കോട്ടയം: കല്ലറയില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ പുറത്തെടുത്ത് കത്തിച്ച ശ്മശാനം സൂക്ഷിപ്പുകാരന്റെ ക്രൂരകൃത്യം പരുത്തുംപാറയില്‍ വ്യാപകപ്രതിഷേധത്തിനിടയാക്കി. നൂറുകണക്കിന് ജങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പുകയും രൂക്ഷഗന്ധവും പരന്നതോടെ ഇന്നലെ രാവിലെ പത്തോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായ് രംഗത്തെത്തിയത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലാണ് വിവാദശ്മശാനം. പത്തും ഇരുപതും സെല്ലുകള്‍ വീതമുള്ള പത്തോളം കല്ലറകളാണ് ഇവിടെയുള്ളത്. അതില്‍ എസ്എന്‍ഡിപി യോഗത്തിന്റേതും, ഗ്രാമപഞ്ചായത്തിന്റെയും, സ്വര്‍ഗ്ഗീയവിരുന്ന് സഭയുടേയും കല്ലറകള്‍ക്ക് നടത്തിപ്പ് സംവിധാനമുണ്ടെങ്കിലും വിവിധ പെന്തക്കോസ്തുസഭകളുടെ ശ്മശാനങ്ങള്‍ ജോണിയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ്. സെല്ലുകള്‍ അടയ്‌ക്കുന്നതും തുറക്കുന്നതുമെല്ലാം ഇയാളുടെ സൗകര്യം പോലെയാണ്. ചിലപ്പോള്‍ ഒന്നുംരണ്ടും ദിവസംവരെ സെല്ലുകള്‍ തുറന്നുതന്നെ കിടക്കും. കല്ലറകള്‍ നിറയുന്നതിനനുസരിച്ച് വൃത്തിയാക്കുന്ന ചുമതലയും സൂക്ഷിപ്പുകാരനാണ്.
വൃത്തിയാക്കലിന്റെ ഭാഗമായി പുറത്തെടുത്ത ആറോളം മൃതദേഹാവശിഷ്ടങ്ങളാണ് ഇന്നലെ കൂട്ടിയിട്ട് കത്തിച്ചത്. തലയോട്ടി പൊട്ടുന്നതിനൊപ്പം രൂക്ഷഗന്ധവും പുകയും പരന്നതിനെതുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി പരിശോധിച്ചപ്പോഴാണ് കല്ലറയുടെ പിന്‍ഭാഗത്ത് ഭിത്തിതുരന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി കണ്ടെത്തിയത്. അന്തരീക്ഷം മലീനമാക്കിക്കൊണ്ടുള്ള ദഹിപ്പിക്കല്‍പ്രക്രിയ തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തുന്നതറിഞ്ഞ് ചുടലനാഥന്‍ സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്തു.
















