കൊല്‍ക്കത്ത: വ്യാപക അക്രമസംഭവങ്ങള്‍ക്കിടെ നടന്ന പശ്ചിമബംഗാളിലെ മൂന്നാംഘട്ടത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ 79.22 ശതമാനം പോളിങ്്. മുര്‍ഷിദാബാദില്‍ തൃണമൂല്‍ അക്രമങ്ങളില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പോളിംഗ് ബൂത്തിന്റെ 500 മീറ്റര്‍ അടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂര്‍ഷിദാബാദ് എസ്.പി സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാദിയ ജില്ലയിലെ ചില പോളിങ് ബൂത്തുകളില്‍ നിന്നും സിപിഎം പ്രവര്‍ത്തകരെ തൃണമൂലുകാര്‍ ഓടിച്ചുവിട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ഏഴ് പേരെ വടക്കന്‍ കൊല്‍ക്കത്തയിലെ ബലഗതയില്‍ നിന്നും പോലീസ് പിടികൂടി. ബര്‍ദമാനിലെ കെതുഗ്രാമില്‍ നാടന്‍ ബോംബ് പൊട്ട് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മൂന്നാംഘട്ടത്തില്‍ നാലുജില്ലകളിലെ 63 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. മുസ്ലിംഭൂരിപക്ഷ മേഖലയായ മൂര്‍ഷിദാബാദ് ജില്ലയിലെ 22 മണ്ഡലങ്ങളിലും നാദിയയിലെ 17 മണ്ഡലങ്ങളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. 16,461 പോളിംങ് സ്‌റ്റേഷനുകളിലായി 1.37 കോടി പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇതില്‍ 80ശതമാനത്തോളം പേര്‍ വോട്ട് ചെയ്തു. 418 സ്ഥാനാര്‍ത്ഥികളാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടിയത്.
അതിനിടെ മാതൃകാപെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസിന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മറുപടി നല്‍കി. ആദ്യം അയച്ച നോട്ടീസിന് മമതയ്‌ക്ക് പകരം ചീഫ് സെക്രട്ടറി മറുപടി നല്‍കിയത് വിവാദമായിരുന്നു. ചീഫ് സെക്രട്ടറി നല്‍കിയ മറുപടി തള്ളിക്കളഞ്ഞ കമ്മീഷന്‍ മമതാ ബാനര്‍ജി നേരിട്ട് മറുപടി നല്‍കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മമത ഇന്നലെ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണം പരിശോധിച്ചുവരികയാണെന്ന് കമ്മീഷന്‍ അറിയിച്ചു. പുതിയ ജില്ല രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് വിവാദമായത്.
















