കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഭാരതീയ ജനതാ പാര്‍ട്ടിക്കാരെ ഫാസിസ്‌റ്റെന്ന് വിളിക്കും. അതും 40 വര്‍ഷങ്ങള്‍ക്കുമുമ്പ് ഫാസിസത്തിന്റെ ഫണം വിടര്‍ത്തിയാടിയപ്പോള്‍ അതിനെതിരേ ജീവന്‍ പണയംവെച്ച് ജീവിതം വഴിമുട്ടിയ ആയിരക്കണക്കിനാളുകള്‍ ഇന്നും കേരളത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍.
1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയില്‍ ഇന്ദിരാഗാന്ധിയും ഉപജാപകവൃന്ദവും അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചവരോട് കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന, കമ്മ്യൂണിസ്റ്റ് നേതാവ് അച്യുതമേനോന്റെയും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെയും സമീപനം ഹിറ്റ്‌ലറെയും മുസോളനിയെയും സ്റ്റാലിനെയും ലജ്ജിപ്പിക്കുന്നതായിരുന്നു. ആ ഫാസിസ്റ്റ് ഭരണകൂടം പോലീസിനെ ഉപയോഗിച്ച് അടിയന്തരാവസ്ഥാ സമരസേനാനികളെ നേരിട്ടത് ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത മര്‍ദ്ദനമുറകളോടെയായിരുന്നു.

ഡബിള്‍ ആക്ഷന്‍: ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി കരണത്തിന് അടിക്കുന്നു. അടിയുടെ ആഘാതത്തില്‍ തല ഭിത്തിയില്‍ ചെന്ന് ശക്തിയായി ഇടിക്കുന്നു.
ഉരുട്ടല്‍, കാവടിയാട്ടം, പട്ടംപറത്തല്‍, പട്ടിപ്പൂട്ട്, ഡബിള്‍ ആക്ഷന്‍, ക്ലിപ്പിടല്‍, കസേരയിരുത്തം, പ്ലെയിന്‍ തുടങ്ങിയ പേരുകളിലായിരുന്നു അവിശ്വസനീയമായ ആ മര്‍ദ്ദനമുറകളില്‍ ചിലത് അറിയപ്പെട്ടിരുന്നത്. ഒക്ടോബര്‍ രണ്ടിന് അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ആലുവയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥയിലെ പീഡനങ്ങള്‍ക്കിരയായവരുടെ സംസ്ഥാനതല സമ്മേളനത്തില്‍ ഈ മര്‍ദ്ദനമുറകളുടെ ഏതാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ ചിത്രങ്ങള്‍ ഫാസിസം എന്തെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന സംസാരിക്കുന്ന ചിത്രങ്ങളാണ്.

ഉരുട്ടല്‍: ബഞ്ചില്‍ മലര്‍ത്തിക്കിടത്തി വായില്‍ തുണി തിരുകി ശരീരം ബഞ്ചുമായി ബന്ധിപ്പിക്കുന്നു. അരയ്‌ക്കുതാഴെ ഉലക്കകൊണ്ട് ബലമായി അമര്‍ത്തി താഴോട്ടും മേല്‍പോട്ടും ഉരുട്ടുന്നു.
1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 16വരെ ലോകസംഘര്‍ഷസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനില്‍പില്‍ 1,74,000 പേര്‍ ഭാരതമൊട്ടുക്കും 7,000 ത്തിലധികം പേര്‍ കേരളത്തിലും കല്‍ത്തുറങ്കലിലായി. അതില്‍ ആരും അക്രമസമരം സംഘടിപ്പിച്ചവരല്ല. ഗാന്ധിയന്‍ സമരമുറയിലൂടെ, ശാന്തമായി, ഭാരതീയജനതക്ക് നിഷേധിച്ച സപ്ത സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടി സഹനസമരം ചെയ്തവരെയാണ് ഈ ഫാസിസ്റ്റ് കാപാലികര്‍ ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്.

വാരിയെല്ലിന് വെട്ട്: കൈകള്‍ പൊക്കിനിര്‍ത്തും. വാരിയെല്ലിന് കൈകൊണ്ട് വെട്ടും. അസഹ്യമായ വേദനയെടുക്കും. ചിലപ്പോള്‍ വാരിയെല്ല് പൊട്ടും.
ക്ളിപ്പിടല്‍: തൊണ്ടയില്‍ വിരലമര്‍ത്തി ഞെക്കുന്നു. ശ്വാസംവിടാനാകാതെ കണ്ണുകള്‍ തള്ളി തൊണ്ട പൊട്ടും. കുറേ നാളത്തേക്ക് ഉമിനീരിറക്കാനോ ഭക്ഷണം ഇറക്കാനോ കഴിയില്ല.
ഇടി: പോലീസുകാരുടെ കാലിനിടയില്‍ തലതിരുകി മുതുകില്‍ കൈമുട്ടുകൊണ്ട് ഇടിക്കുന്നു
ഈ ഭീകരവാഴ്ചക്കായി പ്രത്യേക തടങ്കല്‍ പാളയങ്ങളും പോലീസ് സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ശാസ്തമംഗലം, കോട്ടയം നാഗമ്പടം, എറണാകുളം ഇടപ്പള്ളി, തൃശൂര്‍ പോലീസ് ക്ലബിനോടു ചേര്‍ന്നുള്ള ഊട്ടുപുര, കോഴിക്കോട് കക്കയം, മാലൂര്‍ക്കുന്ന്, കണ്ണൂര്‍ തളാപ്പ് എന്നീ ഏഴു സ്ഥലങ്ങളിലായിരുന്നു മേജര്‍ തടങ്കല്‍ പാളയങ്ങള്‍.. കോഴിക്കോട് പുതിയറ, ചക്കോരത്തുകുളം, ആലപ്പുഴ വയര്‍ലസ് സ്‌റ്റേഷനോടനുബന്ധിച്ചുള്ള കൗസ്തുഭം വീട്, പാലക്കാട് വിക്ടോറിയ കോളേജിനു പുറകിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസ് എന്നീ നാലു സ്ഥലങ്ങളിലായിരുന്നു മൈനര്‍ തടങ്കല്‍ പാളയങ്ങള്‍: കക്കയം ക്യാമ്പിലെ മര്‍ദ്ദനം താങ്ങാനാവാതെയാണ് പ്രൊഫ. ഈച്ചരവാര്യരുടെ മകന്‍ രാജന്‍ മരണമടഞ്ഞത്.

കാവടിയാട്ടം: രണ്ടുകൈകളും മേല്‍പോട്ടാക്കി കെട്ടും. കൈപ്പത്തിക്കു താഴെ, മുട്ടിന്റെ ഭാഗത്ത്, കാലുകള്‍ ചേര്‍ത്ത് താഴെ കെട്ടിയിരിക്കും. പിടലിക്കു വിലങ്ങനെ ഒരു ലാത്തി തിരുകി ആളെ അറ്റന്‍ഷനായി നിര്‍ത്തുന്നു. അസഹ്യമായ വേദനയില്‍ കാവടിയാട്ടക്കാരനെപ്പോലെ ആടിയാടി കമിഴ്ന്നടിച്ചു വീഴുന്നു.
തൊഴി: ബൂട്ട്‌സിട്ടോ അല്ലാതെയോ നാഭിക്ക് ആഞ്ഞു ചവിട്ടുന്നു.
പോസ്റ്റര്‍ നക്കിത്തുടപ്പിച്ചു: നാക്കുകൊണ്ട് ‘അടിന്തരാവസ്ഥ തുലയട്ടെ’ എന്ന തെരുവിലെ പോസ്റ്റര്‍ പരസ്യമായി നക്കിത്തുടപ്പിച്ചു. നാക്കില്‍നിന്ന് ചോര വന്നു.
രാജന്‍ ഉള്‍പ്പെടെ 28-ഓളംപേരാണ് പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും മര്‍ദ്ദനഫലമായി മരിച്ചത്. വൈക്കം ഗോപകുമാര്‍ ഉള്‍പ്പെടെ 6,000ത്തിലധികംപേര്‍ ഈ ഫാസിസ്റ്റു ഭരണകൂടത്തിന്റെ രക്തസാക്ഷികളായി ഇന്നും ജീവിക്കുന്നു. 19 മാസം കഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. മര്‍ദ്ദനത്തിന്റെ ആഘാതങ്ങളേറ്റ് ജീവച്ഛവങ്ങളായി തുടരുന്ന അനേകായിരങ്ങളെ സംബന്ധിച്ച് 40 ആണ്ടുകളും അറുതി കാണാത്ത അടിയന്തരാവസ്ഥ തന്നെയാണ്.

വിമാനം പറപ്പിക്കല്‍: കാലുകളും കൈകളും പുറകോട്ടുപിടിച്ച് കയര്‍കൊണ്ട് ബന്ധിക്കുന്നു. മറ്റേയറ്റം മുകളിലുള്ള കപ്പിയിലൂടെ താഴോട്ടു കൊണ്ടുവന്ന് മുകളിലേക്കും താഴേക്കും പൊക്കുന്നു.
ലിംഗത്തില്‍ അടി: നഗ്നനാക്കി ലിംഗം മേശപ്പുറത്തുവച്ച് ചൂരല്‍കൊണ്ട് അടിക്കുന്നു.
ലിംഗംകൊണ്ട് ചുവരെഴുത്ത്: ലിംഗംകൊണ്ട് ഇന്ദിരാ ഗാന്ധി കീ ജെയ് എന്നെഴുതിച്ചു. എഴുതുമ്പോള്‍ ചോര വാര്‍ന്നു.
ഈ 40 വര്‍ഷത്തില്‍ 20 വര്‍ഷം അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസാണ് കേരളം ഭരിച്ചത്. മറ്റൊരു 20 വര്‍ഷക്കാലം അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന സിപിഐയും അടിയന്തരാവസ്ഥയെ ചെറുക്കാന്‍ ആര്‍എസ്എസിനെയും ജനസംഘത്തെയുംപോലെ കരളുറപ്പു കാണിക്കാത്ത സിപിഎമ്മും ചേര്‍ന്ന് ഭരിച്ചു.

കൊളുത്ത്: അടിവയറ്റില്‍ വിരലുകള്‍ കുത്തിത്താഴ്‌ത്തി കുടലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പിടിച്ച് അമര്‍ത്തി തിരിക്കുന്നു. കുടല്‍ പൊട്ടും.
ചവിട്ട്: നിലത്ത് കുനിച്ചിരുത്തിയ ആളിന്റെ നട്ടെല്ലിന്റെ അടിഭാഗത്ത് കസേരയിലിരിക്കുന്ന പോലീസുകാരന്‍ ആഞ്ഞ് ചവിട്ടി രസിക്കുന്നു.
ജയിലില്‍ അമ്മയും കുഞ്ഞും: ശിശുക്കളെയേന്തി വന്ന അമ്മമാരെ കുട്ടികളോടുകൂടി ജയിലിലടച്ചു. ഇന്ന് ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ നിവേദിത അമ്മയുടെ ഒക്കത്തിരുന്ന് സമരത്തില്‍ പങ്കെടുത്തയാളാണ്.
മാപ്പിള ലഹളക്കും ഖിലാഫത്തിനും പുന്നപ്ര വയലാര്‍, മൊറാഴ, കാവുമ്പായ് സമരങ്ങള്‍ക്കും സ്വാതന്ത്ര്യസമര പെന്‍ഷന്‍ കൊടുക്കുന്നവര്‍ അടിയന്തരാവസ്ഥക്കെതിരെ രണ്ടാം സ്വാതന്ത്ര്യസമരമെന്ന നിലയില്‍ സഹനസമരം നടത്തി നിരാലംബരായവര്‍ക്ക് മരുന്നുവാങ്ങാനോ പെന്‍ഷന്‍ നല്‍കാനോ തയാറായില്ല. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന മുതലായ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥാ പീഡിതര്‍ക്ക് വൈദ്യസഹായവും സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. അടിയന്തരാവസ്ഥക്കെതിരെ ചെറുത്തുനിന്നു എന്നവകാശപ്പെടുന്ന സിപിഎം പിലാത്തോസിന്റെ നിലപാടാണ് സ്വീകരിക്കുന്നത്.

ചാടിക്കളിക്കെടാ കുഞ്ഞിരാമ: അരയില്‍ ചങ്ങല ബന്ധിച്ച് പൊതു നിരത്തിലൂടെ നടത്തും. ഇടക്ക് പോലീസുകാര്‍ ചങ്ങല വലിക്കും. കരങ്ങിനെപ്പോലെ തുള്ളിക്കും. ഇടയ്‌ക്കിടക്ക് വടികൊണ്ടുള്ള പീഡനങ്ങളും.
ചൂരല്‍പ്രയോഗം അഥവാ ഹീറ്റിംഗ്: ഭിത്തിയോട് ചേര്‍ത്ത് ചാരി ഇരുത്തുന്നു. നീട്ടിവച്ച കാലിന്റെ പെരുവിരല്‍ കൂട്ടികെട്ടുന്നു. ഉള്ളംകാലില്‍ ചൂരല്‍കൊണ്ട്് അടിക്കുന്നു. അടികൊണ്ട ഭാഗം പൊള്ളിക്കാനായി തണുത്ത വെള്ളം ഇടയ്‌ക്കിടക്ക് ഒഴിക്കും.
പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ്പൃഷ്ഠഭാഗം ചേരുവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാരന്‍ ഇടിക്കും. പാലായില്‍ സമരം ചെയ്ത 13പേരെ ഈ മര്‍ദ്ദനമുറയ്‌ക്ക് വിധേയരാക്കി. അതില്‍ ഏഴുപേര്‍ വൃഷണവും ലിംഗവും തകര്‍ന്ന് പിന്നീട് മരിച്ചു. ബാക്കിയുള്ളവര്‍ മൂത്രാശയസംബന്ധമായ രോഗങ്ങളാല്‍ ഇന്നും ദുരിതമനുഭവിക്കുന്നു.
ഫാസിസം നടപ്പാക്കിയവര്‍ ഫാസിസത്തെ ചെറുത്തവരെ ഫാസിസ്‌റ്റെന്ന് വിളിക്കുന്ന അവസ്ഥ കേരളത്തില്‍ മാത്രമേ ഉണ്ടാകു. ഈ ചെറുത്തുനില്‍പ്പിന്റെ പ്രാധാന്യമറിയുന്ന ഒരു സംസ്ഥാനസര്‍ക്കാരില്‍നിന്നേ സമരസേനാനികള്‍ക്ക് നീതി ലഭിക്കുകയുള്ളു.
ഇവിടെ കൊടുക്കുന്നത് പ്രാതിനിധ്യ സ്വഭാവമുള്ള ഏതാനും ചിത്രങ്ങളാണ്. തീര്‍ച്ചയായും ഇത് സമ്പൂര്‍ണമല്ല.
















