പിറ്റേദിവസം ഗംഗാ തീരത്ത് പോയപ്പോള്‍ വനത്തില്‍വെച്ച് വിദുരനെ കണ്ടു. മുന്നില്‍ചെന്നു വണങ്ങിയ യുധിഷ്ഠിരനെ അദ്ദേഹത്തിനു മനസ്സിലായില്ല. പെട്ടെന്ന് ഒരു തേജപ്രഭ വിദുരനില്‍ നിന്നും യുധിഷ്ഠിരനിലേയ്‌ക്ക് പകര്‍ന്നു. രണ്ടുപേരും ധര്‍മ്മാംശജരാണല്ലോ. വിദുരന്‍ തല്‍ക്ഷണം ശരീരം ഉപേക്ഷിച്ചു. ‘വിരക്തനായ ഇവന്റെ ദേഹം ദഹിപ്പിക്കേണ്ടതില്ല’ എന്ന അശരീരിയനുസരിച്ച് അവരാ പിണം അവിടെത്തന്നെ ഉപേക്ഷിച്ചു നടന്നു.
അവര്‍ ധൃതരാഷ്‌ട്രരെ വിദുന്റെ ദേഹവിയോഗ വിവരങ്ങള്‍ അറിയിച്ചു. പാണ്ഡവര്‍ ആശ്രമത്തില്‍ത്തന്നെ കുറച്ചുനാള്‍ കൂടി കഴിഞ്ഞു. അവിടെയപ്പോള്‍ വ്യാസനും നാരദനും എത്തിച്ചേര്‍ന്നു.
കുന്തീദേവി പറഞ്ഞു: ‘വ്യാസരേ, ജനിച്ചപ്പോള്‍ ഒരു മാത്ര കണ്ടിട്ട് ഞാനുപേക്ഷിച്ച കര്‍ണ്ണന്‍ എന്റെ മകനാണ്. അവനെ എനിക്കൊന്നു കാണിച്ചു തരണം മഹാമുനേ.’
അപ്പോള്‍ ഗാന്ധാരി പറഞ്ഞു: ‘പോരിനുപോയ എന്റെ മകനായ ദുര്യോധനനെ ഞാന്‍ പിന്നെ കണ്ടിട്ടില്ല. അവനെയും അനുജന്മാരെയും ഒന്ന് കാട്ടിത്തന്നാലും അങ്ങേയ്‌ക്കിത് നിഷ് പ്രയാസമല്ലേ?’
സുഭദ്രപറഞ്ഞു: ‘എന്റെ പ്രാണനെക്കാള്‍ പ്രിയങ്കരനായ അഭിമന്യുവിനെ എനിക്കും കാണാന്‍ ഏറെ കൊതിയുണ്ട് ദയവായി അതിനുള്ള ദയാവായ്‌പ്പും അങ്ങില്‍ ഉണ്ടാവണം.’
വ്യാസന്‍ എല്ലാവരുടെയും അപേക്ഷ കൈക്കൊണ്ടു. പ്രാണായാമം ചെയ്ത് സര്‍വ്വശക്തയും സനാതനിയുമായ ദേവിയെ അദ്ദേഹം ധ്യാനിച്ചു. പിന്നെ സന്ധ്യയായപ്പോള്‍ എല്ലാവരെയും ഗംഗാതീരത്തേയ്‌ക്ക് കൊണ്ടുപോയി. സ്‌നാനശേഷം എല്ലാവരും ചേര്‍ന്ന് ത്രിഗുണാത്മികയും സഗുണനിര്‍ഗുണബ്രഹ്മസ്വരൂപയുമായ ദേവിയെ സ്തുതിച്ചു. ‘ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍, ധര്‍മ്മരാജാവ്, കുബേരന്‍, എന്നിവരൊക്കെ ഇല്ലാതായാലും ദേവീ അവിടുന്ന് എങ്ങുമെങ്ങും എന്നുമെന്നും വിരാജിക്കുന്നു.
അവിടുന്നു പഞ്ചഭൂതങ്ങളായ ആകാശം, വായു, ജലം, അഗ്‌നി, ഭൂമി എന്നിവയ്‌ക്കും മനോബുദ്ധ്യഹങ്കാര ചിത്തങ്ങള്‍ക്കും മീതെയാണ്. അവിടുന്നു സൂര്യചന്ദ്രാദികളെ വെല്ലുന്ന പ്രഭയുള്ള പരംപൊരുളാകുന്നു. വിവേകബുദ്ധിയുള്ളവര്‍ക്ക് പോലും അറിയാന്‍ കഴിയാത്തതാണ് അവിടുത്തെ മഹത്വം. സമഷ്ടിയെ മുഴുവനുമായി ഹൃദന്തത്തില്‍ ഒതുക്കി ഹിരണ്യഗര്‍ഭനെ (കാരണ ശരീരത്തെ) സമാധിസ്ഥിതിയില്‍ വെച്ചുകൊണ്ട് കല്‍പാന്തകാലം മുഴുവന്‍ അവിടുന്നു സര്‍വ്വസ്വതന്ത്രയായി വിരാജിക്കുന്നു.
മരിച്ചവരെ കാണിച്ചുകൊടുക്കണമെന്ന് ഇവര്‍ എന്നോടാവശ്യപ്പെടുന്നു. അമ്മ ഈ അഭീഷ്ടം സാധിപ്പിച്ചാലും.’
സൂതന്‍ തുടര്‍ന്നു: മായാദേവി മരിച്ചുപോയ രാജാക്കന്മാരെ വിണ്ണില്‍ നിന്നും കൂട്ടിക്കൊണ്ടുവന്ന് ഇഷ്ടജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തു. കുന്തി, ഗാന്ധാരി, സുഭദ്ര, ഉത്തര, പാണ്ഡവര്‍ എന്നിങ്ങിനെ എല്ലാവരും സന്തുഷ്ടചിത്തരായി. പിന്നീട് വ്യാസന്‍ അവരെയെല്ലാം ദേവീകൃപയാല്‍ തിരികെ അയച്ചു. എല്ലാവരും അവരവരുടെ ഇടങ്ങളിലേയ്‌ക്ക് തിരിച്ചുപോയി. യുധിഷ്ഠിരന്‍ വ്യാസകഥയും പര്യാലോചിച്ചുകൊണ്ട് ഹസ്തിനാപുരത്തിലെത്തി.
















