ന്യൂദല്‍ഹി: വിമുക്ത ഭടന്മാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ വണ്‍ റാങ്ക് വണ്‍ പെന്ഷന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങി. മാര്‍ച്ച് 31വരെ 15.91 ലക്ഷം വിമുക്ത ഭടന്മാര്ക്ക് കുടിശിക തുകയുടെ ആദ്യ ഗഡു നല്‍കിയിട്ടുണ്ട്. 2,861 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. കുടിശിക തുക ഇതിനകം തന്നെ വിമുക്ത ഭടന്മാര്ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ആറുമാസം കൂടുമ്പോള്‍ നാലു തവണയായിട്ടാണ് കുടിശിക തുക കൊടുത്തു തീര്‍ക്കുന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് അനുമതി നല്കി. 2014 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഒരേ റാങ്കില്‍ ഒരേ കാലാവധി സര്‍വ്വീസ് പൂര്‍ത്തിയാക്കി വിരമിച്ചവര്‍ക്ക് ഏറ്റവും കുറഞ്ഞതും കൂടിയതുമായ 2013ലെ റിട്ടയര്‍ തുകയുടെ ശരാശരിയാണ് പെന്ഷന് ആയി നല്‍കുക. ശരാശരിയിലും കൂടുതല്‍ വാങ്ങുന്നവര്‍ക്ക് ആ തുക തന്നെ ലഭിക്കും.
വിമുക്ത ഭടന്മാരെക്കൂടാതെ കുടുംബ പെന്‍ഷന്‍കാര്‍ക്കും യുദ്ധവിധവകള്‍ക്കും അംഗവൈകല്യം സംഭവിച്ച പെന്‍ഷന്‍കാര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും പെന്ഷന് പുനക്രമീകരിക്കും. കാലാവധി പൂര്‍ത്തിയാകാതെ വിരമിച്ചവര്‍ക്കും പെന്‍ഷന്‍തുക ലഭിക്കും. കുടിശിക തുക മാത്രം 10,925.11 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇതു കൂടാതെ വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കിയതു വഴി പ്രതിവര്‍ഷം 7488.7 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകും.
ധനക്കമ്മി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള പതിനാലാം ധനകാര്യ കമ്മീഷന് ശുപാര്‍ശകളും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ട്. പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് അസംസ്കൃത എണ്ണ ഇറക്കുമതിക്ക് നിലവിലുള്ള നയം പുതുക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇറക്കുമതി സംബന്ധിച്ച നയം സ്വന്തമായി ആവിഷ്ക്കരിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്കുന്ന തരത്തിലാണ് ഭേദഗതി.
റെയില്‍വെ മേഖലയില്‍ സാങ്കേതിക സഹകരണത്തിനായി ഭാരതവും സ്വീഡനും ഒപ്പുവച്ച ധാരണാപത്രത്തിനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇരുരാജ്യങ്ങളിലേയും റെയില്‍വെ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന നയങ്ങളും ചട്ടങ്ങളും വികസിപ്പിച്ചെടുക്കുന്നതിലും നൂതന ആശയങ്ങളും സാങ്കേതികവിദ്യയും കൈമാറുന്നതിലും ഗവേഷണ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും ചരക്ക് ഗതാഗത മേഖല മെച്ചപ്പെടുന്നതിനും സഹകരണം സഹായകമാകും. റെയില്‍വെ എഞ്ചിനീയര്‍മാര്‍ക്കും, മാനേജര്‍മാര്‍ക്കും റെയില്‍ഗതാഗത സംവിധാനത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കുന്നതിലും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: