ന്യൂദല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നോട്ടം മുഴുവനും ട്രഷറി ബെഞ്ചിലെ പിന്നില്‍ നിന്നും രണ്ടാമത്തെ നിരയിലേക്കാണ്. അവിടെയാണ് ഡോ. സുബ്രഹ്മണ്യന് സ്വാമിയുടെ സീറ്റ്. ഏതെങ്കിലും അംഗം സ്വാമിക്കടുത്തേക്ക് എത്തിയാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ജാഗരൂകരാകും. എന്തോ പണി വരികയാണെന്ന സംശയം. തരംകിട്ടുമ്പോഴൊക്കെ സ്വാമിയെ ലക്ഷ്യമിടുക. സഭയില്‍ സ്വാമിയുടെ മാത്രം മൈക്ക് എപ്പോഴും ഓണ്‍ ആയി കിടക്കുന്നു തുടങ്ങിയ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉയര്‍ത്തുക. ജയറാം രമേശും ഷെല്‍ജയും നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് പ്രതിരോധനിര സ്വാമിക്കു പിന്നാലെയാണ്.
കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം വ്യക്തമാണ്. സുബ്രഹ്മണ്യന് സ്വാമിയെ ഇടംവലം തിരിയാന്‍ അനുവദിക്കരുത്. ഒരു പരിധിവരെ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വേണ്ടതും അതു തന്നെ. ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിപക്ഷശക്തി ഇല്ലാതാക്കാന്‍ ബിജെപി ഇറക്കിയ തുറുപ്പ് ചീട്ടാണ് സ്വാമി. ഇനി പ്രതിപക്ഷം സ്വാമിയെന്ന ബുദ്ധികേന്ദ്രത്തിന് ചുറ്റും കിടന്നു കറങ്ങിക്കൊള്ളുമെന്ന് ബിജെപി വിലയിരുത്തുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ഡോ.സുബ്രഹ്മണ്യന് സ്വാമിയുടെ പോരാട്ടം പാര്ലമെന്റിലേക്കുമെത്തിയതോടെയാണ് രാജ്യസഭയിലെ ശക്തരായ പ്രതിപക്ഷം പൊടുന്നനെ ദുര്‍ബലരായത്. സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാംഗമായ ഉടന്‍ ഡോ. സുബ്രഹ്മണ്യന്‍സ്വാമി ചട്ടം 267 അനുസരിച്ച് സോണിയാഗാന്ധിക്കെതിരെ നോട്ടീസ് നല്കി. ഇതോടെ ഇരുവരുടേയും വര്‍ഷങ്ങളായുള്ള ‘പോരാട്ടം’ സഭയിലേക്കും നീണ്ടെത്തി.
സുബ്രഹ്മണ്യന് സ്വാമി സഭയില്‍ നടത്തിയ പ്രസംഗത്തില്‍ സോണിയയുടെ പേര് പരാമര്‍ശിച്ചപ്പോഴൊക്കെ കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങി സഭ സ്തംഭിപ്പിക്കുകയും സ്വാമിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്തെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് വെള്ളംകുടിക്കുകയാണ്. നേതാക്കള്‍ക്ക് പാര്‍ലമെന്റിലേക്ക് പോകാന്‍ തന്നെ മടിയാണ്.
പലരും അഴിമതിക്കേസില്‍ നേതൃത്വത്തെ പ്രതിരോധിച്ച് മതിയായ മട്ടിലും.
നിരവധി വര്‍ഷങ്ങളായി സോണിയാഗാന്ധിയുടെ പ്രവൃത്തികള്‍ക്കെതിരെ നിയമ പോരാട്ടം നടത്തി ശ്രദ്ധ കൈപ്പറ്റിയ ഡോ. സുബ്രഹ്മണ്യന് സ്വാമി രാജ്യസഭാംഗമായതിനെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടത്.
ഇതക്ഷരം പ്രതി ശരിയാകുകയാണ്. ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത സ്വാമി അന്നുതന്നെ സോണിയയുടെ പേര് പരാമര്‍ശിച്ച ഹെലികോപ്റ്റര്‍ അഴിമതി സംബന്ധിച്ച ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ജാഗരൂകരായി. സ്വാമിയുടെ പ്രസംഗത്തില്‍ സോണിയയുടെ പേര് പരാമര്‍ശിച്ചാല്‍ സഭ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. സോണിയയെന്ന പേര് പറഞ്ഞ് വാക്യം പൂര്‍ത്തീകരിക്കാന്‍ പോലും കോണ്‍ഗ്രസുകാര്‍ സമ്മതിച്ചില്ല.
ഹെലികോപ്ടര്‍ അഴിമതിക്കേസിലെ ഇടനിലക്കാരന് ക്രിസറ്റിയന്‍ മൈക്കലിന്റെ ആരോപണമനുസരിച്ച് 250 കോടിരൂപയോളം സോണിയക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇടപാടില്‍ ലഭിച്ചിട്ടുന്നെ കാര്യവും സ്വാമി സഭയില്‍ ഉന്നയിച്ചു. എന്നാല്‍ ഡപ്യൂട്ടി ചെയര്മാന് പി.ജെ കുര്യന് സോണിയയുടെ പേര് പരാമര്‍ശിച്ചത് സഭാരേഖകളില്‍ നിന്നും നീക്കുകയും ചെയ്തു. മറ്റൊരു സഭയിലെ അംഗത്തിനെതിരെ പരാമര്‍ശനം നടത്താന്‍ പാടില്ലെന്നതിനാലാണ് നടപടി.
സ്വാമിക്കെതിരായ പ്രതിഷേധം വരും ദിവസങ്ങളിലും തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തികള്‍ സോണിയാകുടുംബം വ്യാജ കമ്പനിയുണ്ടാക്കി തട്ടിയെടുത്ത കേസ് ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ സുബ്രഹ്മണ്യന് സ്വാമിയും സോണിയാഗാന്ധിയും ഏറ്റുമുട്ടിയിട്ടുണ്ട്.
സോണിയയുടെ പൗരത്വപ്രശ്നമടക്കം നിരവധി വിഷയങ്ങളില്‍ സുബ്രഹ്മണ്യന് സ്വാമിയുടെ ഇടപെടലുകളുണ്ടായി. അഗസ്റ്റ വെസ്റ്റലാന്റ് ഇടപാടില്‍ സോണിയാഗാന്ധിക്കു ലഭിച്ച കോഴപ്പണം നിക്ഷേപിച്ച ജനീവയിലെ ബാങ്കുകളുടെ പേരുകള്‍ വരെ സ്വാമി വെളിപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് മറുപടിയില്ലാതെ വിയര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: