കൊട്ടാരക്കര: വികസനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മണ്ഡലമാണ് കൊട്ടാരക്കരയെന്നാണ് പിള്ളയും കൊടിക്കുന്നിലും അയിഷപോറ്റിയും പറയുന്നത്. ഏത് തരത്തിലുള്ള വികസനമാണ് ഇവിടെ നടന്നിട്ടുള്ളത് എന്നു ചോദിച്ചാല്‍ മൂന്ന് പേര്‍ക്കും ഉത്തരമില്ല.
നാലുപേര്‍ക്ക് തൊഴില്‍ കിട്ടാവുന്ന ഒരു സ്ഥാപനവുമില്ല, കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പദ്ധതിയില്ല, താലൂക്കാശുപത്രിയെ ജില്ലാആശുപത്രി തലത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയില്ല, ടൂറിസം സാധ്യതകള്‍ വികസിപ്പിക്കാന്‍ പരിപാടികളില്ല. എന്തിന് കൊട്ടാരക്കരയിലെത്തുന്നവര്‍ നേരിടുന്ന പ്രശ്‌നമായ ഗതാഗതകുരുക്കഴിക്കാന്‍ പോലും പദ്ധതിയില്ല. പൊളിഞ്ഞുകിടന്ന റോഡ് ടാര്‍ചെയ്താല്‍ ഉടന്‍വരും ഫഌക്‌സ് എംഎല്‍എയുടേതും തൊട്ടുപിറകെ എംപിയുടെയും. രണ്ട് കിലോമീറ്റര്‍ ദൂരമുള്ള റോഡ് പിഡബ്ല്യുഡി സാധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടാര്‍ ചെയ്താലും തങ്ങളുടെ വികസനമാണന്നാണ് രണ്ടുപേരും വീമ്പടിക്കുക. കെട്ടിടങ്ങള്‍ കെട്ടിപൊക്കുന്നതും റോഡ് ടാറിംഗുമാണ് വികസനത്തിന്റെ മുഖമുദ്രയായി ഇവര്‍ എടുത്തുകാണിക്കുന്നത്.
1905 ലെ ശ്രീമൂലം പ്രജാസഭയുടെ രണ്ടാം സെഷനില്‍ കൊട്ടാരക്കരയെ പ്രതിനിധീകരിച്ച് വെങ്കിടേശ്വരഅയ്യറും രാമന്‍ശങ്കരന്‍ ഉണ്ണിത്താനും മുതല്‍ 2016ല്‍ അയിഷാപോറ്റിവരെ എത്തിനില്‍ക്കുന്ന ജനപ്രതിനിധികളുടെ നീണ്ടനിര തന്നെയുണ്ട്. 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഇ.ചന്ദ്രശേഖരന്‍നായര്‍ കോണ്‍ഗ്രസിലെ കെ.രാമചന്ദ്രന്‍നായരെ പരാജയപ്പെടുത്തി കൊട്ടാരക്കരയില്‍ നിന്നുള്ള ആദ്യ നിയമസഭാംഗമായി. രണ്ടാം നിയമസഭയില്‍ ചന്ദ്രശേഖരന്‍നായരെ പരാജപ്പെടുത്തി പിഎസ്പിയിലെ ദാമോദരന്‍പോറ്റി സഭയിലെത്തി. ഇതേസമയം പിള്ള പത്തനാപുരത്ത് നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സിപിഐയിലെ രാജഗോപാലന്‍നായരെ പരാജയപ്പെടുത്തി. തുടര്‍ന്ന് സഭ ചേര്‍ന്നില്ലങ്കിലും 65 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിള്ള കൊട്ടാരക്കരക്ക് ചുവട് മാറ്റി കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. 67ല്‍ ചന്ദ്രശേഖരന്‍നായരും, 70ല്‍ കോണ്‍ഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണനും പിള്ളയെ പരാജയപ്പെടുത്തി. അഞ്ചാം സഭ മുതല്‍ പതിനൊന്നാംസഭ വരെ പിള്ള തുടര്‍ച്ചയായി കൊട്ടാരക്കരയെ പ്രതിനിധീകരിച്ചു. 12, 13 സഭകളില്‍ സിപിഎമ്മിലെ അയിഷാപോറ്റിയാണ് കൊട്ടാരക്കരയെ പ്രതിനിധീകരിച്ചത്. എതിര്‍ചേരിയില്‍ നിന്നവര്‍ ഒരേ ചേരിയില്‍ പോരാടുന്നതും അയിഷപോറ്റിക്ക് ഇത്തവണ സിപിഎം സീറ്റ് നിഷേധിക്കുന്നതുമാണ് കൊട്ടാരക്കരയെ വ്യത്യസ്തമാക്കുന്നത്. അയിഷാപോറ്റി മത്സരരംഗത്തില്ലെങ്കില്‍ കൊടിക്കുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനയുമുണ്ട്. ത്രിതല തെരഞ്ഞെടുപ്പില്‍ 33000ത്തിലധികം വോട്ട് നേടിയ ബിജെപി ഇത്തവണ മുന്നണികള്‍ക്ക് ശക്തമായ ഭീഷണി സൃഷ്ടിക്കും. ശക്തനായ സ്ഥാനാര്‍ത്ഥിയുമായി മുന്നണികോട്ടകള്‍ ഭേദിക്കാനാണ് ബിജെപിയുടെ നീക്കം.
ഏഴ് പഞ്ചായത്തുകളും പേരിന് നഗരസഭയായ കൊട്ടാരക്കരയുമാണ് മണ്ഡലത്തിലുള്ളത്. വികസനവും കുടിവെള്ളവും തൊഴിലില്ലായ്‌മയും നഗരവികസനവും എല്ലാം ഇത്തവണ തെരഞ്ഞെടുപ്പ് വിഷയമാവും. എന്‍എച്ചും എംസിറോഡും സംഗമിക്കുന്ന കൊട്ടാരക്കര പുലമണ്‍ അടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതതിരക്ക് ഒഴിവാക്കാല്‍ ബൈപാസോ, റിംഗ് റോഡോ നിര്‍മ്മിക്കാന്‍ എംപിയോ എംഎല്‍എയോ ശ്രമിക്കാത്തത് പ്രധാന ചര്‍ച്ചയാകും. കാരണം മെഡിക്കല്‍കോളേജിലേക്ക് അത്യാസന്നനിലയില്‍ കൊണ്ടുപോകുന്ന രോഗികള്‍ മുതല്‍ മന്ത്രിമാര്‍ വരെ രൂക്ഷമായ ഈ ഗതാഗതകുരുക്കിന്റെ ഇരകളാണ്. കെട്ടിടങ്ങള്‍ ഉണ്ടായിട്ടും വേണ്ടത്ര ചികിത്സാ സൗകര്യമോ ആംബുലന്‍സ് സര്‍വീസോ ഇല്ലാത്ത താലൂക്കാശുപത്രി, കുടിവെള്ളക്ഷാമത്തില്‍ ബുദ്ധിമുട്ടിലായ പഞ്ചായത്തുകള്‍, നീണ്ടുപോകുന്ന പുലമണ്‍തോട് വികസനം, നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷികമേഖല തുടങ്ങി പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ക്കായിട്ടില്ല.
കഥകളിയുടെ നാട് എന്ന ഖ്യാതിയില്‍ തൊട്ടടുത്തുള്ള വിവിധ ടൂറിസം സാധ്യതയുള്ള സ്ഥലങ്ങള്‍ കൂടി ബന്ധപെടുത്തി കേരളടൂറിസം ഭൂപടത്തില്‍ കൊട്ടാരക്കരയുടെ നിലവാരം മെച്ചപെടുത്താന്‍ ധാരാളം അവസരമുണ്ടായിട്ടും പദ്ധതികളൊന്നും ജനപ്രതിനിധികള്‍ മുന്നോട്ട് വച്ചില്ല. മുട്ടറ മരുതിമല, മീന്‍പിടിപ്പാറ, പൊങ്ങന്‍പാറ, കഥകളി മ്യൂസിയം, പൈതൃക കലാകേന്ദ്രം, തയ്യാര്‍കുന്ന് തുടങ്ങി നിരവധി സ്ഥലങ്ങള്‍ മണ്ഡലത്തില്‍ തന്നെയുണ്ട്. തൊഴില്‍ അന്വേഷകര്‍ക്ക് ഉതകുന്ന യാതൊരു പദ്ധതിയും നടപ്പിലാക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നതും കൊട്ടാരക്കര മണ്ഡലത്തിന്റെ വികസനമുരടിപ്പിനെയാണ് കാണിക്കുന്നത്.
















