ലക്‌നോ: യുപിയിലെ ഫൈസാബാദില്‍ താമസിച്ചിരുന്ന ഗുംനാമി ബാബയെന്ന സന്യാസിവര്യന്‍ നേതാജി സുഭാഷ് ചന്ദ്രബോസായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഗുംനാമി ബാബയുടെ പെട്ടിയില്‍ നിന്ന് കഴിഞ്ഞ ദിവസം നേതാജിയുടെ കുടുംബ ചിത്രങ്ങള്‍ കണ്ടെടുത്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഫൈസാബാദ് ജില്ലാ ട്രഷറിയില്‍ കാത്തുസൂക്ഷിച്ചിരുന്ന ബാബയുടെ പെട്ടികള്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് മ്യൂസിയത്തിലേക്ക് മാറ്റാന്‍ എടുത്തത്. തുടര്‍ന്ന് അവ തുറന്ന് പരിശോധിക്കുകയും അവയിലെ വസ്തുവകകളുടെ പട്ടിക തയ്യാറാക്കി അവ തിരിച്ചറിയുകയും ചെയ്തു.
കണ്ടെടുത്ത ചിത്രങ്ങളില്‍ ഒന്ന് നേതാജിയുടെ കുടുംബ ചിത്രമാണ്. മറ്റൊന്ന് നേതാജിയുടെ അച്ഛന്‍ ജാനകീനാഥ് ബോസിന്‍െയും അമ്മ പാര്‍വ്വതീ ബോസിന്റെയും ചിത്രവും. 1982 മുതല്‍ 85വരെ ഗുംനാമി ബാബ താമസിച്ചിരുന്ന, ഫൈസാബാദിലെ രാംഭവന്റെ ഉടമ ശക്തി സിംഗ് ഈ ഫോട്ടോകള്‍ തിരിച്ചറിഞ്ഞു.
നേതാജിയുടെ അച്ഛനമ്മമാരും കുടുംബത്തിലെ മറ്റ് 22 പേരുമാണ് ചിത്രത്തില്‍. സിംഗ് പറഞ്ഞു. ബാബയുടെ വസ്തുവകകള്‍ കണ്ടെടുത്ത് തിരിച്ചറിയാന്‍ ഫൈസാബാദ് ഭരണകൂടം നിയോഗിച്ച സമിതിയിലെ പ്രത്യേക ക്ഷണിതാവുകൂടിയാണ് ശക്തി സിംഗ്.
മുന്‍പ് 1986 ഫെബ്രുവരി നാലിന് നേതാജിയുടെ സഹോദരന്‍ സുരേഷ് ചന്ദ്ര ബോസിന്റെ മകള്‍ ലളിതാ ബോസ് രാംഭവന്‍ സന്ദര്‍ശിച്ചിരുന്നു.
ചി്രതത്തിലുള്ളവരെ മുഴുവന്‍ അന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നതാണ്. ശക്തി സിംഗ് പറഞ്ഞു. ചിത്രത്തിലുള്ളത് സുധീര്‍ ചന്ദ്രബോസ്, സതീഷ് ചന്ദ്രബോസ്, ശരത്ചന്ദ്രബോസ്, സുരേഷ് ചന്ദ്രബോസ്, സുനില്‍ ചന്ദ്രബോസ്, സുഭാഷ് ചന്ദ്രബോസ് എന്നിവരാണ്. ജാനകീനാഥ് ബോസ്, പാര്‍വ്വതീ ബോസ് എന്നിവരും മൂന്നു പെണ്‍മക്കളുമാണ് നടുവിലെ നിരയിലുള്ളത്. ജാനകീനാഥ് ബോസിന്റെ പേരക്കുട്ടികളാണ് താഴെ ഇരിക്കുന്നത്. അദ്ദേഹം വിവരിച്ചു.
ചിത്രങ്ങള്‍ക്കു പുറമേ ഗുംനാമി ബാബയ്‌ക്ക് ആസാദ് ഹിന്ദ് ഫൗജില്‍ (എന്‍ഐഎ) നിന്ന് വിരമിച്ച പവിത്രമോഹന്‍ റോയി (ഐഎന്‍എ രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഓഫീസര്‍)സുനില്‍ കാന്ത് ഗുപ്ത എന്നിവര്‍ നേതാജിയുടെ ജന്മദിനമായ ജനുവരി 23നും ദുര്‍ഗാപൂജാ ദിവസവും അയച്ച ടെലിഗ്രാമുകളും പെട്ടിയിലുണ്ട്. നേതാജിയുടെ ചിത്രമുള്ള തപാല്‍സ്റ്റാമ്പും ബാബയുടെ വസ്തുവകകളിലുണ്ട്. ഗുംനാമി ബാബ മറ്റുള്ളവരെ ചില വാക്കുകള്‍ ഉപയോഗിച്ച് പരോക്ഷമായി പരാമര്‍ശിക്കാറുണ്ട്. സുനില്‍കാന്ത് ഗുപ്തയെ സുകൃതിയെന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. മുകുള്‍, തൃപ്തി എന്നീ പേരുകളില്‍ നിന്നുള്ള കത്തുകളും പെട്ടിയിലുണ്ട്.
ബാബ മറ്റൊരു സന്യാസി മാത്രമായിരുന്നില്ല, അദ്ദേഹം ഒരസാധാരണ വ്യക്തിയായിരുന്നു. ഫൈസാബാദ് രാഷ്‌ട്രീയ വിചാര്‍ കേന്ദ്ര മേധാവി കൂടിയായ ശക്തി സിംഗ് പറയുന്നു.
ആര്‍എസ്എസിന്റെ അഞ്ചാമത്തെ സര്‍സംഘചാലക് കെഎസ് സുദര്‍ശന്‍ 2007 ജൂണ്‍ ഏഴിന് എഴുതിയ കത്തിലും നേതാജി 1953ല്‍ റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയതായി വ്യക്തമായി പറയുന്നുണ്ട്. അദ്ദേഹമാണ് ഗുംനാമി ബാബയായി ജീവിച്ചതെന്നും ശക്തി സിംഗിന് എഴുതിയ കത്തില്‍ പറയുന്നു. തായ്‌ഹോക്കുവിലുണ്ടായ വിമാനാപകടത്തില്‍ നേതാജി മരിച്ചെന്നു പറയുന്നത് സത്യമെന്ന് കരുതുമ്പോഴും റഷ്യയിലെ ഭാരത അംബാസിഡര്‍മാരായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റും ഡോ.എസ്.രാധാകൃഷ്ണനും ജയിലില്‍ നേതാജിയെ കണ്ടെന്നത് സത്യമാണ്.
കത്തില്‍ സുദര്‍ശന്‍ജി പറയുന്നു. നേതാജി ജീവിച്ചിരിക്കുന്നുവെന്ന വിവരം പുറത്തു പറയരുതെന്ന് അവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇത്തരം അവഗണനയാണ് ഹിമാലയത്തിലോ അയോധ്യയ്‌ക്ക് ചുറ്റുമോ ഗുംനാമി ബാബയായി ജീവിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. വളരെക്കാലം ജനങ്ങള്‍ക്ക് അദ്ദേഹത്തെപ്പറ്റി ഒന്നുമറിയില്ലായിരുന്നു. ഈ കത്ത് എന്റെ ഭഗവാന്‍ജി സേ നേതാജി തക് എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശക്തി സിംഗ് പറഞ്ഞു. നേതാജിയെ സഹായിക്കാന്‍ സമയത്ത് ഇടപെടാന്‍ ആര്‍എസ്എസിന് കഴിഞ്ഞില്ലല്ലോയെന്ന് അദ്ദേഹം ഖേദിച്ചിരുന്നുവെന്നും ശക്തിസിംഗ് വിശദീകരിക്കുന്നു.
രണ്ടാം സര്‍സംഘചാലക് ഗുരുജി (മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ )എഴുതിയ കത്തും ട്രഷറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
















