കൊല്ലത്തെ പരവൂരിലുണ്ടായ വമ്പിച്ച വെടിക്കട്ട് അപകടത്തെത്തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ കൊലക്കളം തീര്‍ക്കുന്ന കരിക്കും കരിമരുന്നിനുമെതിരെ സാധാരണജനങ്ങള്‍ പോലും പ്രതികരിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.
1968 ല്‍ ശബരിമലയില്‍ നടന്ന അപകടം തൊട്ടിതുവരെയുണ്ടായതില്‍വെച്ച് 346 പേരുടെ ശരീരങ്ങളാണ് കരിമരുന്നില്‍ കത്തിയമര്‍ന്നത്. അടുത്ത പ്രതിയായ ആനകള്‍ തട്ടിയെടുത്തത് 790 മനുഷ്യജീവനുകളാണ്. ഇതിലും പതിന്മടങ്ങളുകള്‍ അംഗഭംഗം വന്നു. മാരകമായ പരിക്കുകളോടെയും ചാവാതെ ചത്തുജീവിക്കുന്നു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളും ഈ രണ്ടുവഴികളിലൂടെയും ഉണ്ടായി. ഇത്രയധികം വില കൊടുത്ത് സംരക്ഷേണ്ട അത്ര മൂല്യം ഈ ആചാരങ്ങള്‍ക്കുണ്ടോ എന്നാണ് ഇവിടെ ചിന്തിക്കുന്നത്.
ക്ഷേത്രാചാരങ്ങളെക്കുറിച്ച് ആധികാരികമായി പറയുവാന്‍ ഏറ്റവുമധികം യോഗ്യത ദേവപ്രതിഷ്ഠ നടത്തുന്ന തന്ത്രിമാര്‍ക്കാണ്. തന്ത്രസമാജത്തിന്റെ നിലപാട് കരിമരുന്ന് പ്രയോഗം ക്ഷേത്രാചാരങ്ങളില്‍പ്പെട്ടതല്ലെന്നാണ്. കരിയും കരിമരുന്നും ക്ഷേത്രാചാരത്തില്‍പ്പെട്ടതല്ല എന്ന് ശബരിമലയിലെ തന്ത്രിയും മേല്‍ശാന്തിയും പറഞ്ഞു.
തന്ത്ര, മന്ത്ര ശാസ്ത്രങ്ങളുടെ സൂക്ഷ്മതലത്തിലുള്ള അര്‍ത്ഥം പോലും ഗ്രഹിക്കുകയും നിരവധി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തുകയും അനവധി ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ശ്രീനാരായണഗുരുദേവന്‍ പറയുന്നത് കരിയും കരിമരുന്നും ക്ഷേത്രത്തില്‍നിന്നും ഒഴിവാക്കേണ്ടതാണ് എന്നാണ്. സര്‍വ്വശാസ്ത്രങ്ങളാലും അഗാധമായ അറിവിനുടമയായിരുന്ന ചട്ടമ്പിസ്വാമികള്‍ക്കും ഇതേ അഭിപ്രായമായിരുന്നു. ഈ വിപത്തുകളില്‍നിന്നും ഹിന്ദുക്കളെ രക്ഷിക്കുന്നതിന് സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ അനവധി ഉദ്‌ബോധനങ്ങള്‍ നല്‍കിയിട്ടുണ്ട്.
കേരള വിവേകാനന്ദന്‍ എന്ന പുകള്‍പെറ്റ കാലടിയിലെ ആഗമാനന്ദ സ്വാമികളും കേരളത്തിലങ്ങോളമിങ്ങോളം നടന്ന് ഇവയ്‌ക്കെതിരെ പ്രസംഗിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തിലുടലെടുത്ത ഏതെങ്കിലും ഒരാചാര്യനെങ്കിലും ഇന്നുവരെ ഇവയെ അനുകൂലിച്ചു കേട്ടിട്ടുമില്ല. ഒരു പുസ്തകത്തിലും പറയുന്നുമില്ല. സര്‍വരംഗങ്ങളില്‍നിന്നും ഇതുപോലെ വിരുദ്ധ അഭിപ്രായം വരുന്നതുകൊണ്ട് ഈ രണ്ടു സംഗതികളും ക്ഷേത്രചൈതന്യത്തിനും ഭക്തജന ശ്രേയസ്സിനും ഗുണകരമല്ല എന്ന് ഉറപ്പിക്കാവുന്നതാണ്.
ഇത് ആചാരമായി മാറിയെന്നു വാദിക്കുന്നവരുണ്ട്. ഹിന്ദുക്കള്‍ ഒരിക്കലും മാറ്റം വരുത്താനാകാത്ത ഇരുമ്പുലക്കകളായിട്ടല്ല ആചാരങ്ങളെ കണക്കാക്കുന്നത്. മനുഷ്യനെ ഉയര്‍ത്തുന്നതും ശാസ്ത്രസമ്മതവുമായ ചര്യകളെ മാത്രമേ ആചാരങ്ങളായി കണക്കാക്കുവാന്‍ കഴിയൂ. ഈ രണ്ടു യോഗ്യതകളും ഇവയ്‌ക്കില്ല. അനാചാരങ്ങള്‍ എത്ര വര്‍ഷം പഴക്കമുള്ളതായാലും ശരി ഉടന്‍ വലിച്ചെറിയേണ്ടതാണ്. ശാസ്ത്രത്തെയാണ് പ്രമാണമായി സ്വീകരിക്കേണ്ടത് എന്ന് ഭഗവദ്ഗീതയിലും പറയുന്നുണ്ട്.
കരിമരുന്നു പ്രയോഗത്തിന് ഈ പറയുന്നതുപോലെ കാക്കത്തൊള്ളായിരം കൊല്ലത്തെ പഴക്കവും അവകാശപ്പെടുവാനില്ല. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തിനുശേഷമാണ് അവന്‍ അമ്പലത്തില്‍ കയറിപ്പറ്റിയത് എന്നാണറിയുന്നത്. ശബ്ദമുണ്ടാക്കുന്ന പടഹാദികളെക്കുറിച്ച് ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. അവ വളരെ സൂക്ഷ്മമായാണ് ഉപയോഗിക്കുന്നത്. പ്രതിഷ്ഠാ സമയത്ത് വിഗ്രഹത്തിലേക്ക് തന്ത്രി നല്‍കുന്ന പ്രാണശക്തി കെട്ടുപോകാതെ കാത്തുസൂക്ഷിക്കുന്നതില്‍ മന്ത്രശക്തിക്കുള്ള പങ്ക് വളരെ വലുതാണ്.
മന്ത്രസ്പന്ദനങ്ങള്‍ക്ക് അനുരൂപമായിട്ടാണ് വാദ്യശബ്ദങ്ങളെ ഉപയോഗിക്കുന്നത്. ശബ്ദം കൂടുതലുള്ള ചെണ്ടയെ അസുരവാദ്യങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി സാത്വികകര്‍മങ്ങളില്‍നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അപ്പോഴാണ് ലോകത്തെ മുഴുവന്‍ നടുക്കുന്ന അമിട്ടിന്റെ ശബ്ദം അമ്പലത്തില്‍ മുഴക്കുന്നത്. കഠോരവും ക്രമരഹിതവുമായ ഇത്തരം രാക്ഷസ സ്പന്ദനങ്ങള്‍ വിഗ്രഹത്തിലെ മന്ത്രസ്പന്ദനങ്ങളെ സംഹരിക്കുമെന്ന് ആര്‍ക്കും അനുമാനിക്കാവുന്നതാണ്. കേള്‍ക്കുന്ന ഭക്തരില്‍ ശാന്തിയ്‌ക്കുപകരം അശാന്തിയും അസ്വസ്ഥതയും വിതയ്‌ക്കുകയും ചെയ്യും.
ആന എഴുന്നള്ളിപ്പും ഹിന്ദുശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമാണ്. ആന, കുതിര, പശു എന്നീ മൃഗങ്ങളെ കുളിപ്പിച്ച് ശുദ്ധിവരുത്തിയശേഷം ക്ഷേത്രത്തില്‍ കൊണ്ടുവന്നത് ഭക്ഷണം കൊടുത്തും വെള്ളം കൊടുത്തും സന്തോഷിപ്പിക്കുവാനാണ് പറഞ്ഞിരിക്കുന്നത്. അനന്തരം അവയില്‍ പരമാത്മാവിനെ കണ്ടുകൊണ്ടുള്ള ‘വാഹനപൂജ’ നടത്തുവാനും അനുമതിയുണ്ട്. കാലും കൈയും ചങ്ങലയില്‍ ബന്ധിച്ച് കാലില്‍ കാരിരുമ്പുമുള്ള് ധരിപ്പിച്ച് തോട്ടിയുടെയും കുന്തത്തിന്റെയും കഠാരയുടെയും നടുവില്‍ മണിക്കൂറുകളോളം നിര്‍ത്തി പീഡിപ്പിക്കുവാന്‍ പറഞ്ഞിട്ടില്ല.
ഹിന്ദുക്കളുടെ കീശ കാലിയാക്കുന്ന കാര്യത്തിലും ഈ രണ്ട് ആചാരങ്ങള്‍ക്കും പ്രഥമസ്ഥാനം തന്നെയാണ്. കേരളത്തിലുള്ള 25000ത്തോളം ക്ഷേത്രങ്ങളിലായി പ്രതിവര്‍ഷം 800 കോടി രൂപയെങ്കിലും ഈ വഴിക്കു ചെലവഴിക്കുന്നുണ്ടെന്നാണ് ഏകദേശകണക്ക്. ഭക്തജനങ്ങള്‍ ദുഃഖ പരിഹാരം പ്രതീക്ഷിച്ച് ദേവനു സമര്‍പ്പിക്കുന്ന സമ്പത്ത് ആന മുതലാളിമാര്‍ക്കും വെടിക്കെട്ടുകാര്‍ക്കും കൊടുത്ത് ഇതുപോലുള്ള തിക്തഫലങ്ങള്‍ ചിലര്‍ സ്വയംവരിയ്‌ക്കുന്നു.
ഭക്തജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന പണം ഇതിലുമൊക്കെ എത്രയോ മനുഷ്യോപകാരപ്രദമായ കാര്യങ്ങള്‍ക്കു ചെലവഴിക്കുവാന്‍ കഴിയുമെന്നിരിക്കെയാണ് ഇത്തരത്തില്‍ ചിന്താശൂന്യമായി ദുര്‍വിനിയോഗം ചെയ്യുന്നത്. ഹിന്ദുക്കളുടെ ആത്മീയ-ഭൗതികമായ അഭിവൃദ്ധിയാണ് ക്ഷേത്രങ്ങളുടെ ധര്‍മം. കഞ്ഞികുടിക്കുവാന്‍ നിവൃത്തിയല്ലാതെ വനവാസി ഹിന്ദുക്കളും മറ്റു സാധുക്കളും മതംമാറി പോകുന്ന കാലമാണിത്. പുസ്തകവും ഉടുപ്പും വാങ്ങാന്‍ കഴിയാതെ പഠിത്തം നിര്‍ത്തുന്ന ധാരാളം പാവപ്പെട്ട ഹിന്ദുക്കള്‍ ഇന്നുമുണ്ട്. മാരകമായ രോഗം ബാധിച്ച് മരുന്നു വാങ്ങുവാന്‍ സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് വേദന കടിച്ചിറക്കുന്ന രോഗികളും നമ്മുടെ കൂട്ടത്തിലുണ്ട്.
ദീനബന്ധുവായ ഭഗവാന്റെ പേരില്‍ പിരിച്ചെടുക്കുന്ന പണത്തിന്റെ ഒരു ശതമാനമെങ്കിലും ഇത്തരം ഭഗവദ് സ്വരൂപികള്‍ക്കുവേണ്ടി നീക്കിവക്കുവാന്‍ തോന്നും, ആനയ്‌ക്കും വെടിയ്‌ക്കുമുള്ള ആഢ്യത്വം കുറച്ചുകുറഞ്ഞാല്‍ എന്നു തോന്നുന്നു. ഈ വഴിക്കുള്ള യാത്ര നമ്മുടെ ക്ഷേത്രഭാരവാഹികള്‍ ആരംഭിച്ചാല്‍ അതിലും വലിയ അനുഗ്രഹം വേറെ ഉണ്ടാകുവാനില്ല.
കരിയും കരിമരുന്നും പൂര്‍ണമായും വേണ്ടെന്നു വക്കുവാനുള്ള അത്രമനോവികാസം കേരളത്തിലെ ഭക്തജനങ്ങളും ക്ഷേത്രഭാരവാഹികളും ആര്‍ജിച്ചിട്ടുണ്ടാകുമെന്നുതോന്നുന്നില്ല. അതാകുന്നതുവരെ അവരെ നിര്‍ബന്ധിക്കേണ്ടതില്ല. പക്ഷേ ആനകളുടെ എണ്ണം കുറയ്‌ക്കാമല്ലോ. എത്ര ആനകളെ അണിനിരത്തിയാലും അതിന്റെ മദ്ധ്യത്തില്‍ നില്‍ക്കുന്ന ഒരു ആനയുടെ പുറത്തുമാത്രമല്ലേ ഭഗവാന്റെ തിടമ്പുള്ളൂ. അതിനെ മാത്രം നിലനിര്‍ത്തിയിട്ട് വശമുള്ളവ അകമ്പടികളെ ഒഴിവാക്കാവുന്നതാണ്.
ആചാരം നിലനിര്‍ത്തണമെന്നുള്ളവര്‍ക്ക് അതാകുകയും ചെയ്യും. ആ പണം മറ്റു നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുവാനും കഴിയും. ശബ്ദം ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നത് ഭക്തരെ സ്വപ്‌നത്തില്‍നിന്നും ജാഗ്രത്തിലേക്കുകൊണ്ടുവരുന്നതിനും ഭഗവാനില്‍ ലയിപ്പിക്കുന്നതിനുമാണ്. വാദ്യങ്ങള്‍കൊണ്ടും മണിമുഴക്കിയുമൊക്കെയാണ് അത് നിര്‍വഹിച്ചിരുന്നത്. നടതുറക്കുമ്പോഴും പ്രധാനപൂജകള്‍ നടക്കുമ്പോഴും വെടിമുഴക്കുന്നതും ഈ ഉദ്ദേശ്യത്തിലാണ്. അതു തുടരുന്നതില്‍ തെറ്റു കാണുവാന്‍ കഴിയുകയില്ല. ആചാരത്തിനു മുടക്കമുണ്ടാകുകയില്ല. ആര്‍ക്കും മനോദുഃഖവും ഉണ്ടാകുകയില്ല. അപകടങ്ങളും കുറയും.
















