തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍, ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ നാളെ സര്‍വകക്ഷിയോഗം ചേരും. വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്കുവേണ്ടിയുള്ള ചികിത്സാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മെഡിക്കല്‍ കോളേജില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തീരുമാനമായത്.
നാളെ രണ്ട് മണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, ബന്ധപ്പെട്ട മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥപ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് ലഭ്യമാക്കി വരുന്നത്. വിവിധ ആശുപത്രികളിലെ ഒപി വിഭാഗങ്ങളില്‍ 1039 പേര് ചികിത്സ തേടി. ഐപി വിഭാഗങ്ങളില്‍ ഇപ്പോള്‍ 349 പേര് ചികിത്സയിലുണ്ട്. അപകടത്തില്‍ മരിച്ച 111 പേരില്‍ 14 പേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ സേവനം പ്രയോജനപ്പെടുത്തും. അപകടത്തെത്തുടര്‍ന്ന് 21 പേരെ കാണാതായതായി പോലീസ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗത്തിനുശേഷം പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ, ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ പേരുടെയും ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാരാണ് വഹിക്കുന്നത്. ഇതിനായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 10 കോടി രൂപ കൊല്ലം ജില്ലാ കളക്ടര്‍ക്ക് തിങ്കളാഴ്ച കൈമാറി. അപകടത്തില്‍ മാതാപിതാക്കള്‍ മരണപ്പെട്ട കിഷോര്‍, കൃഷ്ണ എന്നീ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദല്‍ഹിയിലെ എയിംസ്, രാംമനോഹര്‍ ലോഹ്യ എന്നീ ആശുപത്രികളില്‍നിന്നായി ഇരുപതും കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് നാലും കോയമ്പത്തൂര്‍ ഗംഗാ ഹോസ്പിറ്റലില്‍നിന്ന് ആറും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കൂടുതലായി ലഭ്യമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അപകട സ്ഥലത്ത്, ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
ആംബുലന്‍സ് സര്‍വ്വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്തിന്റെ നാലുകിലോമീറ്റര്‍ ചുറ്റളവിലാണ് പ്രവര്‍ത്തനം. കിണറുകള്‍ ശുദ്ധീകരിച്ചുവരികയാണ്. തിങ്കളാഴ്ച വൈകുന്നേരംവരെ 558 വീടുകള്‍ സംഘം സന്ദര്‍ശിച്ചു. 1880 പേരെ പരിശോധിച്ചു. ഇതില്‍ 20 പേരെ ആശുപത്രികളിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: