കോഴിക്കോട്: വികസന കാഴ്ചപ്പാടില്ലാത്ത ഭരണനേതൃത്വമാണ് കേരളത്തിന്റെ ശാപമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. എന്‍ഡിഎ കോഴിക്കോട് നോര്‍ത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമാനിക്കാന്‍ ഒട്ടനവധി സംഭാവനകള്‍ നല്കിയ സംസ്ഥാനമാണ് കേരളം. ഭാരതത്തിന് ഒരു രാഷ്ട്രപതിയെ സമ്മാനിച്ച നാടാണിത്.
കഠിനാദ്ധ്വാനം ചെയ്യുന്ന ജനതയാണ് കേരളത്തിലുള്ളത്. രാജ്യത്തിനകത്തും പുറത്തും വിവിധ മേഖലകളില്‍ പ്രശസ്തരായ നിരവധി വ്യക്തികളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. നിയമജ്ഞരും സാഹിത്യകാരന്മാരും വ്യവസായികളും വിദ്യാഭ്യാസ വിചക്ഷണന്മാരുമെല്ലാം ഇതില്‍പ്പെടും. എന്നാല്‍ ഇവരില്‍ മിക്കവരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് കേരളത്തിന് പുറത്താണ്. നിരവധി മലയാളി വ്യവസായികള്‍ അവരുടെ വ്യവസായങ്ങള്‍ നടത്തുന്നത് കേരളത്തിനു പുറത്താണ്. മികവുറ്റ ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവര്‍ കേരളത്തിന് പുറത്ത് നടത്തുന്നു.
കേരളത്തില്‍ മാറ്റമുണ്ടാക്കാന്‍ യുഡിഎഫിനാകില്ല.
അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് യുഡിഎഫ് നേതാക്കളും മന്ത്രിമാരും. യുഡിഎഫ് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും എതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ആരെയും നാണിപ്പിക്കുന്നതാണ്. ഇടതുപക്ഷമാകട്ടെ ആശയം നഷ്ടപ്പെട്ട് അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ബംഗാളില്‍ ഇടതുപക്ഷം കോണ്‍ഗ്രസ്സുമായി സഖ്യത്തിലാണ്. കേരളത്തില്‍ മത്സരത്തിലും. ഇതു ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്.
മരുപ്രദേശമായ ഗുജറാത്തിലെ കച്ച് ഇപ്പോള്‍ മികച്ച ഉത്പാദന കേന്ദ്രമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായികള്‍ വന്‍തോതില്‍ മുതല്‍മുടക്കാന്‍ തയ്യാറാകുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിലെ റോഡുകളുടെ വികസനത്തിന് 35,000 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ ഭൂമി ഏറ്റെടുത്തു നല്കാന് കേരളത്തിനായിട്ടില്ല.
മാലിന്യസംസ്ക്കരണ സംവിധാനമില്ലാത്തത് കേരളത്തിന്റെ മറ്റൊരു പ്രശ്നമാണ്. കേന്ദ്രം ഇതിനായി പണം നല്കാന് തയ്യാറാണ്.
എന്നാല്‍ നല്കുന്ന പണം കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി. സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്, മുതിര്‍ന്ന ബിജെപി നേതാവ് അഹല്ല്യാ ശങ്കര്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് നാരായണന് നമ്പൂതിരി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, പി. പീതാംബരന്, പി. രമണീഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: