കല്‍പ്പറ്റ: മന്ത്രിയായി അഞ്ചുവര്‍ഷം പിന്നിട്ടപ്പോള്‍ മാനന്തവാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ജയലക്ഷ്മിക്ക് വിദ്യാഭ്യാസം കുറഞ്ഞു, ആസ്തി വര്‍ധിച്ചു. 2011 ല്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം നല്കിയ സത്യവാങ് മൂലത്തിലെ പിഴവ് കാരണം നിയമനടപടികള്‍ നേരിടുന്ന പി.കെ. ജയലക്ഷ്മി ഇന്നലെ വരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്പ്പിച്ചപ്പോഴാണീ മാറ്റങ്ങള്‍.
2011 ല്‍ നല്കിയ നാമനിര്‍ദ്ദേശ പത്രികയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചത് ബിഎ ബിരുദം, കണ്ണൂര്‍ സര്‍വ്വകലാശാല 2004 എന്നായിരുന്നു. ഒപ്പം ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 2008 എന്ന യോഗ്യതയും കാണിച്ചിരുന്നു. ഇന്നലെ നല്കിയ നാമനിര്‍ദ്ദേശ പത്രികയില്‍ പ്ലസ്ടു (ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് 2001) എന്നാണ് ഉയര്‍ന്ന യോഗ്യതയായി കാണിച്ചത്. ഒപ്പം ബി.എ. കോഴ്സ് പരീക്ഷ എഴുതി. ബി.എ ഫെയില്‍ഡ് എന്നും ചേര്‍ത്തിട്ടുണ്ട്.
2011ല്‍ നല്കിയ നാമനിര്‍ദ്ദേശത്തോടൊപ്പം തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ബീനാച്ചി സ്വദേശി ജീവന് എന്നയാള്‍ നല്കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി തീരുമാനം കാത്തിരിക്കുകയാണ് മന്ത്രി പി.കെ. ജയലക്ഷ്മി. 2011 ല്‍ ജീവിത പങ്കാളിയില്ലാതിരുന്ന ഇവര്‍ക്ക് ആകെയുണ്ടായിരുന്ന ജംഗമ ആസ്തിയുടെ മൂല്യം 2,47659 രൂപയായിരുന്നു. എന്നാല്‍ 2016 ല്‍ ഇത് 18,36,854 രൂപയായി ഉയര്‍ന്നു. ജീവിത പങ്കാളിയുണ്ടാവുകയും അവരുടെ ആസ്തി 89,356 രൂപയുമായിട്ടാണ് ഇപ്പോള്‍ സത്യവാങ് മൂലത്തില്‍ കാണിച്ചിരിക്കുന്നത്.
സ്വന്തമായി ഭൂമിയോ, വീടോ, കെട്ടിടങ്ങളോ ഇല്ല. കേരള ഹൈക്കോടതിയിലും, റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെയും ഇന്ത്യന്‍ ശിക്ഷാ നിയമം 177, 181 എന്നീ വകുപ്പുകള്‍ പ്രകാരം ജീവന് എന്നയാള്‍ ബോധിപ്പിച്ച കേസുകള്‍ നിലനില്‍ക്കുന്നതായും സത്യവാങ് മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: