ആലപ്പുഴ: ജി. സുധാകരനെതിരെ അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സിപിഎമ്മിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സുധാകരനെ സംസ്ഥാന കമ്മറ്റി ചങ്ങലയ്ക്കിടുക, സുധാകരന് സംസ്ഥാന കമ്മറ്റിക്കും മുകളിലോ, എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍.
പാര്‍ട്ടിയെ കമ്പനിയാക്കി സ്വന്തം നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന നടപടികളാണ് സുധാകരന് സ്വീകരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സുധാകരന്റെ വാല്യക്കാരല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനാവശ്യ വിവാദങ്ങള്‍ സുധാകരന് ഉണ്ടാക്കി. സുധാകരന് പാര്‍ട്ടിയെ നാമാവശേഷമാക്കും. വെള്ളാപ്പള്ളി നടേശനുമായി രഹസ്യ ചര്‍ച്ച നടത്തുകയും, ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്ത സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്നും പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു.
കായംകുളത്ത് സിറ്റിങ് എംഎല്‍എയും വിഎസ് പക്ഷത്തെ പ്രമുഖനുമായ സി. കെ. സദാശിവന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സുധാകരനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്. രണ്ടിലേറെ തവണ തുടര്‍ച്ചയായി മത്സരിച്ചുവെന്ന വാദം നിരത്തിയാണ് സദാശിവനെ ഒഴിവാക്കിയത്. എന്നാല്‍ സുധാകരനും, തോമസ് ഐസക്കും, എ. എം. ആരീഫും ഈ മാനദണ്ഡം ലംഘിച്ച് വീണ്ടും മത്സരിക്കുമ്പോള്‍ പാര്‍ട്ടി മാനദണ്ഡം സദാശിവന് മാത്രം ബാധകമാക്കിയത് വിഎസ് പക്ഷക്കാരനായത് കൊണ്ടു മാത്രമാണെന്നാണ് ആരോപണം ഉയരുന്നത്. ജില്ലയില്‍ പൂര്‍ണമായും വെട്ടിനിരത്തിയതില്‍ വിഎസ് പക്ഷം കടുത്ത അമര്‍ഷത്തിലാണ്.
അതിനിടെയാണ് സുധാകരനെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ ജി.സുധാകരന് എംഎല്‍എയ്ക്കെതിരെ പോസ്റ്റര്‍ പ്രചരണം നടത്തുന്നത് അഴിമതിക്കാരാണെന്ന് സിപിഎം അമ്പലപ്പുഴ മണ്ഡലം കമ്മറ്റി സെക്രട്ടറി എച്ച്.സലാം. ഇതെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ മറ്റ് മൂന്ന് മണ്ഡലങ്ങളില്‍ ബിഡിജെഎസ് മത്സരിക്കുന്നുണ്ടെങ്കിലും അമ്പലപ്പുഴയിലെ കാര്യം വാര്‍ത്തയാക്കുന്നത് വോട്ടര്‍മാരില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുവാന്‍ വേണ്ടിയാണ്. ഡിസിസി നേതൃത്വവും ചില സാമൂഹ്യ വിരുദ്ധരും ചേര്‍ന്ന് നടത്തുന്ന ഇത്തരം സംസ്ക്കാരശൂന്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്ന ചില മാധ്യമങ്ങളുടെ രീതിയും അപലപനീയമാണെന്ന് പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: