ന്യൂദല്‍ഹി: കേന്ദ്ര ആയുഷ് വകുപ്പില്‍ മുസ്ലിംകള്‍ക്ക് ജോലി നല്‍കില്ലെന്ന വ്യാജ രേഖ ചമച്ച കേസില്‍ പത്രപ്രവര്‍ത്തകനെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തു. ദേശീയ മാധ്യമങ്ങളടക്കം ഏറ്റുപിടിച്ച വാര്‍ത്ത തയ്യാറാക്കിയ പുഷ്പ് ശര്‍മ്മയെന്ന പത്രക്കാരനെയാണ് പോലീസ് പിടികൂടിയത്. വ്യാജമായി വിവരാവകാശ രേഖ ചമച്ച് കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു പുഷ്പ് ശര്‍മ്മ.
മിലി ഗസറ്റ് എന്ന വാരികയിലൂടെയാണ് ഇയാള്‍ വ്യാജരേഖ ചമച്ച് വിവാദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. യോഗ പരിശീലകരായി മുസ്ലിംകളെ നിയമിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നയം സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ റിപ്പോര്‍ട്ട്. ഇതിനായി ആയുഷ് മന്ത്രാലയത്തിന്റെ വിവരാവകാശ മറുപടിയായി വ്യാജ രേഖ പുഷ്പ് ശര്‍മ്മ തയ്യാറാക്കിയതായി കണ്ടെത്തി.
ആയുഷ് വകുപ്പിന്റെ കീഴില്‍ യോഗ പരിശീലക നിയമനത്തിനായി 711 മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നയം അനുസരിച്ച് മുസ്ലിംകളെ ആരെയും ജോലിക്ക് നിയമിച്ചിട്ടില്ലെന്നുമാണ് പുഷ്പ് ശര്‍മ്മ തയ്യാറാക്കിയ വ്യാജ രേഖ.
തങ്ങള്‍ ഇത്തരത്തിലൊരു വിവരാവകാശ മറുപടി നല്‍കിയിട്ടില്ലെന്ന കേന്ദ്രആയുഷ് മന്ത്രാലയത്തിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ വ്യാജവാര്‍ത്തയ്‌ക്കെതിരെ വകുപ്പ് പോലീസില്‍ കേസും നല്‍കിയിരുന്നു. ദുരുദ്യേശത്തോടെ വ്യാജവാര്‍ത്ത ചമയ്‌ക്കുകയായിരുന്നു പുഷ്പ് ശര്‍മ്മയെന്ന് വകുപ്പ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പത്രപ്രവര്‍ത്തകനെ തങ്ങള്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണെന്നും പോലീസ് പ്രതികരിച്ചു. പുഷ്പ് ശര്‍മ്മയ്‌ക്കെതിരായ പരാതി വളരെ ഗൗരവമേറിയതാണ്. കടുത്ത കുറ്റമാണിതെന്നും പോലീസ് പ്രസ്താവിച്ചു.
പുഷ്പ് ശര്‍മ്മ തന്നെയാണ് വിവരാവകാശ നിയമപ്രകാരം ആയുഷ് മന്ത്രാലയത്തിലും മറ്റു സ്ഥാപനങ്ങളിലും കഴിഞ്ഞ സപ്തംബറില്‍ അപേക്ഷ നല്‍കിയത്. ഇതിനു ലഭിച്ച മറുപടിയായി പുഷ്പ് ശര്‍മ്മ പ്രചരിപ്പിച്ച വ്യാജ രേഖ രാജ്യത്തെ വലിയ വിഭാഗം മാധ്യമങ്ങളും ഏറ്റുപിടിച്ചു. മലയാള മാധ്യമങ്ങള്‍ വലിയ തോതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കാനായി ഉപയോഗിച്ച വാര്‍ത്തയാണിത്.
















