പ്രത്യയശാസ്ത്രമെന്ന നിലയില്‍ കമ്മ്യൂണിസവും സംഘടനാപരമായി സിപിഎമ്മും കേരളത്തില്‍ നശിച്ചുതുടങ്ങിയിരിക്കുന്നുവെന്ന തിരിച്ചറിവ് പാര്‍ട്ടി അണികളെ നൈരാശ്യത്തിലേക്കും സാഹസികതയിലേക്കും നയിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് തലസ്ഥാനത്തെ കാട്ടായിക്കോണത്ത് തിരുവനന്തപുരം മാസ്റ്റര്‍പ്ലാനിനെ എതിര്‍ത്ത് നടന്ന ബിജെപി സമരത്തെ കടന്നാക്രമിച്ച സംഭവം. കാട്ടായിക്കോണത്ത് സിപിഎം ബിജെപിക്കെതിരെ നടത്തിയ ആക്രമണത്തില്‍ 43 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ നില ഗുരുതരവുമാണ്.
ബിജെപി മുന്‍ അധ്യക്ഷന്‍ വി.മുരളീധരനും സിപിഎം ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇടതു-വലതു നേതാക്കള്‍ ചേര്‍ന്ന ഭൂമാഫിയയാണ് കാട്ടായിക്കോണത്തെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കാറല്‍ മാര്‍ക്സ് നല്കിയ ആഹ്വാനം ”സര്‍വരാജ്യ തൊഴിലാളികളെ സംഘടിയ്ക്കൂ” എന്നായിരുന്നു. പാവപ്പെട്ട തൊഴിലാളികളെപ്പോലും കൊന്നൊടുക്കുന്ന സിപിഎമ്മിന് മാര്‍ക്സിസ്റ്റ് എന്ന വിശേഷണം ചേരില്ല. ഇപ്പോള്‍ സിപിഎം അഴിഞ്ഞാടുന്നത് തിരുവനന്തപുരത്ത് മാത്രമല്ല, കണ്ണൂരിലും സിപിഎം അക്രമം തുടര്‍ക്കഥയാണ്.
കണ്ണൂരില്‍ ബോംബ് സ്ഫോടനത്തിന് ഏഴ് സിപിഎമ്മുകാര്‍ അറസ്റ്റിലായി. സിപിഎം നേതാവായ പി.ജയരാജന് ഇപ്പോള്‍ ജയിലിലായിരിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജിന്റെ കൊലപാതകക്കേസിലാണല്ലോ. കണ്ണൂരില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രഞ്ജിത്തിനെതിരെയും ആക്രമണമുണ്ടായി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ നാടന്‍ ബോംബ് എറിഞ്ഞതില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. ബിജെപി പ്രവര്ത്തകന് അഭിലാഷിന്റെ കൊലപാതകത്തില്‍ അഞ്ച് സിപിഎമ്മുകാര്‍ അറസ്റ്റിലായി.
ലോക്സഭയില്‍ മലയാളി എംപി റിച്ചാര്‍ഡ് ഹെ സിപിഎം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. മറ്റു എംപിമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തെ മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നിരന്ന് പ്രതിഷേധിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാര്‍ എത്തുകയും സിപിഎം അക്രമങ്ങള്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. സിപിഎമ്മും ഇസ്ലാമിക ഭീകരസംഘടനയായ ഐഎസും തമ്മില്‍ വ്യത്യാസമില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഐഎസിന്റെ കിരാതവൃത്തിയെ അനുസ്മരിപ്പിക്കുന്ന കൊലപാതകങ്ങളാണ് സിപിഎം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരുടെ ഉന്നതതലസംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഎം അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണം എന്നഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം, സമാധാനപരമായ തെരഞ്ഞെടുപ്പിന് കൂടുതല്‍ കേന്ദ്ര സേനാവിന്യാസം, സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുക എന്നീ ആവശ്യങ്ങള്‍ ബിജെപി പ്രതിനിധി സംഘം ഉന്നയിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച എന്ന ഏകലക്ഷ്യം മാത്രം മുന്നിലുള്ളതിനാല്‍ സംസ്ഥാനത്തു നടക്കുന്ന സിപിഎം അക്രമങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ്. അക്രമരാഷ്ട്രീയംകൊണ്ട് എന്തുനേടി എന്ന് ചിന്തിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ചോദ്യം കുറിക്കുകൊള്ളുന്ന ഒന്നായിരുന്നു. ഈ ചോദ്യത്തോട് ഒരു സിപിഎം നേതാവും പ്രതികരിച്ചിട്ടില്ല. അക്രമരാഷ്ട്രീയത്തെപ്പറ്റി ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്ന കുമ്മനത്തിന്റെ ആഹ്വാനം പ്രസക്തമാണ്.
ബിജെപി ഇത്തവണ നിയമസഭയില്‍ സാന്നിദ്ധ്യമുറപ്പിക്കും എന്ന പേടി ഇരുമുന്നണികള്‍ക്കുമുള്ളത് ബിജെപിക്കെതിരെ യോജിക്കാന്‍ ഇരുകൂട്ടരെയും പ്രേരിപ്പിക്കുന്നുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസുമായി ഇപ്പോള്‍ത്തന്നെ സിപിഎം സഖ്യത്തിലാണല്ലോ. കഴിഞ്ഞ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ട് ഇടതു-വലതു മുന്നണികളെ കുറച്ചൊന്നുമല്ല ആശങ്കാകുലരാക്കുന്നത്.
പോലീസ് ഏകപക്ഷീയമായി പെരുമാറുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി എംപിമാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയും ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ ധര്‍ണയിരിക്കുകയും ചെയ്തത്. തിരുവനന്തപുരത്ത് നേമം ഉള്‍പ്പെടെ ചില മണ്ഡലങ്ങള്‍ ബിജെപി പിടിച്ചെടുക്കുമോ എന്ന ഭീതിയും സിപിഎമ്മിന്റെ അക്രമോത്സുകതയ്ക്ക് കാരണമാണ്. കൊട്ടാരക്കരയില്‍ നടത്തിയ തേര്‍വാഴ്ചയില്‍നിന്ന് മുഖം രക്ഷിക്കാന്‍ പോലീസ് ബിജെപിക്കെതിരെ സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുകയാണ്. ബിജെപി സമരത്തിനുനേര്‍ക്ക് സിപിഎം ആക്രമണമഴിച്ചുവിട്ടപ്പോള്‍ പോലീസ് നിസ്സംഗത പാലിക്കുകയായിരുന്നു. എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്രമരാഷ്ട്രീയത്തിനെതിരെ തിരുവനന്തപുരത്തു മാത്രമല്ല മറ്റിടങ്ങളിലും ജനങ്ങള്‍ വിധിയെഴുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: