ന്യൂദല്‍ഹി: പ്രവാസി ഭാരതീയരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതില്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം സ്വീകരിക്കുന്ന നടപടികള്‍ ശ്രദ്ധേയമാകുന്നു. മലയാളിയായ വയലാര്‍ രവി പ്രവാസി കാര്യ വകുപ്പിന്റെ ചുമതല വഹിച്ച കാലത്തെ നിഷ്ക്രിയാവസ്ഥ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മാറിയതായി പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
വഞ്ചിതരായി വിവിധ കേസുകളില്‍പെട്ടും വിസാ പ്രശ്നങ്ങളില്‍ കുടുങ്ങിയും വിദേശത്ത് നിയമ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് എംബസികള്‍ വഴി സഹായമെത്തിക്കുന്നതില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും സഹമന്ത്രി ജനറല്‍ വി.കെ. സിങും പുലര്‍ത്തുന്ന സവിശേഷ ശ്രദ്ധയാണ് പ്രവാസികളുടെ അഭിനന്ദനത്തിന് പിന്നില്‍.
മാര്‍ച്ച് ആദ്യവാരം മലയാളിയായ സിസ്റ്റര്‍ സാലിയെ യെമനില്‍ നിന്നും രക്ഷപ്പെടുത്തിയ വിവരം സുഷമാ സ്വരാജ് പുറംലോകത്തെ അറിയിച്ചപ്പോള്‍ സമയം പുലര്‍ച്ചെ 3.34 ആയിരുന്നു. 24 മണിക്കൂറും ട്വിറ്ററിലൂടെ സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമായ വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സുഷമാ സ്വരാജിന്റെ പ്രവര്‍ത്തന രീതികള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഫാ. ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം സുഷമാ സ്വരാജ് നേരിട്ടാണ് നിര്‍വഹിക്കുന്നത്.
യെമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭാരത പൗരന്മാരെ രക്ഷപ്പെടുത്തി തിരികെ എത്തിക്കുന്നതിലടക്കം സുഷമാ സ്വരാജും ജനറല്‍ വി.കെ സിങും പ്രകടിപ്പിച്ച മികവ് ഏവരുടേയും പ്രീതി പിടിച്ചുപറ്റിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തിനായി സഹമന്ത്രി ജനറല്‍ വി.കെ സിങിന് പ്രത്യേക ചുമതല നല്കി വിദേശകാര്യമന്ത്രാലയം കൂടുതല്‍ കാര്യക്ഷമമായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസം മാത്രം വിദേശത്തു നിന്നും രക്ഷപ്പെടുത്തി തിരികെ എത്തിച്ച ഭാരത പൗരന്മാരുടെ എണ്ണം മാത്രം മതി മന്ത്രാലയത്തിന്റെ മികവ് ബോധ്യപ്പെടാന്‍.
ബഹറിനില്‍ കുടുങ്ങിയ മലയാളിയായ അജിത്കുമാര്‍ സുരക്ഷിതനായി തിരികെ എത്തിയത് മാര്‍ച്ച് 1നാണ്. മലയാളി മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് നായരുടെ ട്വിറ്റര്‍ ഇടപെടലുകളിലൂടെയായിരുന്നു അജിത് കുമാറിന് മോചനം സാധ്യമായത്. മാര്‍ച്ച് 2ന് ഈജിപ്തില്‍ നിന്നുള്ള ആറംഗ സംഘത്തെയും തിരികെ എത്തിച്ചു. റിയാദില്‍ കുടുങ്ങിയ ദിനേശ് കുമാറിനെ മാര്‍ച്ച് 4നും രാജ്യത്ത് തിരികെ എത്തിച്ചു.
ഇറാനില്‍ നിന്നും 49 ഭാരത മത്സ്യബന്ധന തൊഴിലാളികളെ മോചിപ്പിച്ചതും മാര്‍ച്ച് 4നാണ്. എന്നാല്‍ ഇതേ ദിവസം തന്നെ സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് യെമനിലേക്ക് പോയ നാല് ഭാരതീയരായ നേഴ്സുമാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി തവണ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നും ഭാരത പൗരന്മാര് മടങ്ങണമെന്ന് സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇപ്പോഴും യെമന്‍, ലിബിയ എന്നിവിടങ്ങളിലേക്ക് നേഴ്സുമാര്‍ ജോലിക്കായി പോകുന്നുണ്ട്.
മാര്‍ച്ച് 26ന് െയമനിലെ സാവിയയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സുനു സത്യനും മകന് പ്രണവും റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഏപ്രില്‍ മാസത്തിലും സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാദൗത്യം അതിവേഗത്തില്‍ തുടരുകയാണ്.
ദല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവാസികാര്യ മന്ത്രിയുടെ സഹായികള്‍ക്കും വിദേശ യാത്രകള്‍ നടത്തുന്നതിനുള്ള വകുപ്പു മാത്രമായി ചുരുങ്ങിയ പ്രവാസി കാര്യമന്ത്രാലയത്തെ വിദേശമന്ത്രാലയത്തിലേക്ക് തിരികെ ലയിപ്പിച്ചപ്പോള്‍ പ്രവാസികളുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുമുള്ള എതിര്‍പ്പുകള്‍ ഉയരാതിരുന്നത് സുഷമാ സ്വരാജിന്റെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമാണ്.
പ്രവാസി മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിലും ട്വിറ്ററിലൂടെ പ്രവാസികളുമായി നേരിട്ട് സംവദിച്ചും ഭാരതത്തിന് പുറത്തുള്ള പൗരന്മാരുടെ കാര്യത്തില്‍ സവിശേഷമായ ഉത്തരവാദിത്വമാണ് എന്‍ഡിഎ സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. വയലാര്‍ രവിയുടെ പ്രവാസി മന്ത്രാലയവും സല്മാന് ഖുര്‍ഷിദിന്റെ വിദേശമന്ത്രാലയവും എത്രത്തോളം നിഷ്ക്രിയമായിരുന്നെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.
















