ബജറ്റ് അവതരിപ്പിച്ചിട്ട് ആഴ്ചകളായി. നിരീക്ഷകരുടെ ആശയസഞ്ചയങ്ങളുടെ മുള്‍മുനയില്‍ അത് കീറിമുറിച്ച് പരിശോധിച്ചു. അവലോകന ചര്‍ച്ച എല്ലാ കേന്ദ്രങ്ങളിലും കയറി ഇറങ്ങി. അടിവരയിട്ട് പലവട്ടം പലരും കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും നോക്കി. ന്യൂനതകള്‍ കണ്ടുപിടിക്കാനായില്ല എന്നുതന്നെയല്ല ചര്‍ച്ചകള്‍ക്ക് വേദിയേറുംതോറും ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യുന്നു. തുടക്കത്തില്‍തന്നെ ഒരു പ്രമുഖ പത്രത്തില്‍ വന്ന തലക്കെട്ട് ”ഗ്രാമീണ ജനതയ്‌ക്ക് ഉത്തേജകമായി കേന്ദ്രബജറ്റ്” എന്നാണ്. ബജറ്റ് കൊണ്ട് ഉണ്ടാകേണ്ട മര്‍മ്മപ്രധാന ഘടകമാണ് എടുത്തുപറഞ്ഞിരിക്കുന്നത്. മോദിസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് സ്തുതിപാടുന്നു എന്ന് ആവര്‍ത്തിച്ച് പറഞ്ഞവര്‍തന്നെ തിരിച്ചുപറയുമ്പോള്‍ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
കെട്ടുറപ്പുള്ള കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കൂട്ടിക്കുറയ്‌ക്കുന്നതിന് മുമ്പ് മുക്കാലില്‍ ആടിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മൂന്ന് മാസം മാത്രം ആയുസ്സുള്ള കേരള ബജറ്റിന്റെ അകക്കമ്പിയുടെ ബലമെന്തേ ആരും പരിശോധിച്ചില്ല? കഴിഞ്ഞ ബജറ്റ് അവതരണവും അനുബന്ധസംഭവങ്ങളും കേരള ജനതയ്‌ക്ക് മറക്കാവുന്നതല്ലല്ലോ. അതില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും പാതിവഴിക്ക് അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. അത് ഒരു പ്രഹസനമായി നിലനില്‍ക്കെ ആണ് ദീര്‍ഘപ്പൊരുത്തം ഇല്ലാത്ത പുതുബജറ്റ്. കഴിഞ്ഞ വര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാപ്‌സാക്കിയത് ഏതാണ്ട് 11.77 കോടിയോളം രൂപയാണ്. നടപ്പുവര്‍ഷം ഇതില്‍ കൂടുതലാകുവാനാണ് സാധ്യത. എങ്ങനെ കണക്കുകൂട്ടിയാലും ഏതാണ്ട് 20,000 കോടി രൂപയുടെ പ്രഖ്യാപനങ്ങള്‍ നമുക്ക് നഷ്ടമാകുമെന്ന് ഉറപ്പാണ്. മന്ത്രിമാരുടെ ആളോഹരി നടത്തിപ്പ് പരിശോധിച്ചാല്‍ പലരും അനുവദിച്ച തുകയുടെ 10 ശതമാനംപോലും നടപ്പാക്കിയിട്ടില്ല. ബഹുദൂരം മുന്നിലാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ബഹുദൂരം പിന്നിലാണ്. അദ്ദേഹവും രമേശ് ചെന്നിത്തലയും 50 ശതമാനത്തോളം വിഹിതം ചെലവാക്കാത്തവരാണ്.
ബജറ്റില്‍ 1931 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാതെ പോയി. റബ്ബറിനെക്കുറിച്ച് ഏറെ പരിതപിക്കുകയും ജോസ് കെ. മാണി ഉപവാസ പ്രഹസനം നടത്തുകയും ചെയ്തിട്ട് രണ്ട് പ്രാവശ്യമായി ആശ്വാസ കണ്ണീരൊപ്പാന്‍ 500 കോടി അനുവദിച്ചെങ്കിലും 100 കോടിയില്‍ താഴെയാണ് ചെലവാക്കിയത്. നെല്ല് സംഭരണവും കൊപ്രാ സംഭരണവും അവതാളത്തിലായി. കര്‍ഷകര്‍ക്ക് അനുവദിച്ച പലിശ രഹിതവായ്‌പ ഉള്‍പ്പെടെ പല പദ്ധതികളും വെളിച്ചം കണ്ടില്ല. മോദി സര്‍ക്കാര്‍പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ആകാതെ പ്രവര്‍ത്തിപഥത്തിലെത്തിക്കുവാനും ശ്രമിക്കുന്നുണ്ട്. മുന്‍തൂക്കം നല്‍കുന്നത് പ്രായോഗികതയ്‌ക്കാണെങ്കിലും വളര്‍ച്ചയ്‌ക്കും വികസനത്തിനും ഊന്നല്‍ നല്‍കാനും കേന്ദ്രബജറ്റ് ശ്രദ്ധിച്ചിട്ടുണ്ട്.
ഗ്രാമീണ ജനതയ്‌ക്ക് ഉതകുന്ന പദ്ധതികളാണ് ബജറ്റില്‍ ഭൂരിഭാഗവും. പ്രതിപക്ഷ ബഹുമാനത്തോടെ മുന്‍ സര്‍ക്കാരിന്റെ ഗുണകരമായ ചില പദ്ധതികളെ പ്രോത്സാഹിപ്പിക്കും വിധം തുക അനുവദിച്ചത് ശ്രദ്ധേയമാണ്. കര്‍ഷകമിത്ര പാടത്ത് എത്തില്ല എന്നുപറഞ്ഞവര്‍ക്ക് മറുപടിയാണ് കാര്‍ഷിക മേഖലയുടെ പുനര്‍ജീവനത്തിന് അനുവദിച്ച പദ്ധതികള്‍ കാര്‍ഷിക മേഖലയ്‌ക്കും ദീര്‍ഘകാല ജലസേചന നിധിയ്‌ക്കും ഭൂഗര്‍ഭ ജലസംരക്ഷണത്തിനും മാത്രമായി 61984 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 100 ശതമാനം ഗ്രാമീണ ജനതയ്‌ക്ക് പ്രയോജനകരമായ ഈ തീരുമാനങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുവാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ ബജറ്റില്‍ നിഷ്‌കര്‍ഷിക്കുന്നത് പോലെ ആറ് വര്‍ഷത്തിനകം കര്‍ഷകര്‍ക്ക് വരുമാനം ഇരട്ടിയാകും.
ഇതുകൂടാതെ ഗുജറാത്ത് മോഡലില്‍ രാജ്യത്ത് അഞ്ചുലക്ഷം കുളങ്ങളും 10 ലക്ഷം കമ്പോസ്റ്റ് കുഴികളും നിര്‍മ്മിക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. കേരളത്തെ അപേക്ഷിച്ച് തുലോം മഴകുറവുള്ള ഗുജറാത്തില്‍ കുളങ്ങളും തടയണകളും നിര്‍മ്മിച്ചാണ് ജലക്ഷാമം പൂര്‍ണ്ണമായും പരിഹരിച്ചത്. ഇതേ മാതൃക പിന്‍തുടരുമ്പോള്‍ ജലക്ഷാമം പരിഹരിക്കുക മാത്രമല്ല 100 ദിവസം തികച്ച് പണി കൊടുക്കാന്‍ കഴിയാത്ത തൊഴിലുറപ്പ് പദ്ധതിക്കാര്‍ക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ നല്‍കാനും സാധിക്കുമെന്ന് നമ്മള്‍ ഓര്‍മ്മിക്കണം. ബജറ്റിന്റെ കാണാപ്പുറങ്ങളില്‍ പരോക്ഷമായി അനേകം കുറ്റങ്ങള്‍ ആരോപിക്കുന്ന ദോഷൈക ദൃക്കുകള്‍ ഇത്തരം ദീര്‍ഘവീക്ഷണ പദ്ധതികള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ അവലോകനം ചെയ്താല്‍ നന്ന്.
















