധ്യായം-23
”ചേട്ടന്‍ വെറുതെ പറഞ്ഞതല്ല മുത്തച്ഛാ. എന്റെ കയ്യിലുള്ള ഈ ഭഗവദ്ഗീതയില്‍ വിശ്വരൂപ ദര്‍ശനത്തിന്റെ ചിത്രം കൊടുത്തിട്ടുണ്ടല്ലോ.” ഉമ പുസ്തകത്തിലെ ചിത്രം കാണിച്ചു.
”ശരി. സമ്മതിച്ചു. അതു ഗീതയിലെ വാക്കുകളെ മുന്‍നിര്‍ത്തി ഒരു ചിത്രകാരന്റെ ഭാവനയില്‍ രൂപപ്പെട്ടതാണ്. മോളെ. അതിന് നാലു അതിരുകളില്ലേ? വിശ്വരൂപത്തിന് അതിരുകളില്ല. 28 ശ്ലോകങ്ങളില്‍ അര്‍ജ്ജുനന്‍ വിവരിച്ചിട്ടും തീരുന്നുമില്ല. ഒരു ശ്ലോകം അതില്‍നിന്നു ഞാന്‍ ഉദ്ധരിക്കാം:
അനാദിമദ്ധ്യാന്തമനന്തവീര്യം
അനന്തബാഹും ശശിസൂര്യനേത്രം
പശ്യാമി ത്വാം ദീപ്തഹുതാശ വക്ത്രം
സ്വതേജസാ വിശ്വമിദം തപന്തം 11-19
ആദിമദ്ധ്യാന്തങ്ങള്‍ ഇല്ലാത്തവനും, അളവറ്റ ശക്തിയുള്ളവനും അനേകം കൈകളോടുകൂടിയവനും, സൂര്യചന്ദ്രന്മാരാകുന്ന കണ്ണുകളോടുകൂടിയവനും, അഗ്നിയാകുന്ന വായയോടുകൂടിയവനും, സ്വന്തം തേജസ്സിനാല്‍ ലോകത്തെ മുഴുവന്‍ തപിപ്പിച്ചുകൊണ്ടിരിക്കുന്നവനുമായി അങ്ങയെ ഞാന്‍ കാണുന്നു.
എങ്ങനെയാണിതു ഒരു ചിത്രത്തിലൊതുക്കാന്‍ കഴിയുക? പല ശ്ലോകങ്ങളില്‍ ഈ വിധം വിവരിച്ചു ഭയപാരവശ്യത്തോടെ, തന്റെ അറിവില്ലായ്‌മകള്‍ക്കു മാപ്പുനല്‍കണേ എന്നും അര്‍ജ്ജുനന്‍ പറയുന്നുണ്ട്:
സഖേതി മത്വാ പ്രസഭം യുദക്തം
ഹേ കൃഷ്ണാ! ഹേ യാദവ ഹേസഖേതി
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത് പ്രണയേന വാപി.
യച്ചാവഹാസാര്‍ത്ഥമസല്‍കൃതോളസി
വിഹാരശയ്യാസന ഭോജനേഷു,
ഏകോളഥവാപ്യച്യുത സത്‌സമക്ഷം
തത് ക്ഷാമയേ ത്വാമഹമപ്രമേയം. 11-41, 42
അങ്ങയുടെ ഈ സര്‍വവ്യാപിത്വവും മഹിമകളും അറിയാതെ ഞാന്‍ സ്‌നേഹിതനെന്നു നിനച്ച് സഖാവേ, കൃഷ്ണാ, യാദവാ, എന്നൊക്കെ അലക്ഷ്യമായി വിളിച്ചുപോയില്ലേ? കളിക്കുമ്പോഴോ, കിടക്കുമ്പോഴോ, ഇരിക്കുമ്പോഴോ, ഉണ്ണുമ്പോഴോ, ഒറ്റയ്‌ക്കോ, മറ്റുള്ളവരുടെ മുന്നില്‍വെച്ചോ ഞാന്‍ പരിഹസിച്ചുപോയതിനെല്ലാം അപ്രമേയനായ അങ്ങയോടു ഇതാ മാപ്പുചോദിക്കുന്നു.
തസ്മാദ് പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം
പിതേവ പുത്രസ്യ സഖേവ സഖ്യുഃ
പ്രിയഃ പ്രിയായാര്‍ഹസി ദേവ സോഢും. 11-44
അതിനാല്‍ ഞാന്‍, സ്തുത്യര്‍ഹനും ഈശ്വരനുമായ അങ്ങയെ ദണ്ഡനമസ്‌കാരം ചെയ്തു പ്രാര്‍ത്ഥിക്കുകയാണ്-അച്ഛന്‍ മകന്റെയും സ്‌നേഹിതന്‍ സ്‌നേഹിതന്റേയും ഭര്‍ത്താവ് ഭാര്യയുടെയും അപരാധത്തെ എന്നപോലെ എന്റെ അപരാധങ്ങള്‍ പൊറുക്കണമേ!
”മുത്തച്ഛാ മുത്തച്ഛാ! ഇടയ്‌ക്കൊന്നു ചോദിച്ചോട്ടെ”ഉണ്ണിക്കുട്ടന്‍ ധൃതി കാട്ടി. ”കഴിഞ്ഞ ശ്ലോകങ്ങളില്‍ സഖാക്കളുടെ കാര്യം പറഞ്ഞുവല്ലോ, നമ്മുടെ നാട്ടിലെപ്പോലെ! ആരാ സഖാവ്? കൃഷ്ണനോ? അര്‍ജ്ജുനനോ?”
”രണ്ടുപേരും സഖാക്കള്‍ തന്നെ!” മുത്തച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: ”സഖാവ് എന്നാല്‍ സ്‌നേഹിതന്‍, സുഹൃത്ത് എന്നൊക്കെയാണര്‍ത്ഥം ഉണ്ണീ. കൃഷ്ണനും അര്‍ജ്ജുനനും അത്തരത്തില്‍ ഒന്നാംതരം സഖാക്കളായിരുന്നു. നമ്മുടെ നാട്ടില്‍ ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ സഖാവ് എന്നാല്‍ കമ്മ്യൂണിസ്റ്റുകാരനാണ് എന്ന നില വന്നിട്ട്. അങ്ങനെ നോക്കിയാലും കൃഷ്ണന്‍ ലോകത്തിലെ ആദ്യ സഖാവാണ്.
”സമത്വം യോഗ ഉച്യതേ”- സമത്വമാണ് യോഗം- എന്ന് പ്രഖ്യാപിച്ച ശ്രീകൃഷ്ണനാണ് ആദ്യത്തെ സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റും! അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പേ ലോകത്തില്‍ സോഷ്യലിസം സ്ഥാപിക്കാന്‍ ശ്രമിച്ചതു ശ്രീകൃഷ്ണനാണ് എന്നിരിക്കേ സോഷ്യലിസമെന്നോ മാക്‌സിസമെന്നോ അല്ല കൃഷ്ണനിസം എന്നാണ് യഥാര്‍ത്ഥത്തില്‍ പറയേണ്ടത്.”
”അയ്യയ്യോ! മുത്തച്ഛന്‍ രാഷ്‌ട്രീയം പറയുകയാണല്ലോ!”
”അതെയതെ. ഗീതയിലാണ് വലിയ രാഷ്‌ട്രീയം; യഥാര്‍ത്ഥ രാഷ്‌ട്രീയം! നാമിപ്പോള്‍ ചെറിയ ഗ്രൂപ്പ് രാഷ്‌ട്രീയവും വ്യക്തിരാഷ്‌ട്രീയവുമല്ലേ കൊണ്ടുനടക്കുന്നത്? ഗ്രൂപ്പുകളും വ്യക്തികളും കുറേ ബഹളം കൂട്ടുന്നുവെന്നല്ലാതെ നല്ല രാഷ്‌ട്രീയം കണികാണാന്‍ പോലും ഇല്ല എന്നായിരിക്കുന്നു.
”അതൊക്കെ അവിടെ നില്‍ക്കട്ടെ. നമുക്ക് ഗീതയിലേക്ക് വരാം. കൃഷ്ണന്റെ വിശ്വരൂപം കണ്ടു ഭയന്നുപോയ അര്‍ജ്ജുനന്‍ ഭഗവാനോടു മുമ്പത്തെപ്പോലെ തന്റെ സഖാവ് കൃഷ്ണനാകണേ എന്നു പ്രാര്‍ത്ഥിക്കുകയും കൃഷ്ണന്‍ അങ്ങനെ ആവുകയും ചെയ്തു.
‘അര്‍ജ്ജുനാ! നീ എന്റെ വിശ്വരൂപം കണ്ടിട്ടു വല്ലാതെ ഭയപ്പെട്ടുപോയി അല്ലേ? സാരമില്ല. ശരിയാംവണ്ണം എന്റെ സ്വരൂപത്തെ അറിയാന്‍ കഴിഞ്ഞ നീ, പരമമായ ഭക്തിയിലൂടെ അതില്‍ ലയിക്കുവാനും യോഗ്യനാണ്. ഒന്നിനോടു ഒട്ടലില്ലാതെ, ഒന്നിനോടും ദ്വേഷബുദ്ധിയില്ലാതെ എല്ലാ കര്‍മങ്ങളും ഈശ്വാര്‍പ്പണമായി ചെയ്യൂ.
നീ എന്നെ പ്രാപിക്കുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട എന്നു ഉറപ്പുനല്‍കിക്കൊണ്ടാണ് ഭഗവാന്‍ പതിനൊന്നാം അദ്ധ്യായം അവസാനിപ്പിക്കുന്നത്.”
”മുത്തച്ഛാ! ഞങ്ങള്‍ക്കും ആഗ്രഹമുണ്ട് കൃഷ്ണന്റെ വിശ്വരൂപം ഒന്നു കാണാന്‍” ഉണ്ണി പറഞ്ഞു.
”ഉവ്വോ? നല്ല കാര്യം. ധ്യാനിച്ചോളൂ നിരന്തരം. അപ്പോള്‍ മനക്കണ്ണില്‍ തെളിഞ്ഞുവരും. ആ മുദ്ധരൂപം” മുത്തച്ഛന്‍ അതും പറഞ്ഞു ഒരു നിമിഷം കണ്ണടച്ചു.
തുടരും
















