ഒരു രക്തസാക്ഷിയെ തേടി വിപ്ലവപാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ഏറെക്കാലമായി തലപുകയ്‌ക്കാന്‍ തുടങ്ങിയിട്ട്. തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ പാര്‍ട്ടിപരിപാടികളൊക്കെ കെട്ടിയൊതുക്കി തീര്‍ത്ഥാടനത്തിനിറങ്ങേണ്ട അവസ്ഥയെക്കുറിച്ച് ആലോചിക്കന്‍ പോലും വിപ്ലവപാര്‍ട്ടി നേതാക്കള്‍ക്ക് കഴിയില്ല. തയ്‌പ്പിച്ച മുഖ്യമന്ത്രി കുപ്പായം ഇപ്പോള്‍ തന്നെ ചിതലരിക്കുന്ന നിലയിലിലാണ് കാര്യങ്ങളുടെ കിടപ്പ്.
എന്നാല്‍ സ്വന്തം വോട്ടുകള്‍പോലും നഷ്ടപ്പെടുമെന്നാണ് അങ്ങിങ്ങോളം നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരായ പോസ്റ്റര്‍ പതിക്കലും പ്രകടനങ്ങളും കാണുമ്പോള്‍ തോന്നുന്നത്. ഇത്തരമൊരു പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ നഷ്ടമേതുമില്ലാതെ ഒരു രക്തസാക്ഷിയെ ലഭിക്കുന്നതാണ് എളുപ്പവഴി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആരെയും കൊലചെയ്യരുതെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് ഏമാന്‍മാര്‍ കീഴ് ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ശീലിച്ചത് ചെയ്യാതിരിക്കാന്‍ ഒട്ടും കഴിയാത്തതുകൊണ്ട് ആലപ്പുഴയിലെ വിപ്ലവക്കുട്ടികള്‍ വിപ്ലവം ഉപേക്ഷിച്ച ചെറുപ്പക്കാരനെ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് കൊന്നെന്നു മാത്രം.
തെരഞ്ഞെടുപ്പ് കാലമാണെന്ന് നോക്കാതെ കൊലനടത്തിയതിന് ആലപ്പുഴയിലെ സഖാക്കളെ സെക്രട്ടറിയേറ്റ് ഉപദേശിച്ചിട്ടുണ്ടെങ്കിലും കൊലപാതകവാര്‍ത്തക്ക് വലിയ പ്രാധാന്യമാണ് ബൂര്‍ഷ്വാ പത്രങ്ങളും ചാനലുകളും നല്‍കിയത്. ഉള്‍പ്പാര്‍ട്ടി കെണിയടക്കമുള്ള കാര്യങ്ങളെ മറികടക്കാന്‍ സ്വന്തമായി ഒരു രക്തസാക്ഷി കിട്ടിയേ തീരൂ എന്ന് തലപുകഞ്ഞാലോചിക്കുന്നതിനിടയിലാണ് ബുദ്ധിമാനായ ഒരു വിപ്ലവക്കാരന്‍ ഇരട്ടക്കൊലപാതക വാര്‍ത്ത വായിച്ചത്. വാര്‍ത്ത വായിച്ച് ഏറെ നേരം ഇദ്ദേഹം തുള്ളിച്ചാടിയെന്നും സന്തോഷത്താല്‍ വാക്കുകള്‍ കിട്ടാതെ ഉഴറിയെന്നൊക്കെയാണ് സംസാരം.
സെക്രട്ടറിയേറ്റ് സഖാക്കളെ ഓരോരുത്തരെയായി വിളിച്ച് അങ്ങേര് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവരെല്ലാവരും ഇരട്ടിമധരും കഴിച്ചമട്ടിലുമായി. അങ്ങ് ഝാര്‍ഖണ്ഠില്‍ കന്നുകാലി വ്യാപാരികളായ രണ്ടുപേരെ കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നു. കൊല്ലപ്പെട്ടവര്‍ രണ്ടാളും മുസ്ലിങ്ങളുമാണ്. വിപ്ലവ പാര്‍ട്ടി സെക്രട്ടറിയേറ്റിന് ഒരുനിമിഷം പോലും പിന്നെ ആലോചിക്കേണ്ടിവന്നില്ല. ഒന്നടങ്കം ആര്‍ത്ത് ചിരിച്ചു. സംഘപരിവാര്‍ ഭീകരതക്കെതിരെ എല്ലാ ലോക്കലിലും ഉടന്‍ വന്‍ പ്രതിഷേധ കൂട്ടായ്‌മക്ക് ആഹ്വാനം ചെയ്ത് ആനന്ദപുളകിതരായി.
പാവം അണികള്‍ സെക്രട്ടറിയേറ്റിന്റെ തിട്ടൂരം വിപ്ലവ പാര്‍ട്ടി പത്രത്തിന്റെ നേരില്ലാത്ത നേരത്തെ അറിഞ്ഞ പ്രധാന വാര്‍ത്തയായി വായിച്ചു. ഇത്തരം വാര്‍ത്തകള്‍ വായിച്ച് ഉടന്‍ പുളകിതരാകണമെന്നാണ് പാര്‍ട്ടി ഭരണഘടന. എന്നാല്‍ കന്നുകാലി വ്യാപാരികളെ കൊലപ്പെട്ടുത്തിയ വാര്‍ത്ത ബുദ്ധിയുള്ള അണികളില്‍ ചിലര്‍ മറ്റൊരിടത്തും കാണാതെ അല്‍പം ഉഴറി. സംഘപരിവാറിനെതിരായ വാര്‍ത്ത ബൂര്‍ഷ്വാ പത്രങ്ങളൊക്കെ മുക്കിക്കളഞ്ഞതായിരിക്കുമോ?
ആലോചനയില്‍ അല്‍പം ഉഴറിയ അവര്‍ സുന്നി വിഭാഗത്തിന്റെ ആറ് എഡിഷനുകളില്‍ ആറ് ലക്ഷം കോപ്പിയടിക്കുന്ന പത്രത്തില്‍ ഒടുവില്‍ ആ വാര്‍ത്ത കണ്ടെത്തി. ഇരട്ടക്കൊലക്കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായെന്നും ഇതില്‍ ഒന്നാം പ്രതി പശുസംരക്ഷണ പ്രവര്‍ത്തകന്‍ മുഹമ്മദ് നിസാമുദ്ദീനാണെന്നും അറിഞ്ഞപ്പോള്‍ അറിയാതെ മൂക്കത്ത് വിരല്‍വെച്ചു. നേരത്തെ അറിഞ്ഞത് നേരല്ലെന്ന് പറയാന്‍ പതിവുപോലെ വിപ്ലവ പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും മുഖപത്രത്തിലേക്കും മൊബൈലില്‍ വിളിച്ചു. നിങ്ങള്‍ വിളിക്കുന്ന ആള്‍ പരിധിയും വട്ടിരിക്കുകയാണെന്ന് മറുപടി കിട്ടി.
















