ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ നദീജല തര്‍ക്കകേസില്‍ ഒടുവില്‍ കേരളത്തിന് ആശ്വാസ ജയം. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ഹര്‍ജി അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ കേരളാ പോലീസിന് പകരം സിഐഎസ്എഫിന്റെ സുരക്ഷ ഒരുക്കണമെന്ന വാദമാണ് തമിഴ്നാട് ഉയര്‍ത്തിയത്. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തമിഴ്നാട് ഹര്‍ജി പരിഗണിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞ കേസില്‍ തുടര്‍ച്ചയായ ഇടക്കാല അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിധിയില്‍ മാറ്റം വേണമെങ്കില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയാണ് വേണ്ടത്. ഇതോടെ സമ്മര്‍ദ്ദത്തിലായ തമിഴ്നാട് ഹര്‍ജി പിന്‍വലിച്ചു.
മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തെ തള്ളിക്കളഞ്ഞ് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നതാണ്. സുരക്ഷ സംസ്ഥാന വിഷയമാണെന്നായിരുന്നു കേന്ദ്രനിലപാട്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണം, അണക്കെട്ടിലേക്ക് എത്തുന്ന തമിഴ്നാട് ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയമാക്കരുത് എന്നീ ആവശ്യങ്ങളും തമിഴ്നാട് ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സിഐഎസ്എഫ് വേണമെന്ന ആവശ്യമുയര്‍ത്തി തമിഴ്നാട് രംഗത്തെത്തിയത്. ഡാമിന് സുരക്ഷ പോരെന്ന തമിഴ്നാട് വാദത്തെ പ്രത്യേക പോലീസ് സ്റ്റേഷന് സ്ഥാപിച്ച് കേരളം നേരിട്ടിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ 2014 മെയ് 7ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ ഇതിനു ശേഷം കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങളുമായി തമിഴ്നാട് രംഗത്തെത്തുന്നത് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: