ന്യൂദല്‍ഹി: പശ്ചിമബംഗാളിലെയും കേരളത്തിലെയും അക്രമങ്ങള്‍ക്ക് കാരണം സിപിഎമ്മിന്റെ സാന്നിധ്യമാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം. സിപിഎമ്മിന്റെ സാന്നിധ്യമുള്ള രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത്രയധികം രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്നതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി രാജീവ് പ്രതാപ് റൂഡി കുറ്റപ്പെടുത്തി.
എല്ലാ അക്രമങ്ങളുടേയും ഒരു ഭാഗത്ത് സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ ശ്രദ്ധയിലേക്കെത്തിക്കുന്നതിനായി ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും.
ബിജെപിക്കു പുറമേ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, ജനതാദള്‍, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും നിരന്തരം ആക്രമിക്കപ്പെടുന്നു. കേരളത്തില്‍ ഇതുവരെ 267 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് സിപിഎം അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ സിപിഎം ശക്തികേന്ദ്രമായ കണ്ണൂരില്‍ മാത്രം കൊലചെയ്യപ്പെട്ടത് 85 പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച പിണറായി വിജയനുള്‍പ്പെടെ പോളിറ്റ് ബ്യൂറോയിലെ നേതാക്കള്‍ അടക്കമുള്ളവരാണ് ഈ കൊലപാതകങ്ങളിലെ പ്രതികള്‍. രാജ്യത്തെ മറ്റൊരു പാര്‍ട്ടിക്കും ഇത്തരത്തിലുള്ള അവസ്ഥയില്ല, കുമ്മനം പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളില്‍ പ്രവര്‍ത്തിച്ച നിരവധി പേരെയാണ് ഈ വര്‍ഷങ്ങളില്‍ സിപിഎം അക്രമിസംഘങ്ങള്‍ കൊന്നൊടുക്കിയത്. അക്രമങ്ങളില്‍ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും മറ്റു നേതാക്കള്‍ക്കുമെതിരെ നടന്ന സിപിഎം അക്രമം. പരിക്കേറ്റ താലൂക്ക് പ്രചാരക് അമല്‍ കൃഷ്ണ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മുന്‍ സംസ്ഥാന അധ്യക്ഷനു നേരേ അക്രമം നടന്നിട്ടുപോലും ബിജെപി പാലിച്ച സംയമനം സിപിഎം മാതൃകയാക്കണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
സോളാര്‍, ബാര്‍ കോഴ കേസുകളുടെ ആരോപണങ്ങള്‍ നേരിടുന്ന യുഡിഎഫും ലാവ്‌ലിന്‍ കേസും ചക്കിട്ടപാറ കേസും ഉള്‍പ്പെടെയുള്ള അഴിമതികള്‍ നേരിടുന്ന എല്‍ഡിഎഫുമാണ് കാലാകാലങ്ങളായി സംസ്ഥാനം ഭരിക്കുന്നത്. ഇത്തവണ ഇരുമുന്നണികളില്‍ നിന്നും ജനങ്ങള്‍ മാറിചിന്തിക്കുകയാണെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
















