സാധാരണ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കുംഭത്തില്‍ തന്നെ മീനച്ചൂട് എന്ന അവസ്ഥ വന്നിരിക്കുന്നു. സംസ്ഥാനത്തെ കൂടിയ താപനില ശരാശരി 38 ഡിഗ്രി സെല്‍ഷ്യസ് എന്ന കണക്കിലാണ്. മിക്കവാറും ജില്ലകളില്‍ അന്തരീക്ഷ താപനില നട്ടുച്ചക്ക് 40 കഴിയുന്ന അവസ്ഥ നിലനില്ക്കുന്നു. പുറത്തിറങ്ങിയാല്‍ സൂര്യാഘാതമേല്ക്കുമെന്ന അവസ്ഥയിലാണ് പാലക്കാടും കൊല്ലവും. മറ്റ് ജില്ലകളിലും ഈ വര്‍ഷത്തെ താപനില പ്രവചനാതീതമായിരിക്കുന്നു.
വേനല്‍മഴയ്ക്ക് പോലും സംവരണം എന്ന അവസ്ഥയാണ്. ഈ വേനലിലെ ചൂടിന്റെ പ്രത്യേകത കുറഞ്ഞ ചൂട് 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പോകുന്നത് ദുഷ്കരമെന്ന അവസ്ഥയിലാണെന്നതാണ്. അതുകൊണ്ട് പകലും രാത്രിയും ഉഷ്ണം കുറയുന്നില്ല. സംസ്ഥാനത്തെ വ്യാപാര കേന്ദ്രങ്ങളില്‍ രാത്രിയും പകലും എസി പ്രവര്‍ത്തിപ്പിക്കുകയാണ്. അതില്ലാതെ കച്ചവടസ്ഥാപനങ്ങളും ബാങ്കുകളും പ്രവര്ത്തിപ്പിക്കുവാനാകുന്നില്ല. കടലില്‍ ഉഷ്ണജലപ്രവാഹങ്ങളുടെ ക്രമാതീതമായ വര്‍ധനവ് ഉണ്ടാക്കുന്ന എല്‍നിനോ പ്രതിഭാസത്തിന് ആക്കം കൂട്ടിയിരിക്കുന്നുവെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരുടെ വാദഗതി. ഇത് അന്തരീക്ഷതാപനില മേലോട്ട് എന്ന അവസ്ഥ സൃഷ്ടിക്കുകയാണത്രെ!
സംസ്ഥാനത്തെ ഗ്രാമങ്ങളും പട്ടണങ്ങളും തീച്ചൂളയില്‍ എന്ന അവസ്ഥയിലാണ്. കാറ്റിന്റെ ലാഞ്ചനപോലുമില്ലാതെ ഇലകള്‍ അനങ്ങാതിരിക്കുന്ന സമയമാണ് പകല്‍ ഏറെയും. ജനം വെന്തുരുകുകയാണ്. ഇനി കുടിവെള്ളക്ഷാമത്തിന്റെ കാലമാണ്. അശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറിക്കാരുടെ ചാകരയുടെ ദിനങ്ങളാണിനി.
പുഴകള്‍, തോടുകള്‍, ഇടതോടുകള്‍, ചതുപ്പുകള്‍, കുളങ്ങള്‍ മറ്റ് ജലസ്രോതസ്സുകള്‍ എന്നിവയിലെ ജലം കെട്ടിക്കിടക്കുന്ന അവസ്ഥയില്‍ ആകുന്ന സമയമാണിനി. ഇത് കൊതുകുകളുടെ പ്രജനനത്തിന്റെ സുവര്‍ണകാലഘട്ടമായി മാറുകയാണ്. ജലജന്യരോഗങ്ങളും വായുജന്യരോഗങ്ങളും വര്‍ധിക്കുന്ന കാലം. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളായ സ്ത്രീകളും കിടപ്പുരോഗികളും കഷ്ടതയനുഭവിക്കുന്ന സമയമാണിത്. പനിയും ഛര്‍ദ്ദി-അതിസാരവും പടര്‍ന്നുപിടിക്കുമെന്നതിനാല്‍ ജാഗ്രത വേണ്ട സന്ദര്‍ഭവും കൂടിയാണ് ഈ വര്‍ഷത്തെ കടുത്ത വേനല്‍.
സൂര്യാഘാതമേല്‍ക്കുന്നവരുടെ എണ്ണം പെരുകുന്ന കാലം കൂടിയാണിത്. ത്വക്കിന് ചുറ്റും ചുവന്ന് തടിച്ച് കുമിളപോലെ പൊങ്ങുന്ന സൂര്യാഘാതം ശരീരത്തില്‍നിന്നും ജലാംശം നഷ്ടപ്പെട്ട് തളര്‍ച്ചയിലേക്കും വിളര്‍ച്ചയിലേക്കും നയിക്കുന്നു. സൂര്യാഘാതം മൂലം പൊള്ളലേറ്റ് പൊങ്ങുന്ന തൊലി പൊട്ടിയാല്‍ അണുബാധയേല്‍ക്കുന്നത് സ്ഥിരമാണ്. ജലദോഷം ബാധിക്കുമ്പോഴുണ്ടാകുന്ന അവശത സൂര്യാഘാതമേറ്റാലും സംഭവിക്കാവുന്നതാണ്. ജോലി ചെയ്യാനുള്ള താല്‍പ്പര്യവും ശേഷിയും നഷ്ടപ്പെടും.
ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ ജനങ്ങള്‍ക്ക് തൃശൂരും പാലക്കാടും കോഴിക്കോടും കണ്ണൂരും സൂര്യാഘാതമേറ്റതായി പത്രവാര്‍ത്തകളുണ്ട്. ചൂട് ഇതുപോലെ തുടരുകയാണെങ്കില്‍ കേരളം മുഴുവന്‍ സൂര്യാഘാതമേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. സൂര്യാതാപം ക്രമാതീതമായി ഏല്‍ക്കുന്നിടങ്ങളില്‍ പ്രത്യേകിച്ചും തൊലിയില്‍ പൊള്ളലേല്ക്കുന്നതിനെയാണ് സൂര്യാഘാതമെന്ന് പൊതുവെ പറയുന്നത്. സൂര്യരശ്മിയിലെ യുവി റോഡിയേഷനുകളാ(അള്‍ട്രാവൈലറ്റ് റേഡിയേഷനുകള്‍)ണ് സൂര്യാഘാതത്തിന് കാരണമാകുന്നത്. ദാഹവും ക്ഷീണവും സൂര്യാഘാതമേറ്റാല്‍ നമ്മെ തളര്‍ത്തിക്കളയും. അന്തരീക്ഷ ഊഷ്മാവിലെ വര്‍ധനവ് മൂലം മറ്റ് രണ്ട് പ്രശ്നങ്ങള്‍ കൂടി മനുഷ്യന്റെ ത്വക്കിന് സംഭവിക്കുന്നതാണ്. അതിലൊന്ന് ചൂട് മൂലമുള്ള ആഘാതമാണ്. ഇത് ശ്വാസതടസ്സത്തിനും അതിവേഗ നാഡിമിടിപ്പിനും പനിക്കും മറവി രോഗത്തിനും കാരണമാകും. കടുത്ത വേനല്‍ ദിവസങ്ങളില്‍ പകല്‍ 11 മണിക്കും നാല് മണിക്കും ഇടയില്‍ പുറത്ത് പണിയെടുക്കുന്നവരിലാണ് ചൂട് മൂലമുള്ള ആഘാതമേല്‍ക്കുന്നത്. ശരീരത്തില്‍നിന്നും തൊലിയില്നിന്നും കൂടുതല്‍ ജലാംശം നഷ്ടപ്പെടുന്നതുമൂലം തൊലിയില്‍ ചെറിയ ചൂടുകുരുകള് രൂപപ്പെടുന്നതാണ് മറ്റൊരു ചൂടുമൂലമുള്ള രോഗം.
ത്വക്കിലെ വിയര്‍പ്പുഗ്രന്ഥികള്‍ അടഞ്ഞുപോകുന്നതുമൂലമാണ് ചൂടുകുരുക്കള്‍ ഉണ്ടാകുന്നത്.
വേനല്‍ക്കാലത്ത് ഉണ്ടായേക്കാവുന്ന മറ്റൊരു പ്രശ്നം ഭക്ഷ്യവിഷബാധയാണ്. അമിതമായ ചൂടു മൂലം പഴങ്ങളും ഭക്ഷ്യവസ്തുക്കളും പെട്ടെന്ന് കേടുവരികയും അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. വിഷം ഉല്‍പ്പാദിപ്പിക്കുന്ന രോഗാണുക്കള്‍ കേടുവന്ന ഭക്ഷ്യവസ്തുക്കളില്‍ ക്രമാതീതമായി പെരുകുന്ന അവസ്ഥ വരുന്നതിലാണ് ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ചീഞ്ഞളിഞ്ഞു പോകുവാന്‍ കടുത്ത ചൂട് കാരണമാകും. രോഗാണുക്കള്‍ വളര്‍ന്നതും കേടുവന്നതുമായ പച്ചക്കറികള്‍ ഉപയോഗിച്ച് കറികളും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളും അനാരോഗ്യകരമായി പാചകം ചെയ്ത് കഴിക്കുമ്പോള്‍ ഭക്ഷ്യവിഷബാധയ്ക്ക് ഇടവരുത്തും.
ഛര്‍ദ്ദി-അതിസാരത്തിലാണ് ഭക്ഷ്യവിഷബാധ കൊണ്ടുചെന്നെത്തിക്കുക. ആയതിനാല്‍ പച്ചക്കറികള്‍ ചീഞ്ഞ് നാറ്റം വരുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഭക്ഷണത്തിനായി ഉപയോഗിക്കുക. കുടിവെള്ളത്തില്‍ അണുബാധയുണ്ടാകുവാന്‍ വേനല്‍ക്കാലത്ത് വലിയ സാധ്യതയാണുള്ളത്. തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജനം പ്രത്യേകിച്ചും വേനല്‍ക്കാലങ്ങളില്‍ കുടിവെള്ള സ്രോതസ്സുകളിലെത്തുന്നതിന് ഇടയായാല്‍ തീര്‍ച്ചയായും കോളിഫോം ബാക്ടീരിയയുടെയും ഷിഗല്ല ബാക്ടീരിയകളുടെയും ജലത്തിലെ തോതും വര്‍ധിപ്പിക്കും. ഇത് ഛര്‍ദ്ദി അതിസാരത്തിലേക്ക് നയിക്കും.
വേനല്‍ക്കാല രോഗങ്ങളില്‍ ജലജന്യരോഗങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യത. ഇതെല്ലാം അശുദ്ധജലം ഉപയോഗിക്കുന്നതുകൊണ്ടാണുതാനും. വേനലായാല്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം തകൃതിയായി നടക്കും. ഇത് പലപ്പോഴും മലിനജലമായിരിക്കുമെന്ന് മാത്രം. രാത്രികാലങ്ങളിലെ ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം പ്രത്യേകം ശ്രദ്ധിക്കണം. ലോറി വെള്ളം തിളപ്പിച്ചാറ്റി മാത്രമേ കുടിക്കുവാന്‍ ഉപയോഗിക്കാവൂ. വേനല്‍ കടുക്കുന്നതോടെ ഒട്ടുമിക്ക ജലസ്രോതസ്സുകളും മലിനപ്പെടുന്നതുകൊണ്ടാണിത്. നദികളിലെ ഒഴുക്ക് നഷ്ടപ്പെടുന്ന ഈ കാലയളവില്‍ നദീജലത്തിലെ മാലിന്യ തോത് ക്രമാതീതമായി വര്‍ധിക്കുന്നത് സര്‍വസാധാരണമാണ്. കേരളത്തിലെ ജില്ലാശുപത്രികളില്‍ ആയിരക്കണക്കിന് അതിസാരകേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016 ഫെബ്രുവരിയില്‍ മാത്രം അതിസാര കേസുകള്‍ അരലക്ഷത്തിന് മുകളിലാണ്. മലിനജലം കുടിക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും ഉപയോഗിക്കുന്നതാണ് അതിസാരം പടര്‍ന്നുപിടിക്കുവാന്‍ കാരണമാകുന്നത്. വേനല്‍ കടുത്തതോടെ അതിസാര കേസുകള്‍ ക്രമാതീതമായി വര്ധിക്കുവാന് ഇടയുണ്ട്. ആശുപത്രികള്‍ ജാഗ്രത പുലര്‍ത്തണം.
ചിക്കന്‍ പോക്സ്, ടൈഫോയ്ഡ്, മുണ്ടിനീര്, മഞ്ഞപ്പിത്തം, അഞ്ചാംപനി, ചെങ്കണ്ണ് എന്നീ രോഗങ്ങളും ഇത്രയും കടുത്ത വേനലില്‍ കേരളം പ്രതീക്ഷിക്കേണ്ടതാണ്. മലിനജലം കാനകളിലും പൊതുയിടങ്ങളിലും കെട്ടിക്കിടക്കുന്നതും കൊതുകുപട വര്‍ധിച്ചതും ഈ രോഗങ്ങള്‍ അതിവേഗം പടരുവാന്‍ കാരണമാകും.
കേരളം ഒരൊറ്റ നഗരമായി വളരുകയാണല്ലൊ. ഖരമാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്ന പഞ്ചായത്തുകള്‍ കേരളത്തില്‍ വിരളവുമാണ്. പക്ഷികള്‍ ചത്ത ജീവികളുടെ ജഡം കൊത്തിവലിച്ച് കിണറുകളിലും തുറന്ന ജലസ്രോതസ്സുകളിലും എത്തിക്കുന്നത് സര്‍വസാധാരണമാണ് സംസ്ഥാനത്ത്. മിക്കവാറും പട്ടണങ്ങളിലെ അഴുക്കുചാലുകള്‍ തുറന്നുവച്ചിരിക്കുന്നത് നമ്മുടെ നദികളിലോട്ടാണ്. വേനലായതോടെ സ്വതവേ ഒഴുക്കുനിലയ്ക്കുന്ന നദികളില്‍ നിന്നും പമ്പ് ചെയ്ത് നടത്തുന്ന കുടിവെള്ള വിതരണത്തില്‍ മാലിന്യവും രോഗാണുക്കളും കലരുവാന്‍ അവസരങ്ങള്‍ നിരവധിയാണ്.
നമ്മുടെ നാട്ടില്‍ സെപ്റ്റിക് ടാങ്കുകളുടെ ഓവര്‍ഫ്ളോ ജലം കുടിവെള്ള പൈപ്പുകളിലെത്തുന്നതിനും ഒട്ടനേകം അവസരങ്ങളുണ്ട്. രോഗാണുക്കള്‍ മനുഷ്യശരീരത്തിലെത്തുവാനുള്ള നിരവധി അവസരങ്ങള്‍ കേരളത്തില്‍ പൊതുവെയുണ്ട്. ഈച്ചകള്‍ പെരുകി ഹോട്ടലുകളില്‍ ഈച്ചയെ ആട്ടിപ്പായിച്ചിട്ടാണ് ഭക്ഷണം കഴിക്കേണ്ടതായി വരുന്നത്. പൊതുജനാരോഗ്യരംഗം തകര്‍ന്നടിഞ്ഞതും ശുദ്ധീകരണം പ്രവര്‍ത്തനങ്ങളില്‍ അഴിമതി വളര്‍ന്നതും നമ്മുടെ നഗര-ഗ്രാമ പ്രദേശങ്ങളെ രോഗാതുരമാക്കിയിരിക്കയാണ്.
വേനല്‍ക്കാല രോഗമായ ചിക്കന്‍പോക്സിന്റെ കൂടെ ഉണ്ടാകുന്ന പനി ന്യൂമോണിയയിലേക്ക് ചുവടുമാറുന്ന കാഴ്ച സംസ്ഥാനത്തുണ്ട്. ഇത് അപകടകരമായ അവസ്ഥയാണ്. അന്തരീക്ഷത്തിലെ ചൂടുവര്‍ധന വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസിന് ചിക്കന്‍പോക്സ് രോഗം ഉണ്ടാക്കുവാന്‍ വളരെ നല്ല കാലാവസ്ഥയൊരുക്കുന്നു. ചെറിയ ചെറിയ കുമിളകള്‍പോലെ ദേഹമാസകലം പൊള്ളലേറ്റപോലെ കണ്ടുവരുന്ന രോഗമാണിത്. കഴിവതും കുമിളകള്‍ പൊട്ടാതെ സൂക്ഷിക്കണം. കുഞ്ഞുങ്ങളും പ്രമേഹ രോഗികളും ചിക്കന്‍പോക്സ് വരാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പനി, തലവേദന, തൊണ്ടവരണ്ട് പോകല്‍ എന്നിവയും ചിക്കന്‍പോക്സിന്റെ രോഗലക്ഷണങ്ങളാണ്. രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് രോഗം പടരാതിരിക്കുവാന്‍ നല്ലതാണ്.
പാരാമിക്സോ വൈറസ് പരത്തുന്ന അഞ്ചാം പനിയും വേനല്‍ക്കാലത്തെ പകര്‍ച്ചവ്യാധിയാണ്. ചിക്കന്‍പോക്സ് പോലെ അഞ്ചാംപനിയും പകരും. പനിയും ചുമയും ഒലിച്ചൊഴുകുന്ന മൂക്കും ലക്ഷണങ്ങളാണ്. തൊലിയില്‍ ചൂടുകുരുപോലെ പൊങ്ങുന്നതും. പനി കൂടിയ അവസരങ്ങളില്‍ കണ്ണ് ചുവന്ന് വരുന്നതും പതിവാണ്. മലിനജലത്തിലൂടെ പടര്‍ന്നുപിടിക്കുന്ന അസുഖമാണ് മഞ്ഞപ്പിത്തം. ഹെപ്പാറ്റിറ്റിസ് എ എന്ന രോഗാണു കരളിനെയാണ് ബാധിക്കുന്നത്. തൊലിയും കണ്ണും മഞ്ഞനിറമാക്കുന്ന രോഗബാധിതരുടെ മൂത്രവും കടുത്ത മഞ്ഞനിറത്തിലാകും. സാള്മോനെല്ല ടൈഫി എന്ന ബാക്ടീരിയ പരത്തുന്ന രോഗമാണ് ടൈഫോയ്ഡ്. ഈ രോഗവും വേനല്‍ക്കാലങ്ങളില്‍ മലിനജലം കുടിക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്. കടുത്തപനി, തളര്‍ച്ച, വിളര്‍ച്ച, വയറുവേദന, തലവേദന, ആഹാരം കഴിക്കാന്‍ പറ്റാതാവുക, ത്വക്കില്‍ തടിച്ച് വീര്‍ത്ത പാടുകള്‍ എന്നിവയെല്ലാം ടൈഫോയിഡിന്റെ ലക്ഷണങ്ങളാണ്. ഒരുകാലത്ത് വേനലില്‍ വളരെ സാധാരണമായി കണ്ടുവന്നിരുന്ന മുണ്ടിനീര് എന്ന രോഗവും വേനല്‍ക്കാലത്ത് ഉണ്ടാകുവാന്‍ ഏറെ സാധ്യതയാണ്. കൂടുതലും കുട്ടികളെ ബാധിക്കുന്ന ഈ വൈറസ് രോഗം തുപ്പല് ഗ്രന്ഥികളെയാണ് ആദ്യം ബാധിക്കുക. ഇതോടെ കഴുത്തില്‍ ഒരു വശത്തെങ്കിലും മുഴ രൂപപ്പെടും. പേശി വേദന, തലവേദന, കടുത്ത പനി, ക്ഷീണം, ആഹാരത്തോട് താല്‍പ്പര്യമില്ലായ്മ എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്.
വേനല്‍ക്കാലത്ത് വ്യാപകമായി കണ്ടുവരുന്ന മറ്റൊരു രോഗമാണ് ചെങ്കണ്ണ്. കണ്ണില്‍ ചൂടും ക്രമാതീതമായി പൊടിയും അടിക്കുന്നതാണ് ചെങ്കണ്ണ് ഉണ്ടാകുന്നതിന് കാരണമാകുന്നത്. കണ്ണും കൈകളും വൃത്തിയായി ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കി വയ്ക്കുന്നതാണ് രോഗത്തിന് പ്രതിവിധി. ഇതുകൂടാതെ കൊതുകുമൂലം പകരുന്ന ഡെങ്കിപ്പനിയും സിക പനിയും മഞ്ഞപനിയും ചിക്കുന്‍ഗുനിയ പനിയും സംസ്ഥാനത്ത് വ്യാപിക്കുവാന്‍ ഈ വേനലില്‍ സാധ്യതയുണ്ട്. എലിപ്പനി, കുരങ്ങുപനി എന്നിവയുടെ ഭീഷണിയും സംസ്ഥാനം നേരിടുന്നുണ്ട്. വേനല്‍ തുടരുന്നതോടെ ജലം കിട്ടാകനിയാകുന്ന അവസ്ഥയാണുണ്ടാകുക. ലഭിക്കുന്ന ജലമാണെങ്കില്‍ മലിനജലവും. കുളിക്കുന്നതിനും കുടിക്കുന്നതിനും നല്ല ജലം തന്നെ വേണം. മഴയ്ക്കുമുമ്പ് കാനകള്‍ വൃത്തിയാക്കി മലിനജലം ഒഴുകിപ്പോകുവാന്‍ അവസരമൊരുക്കണം. വഴിയോര വാണിഭത്തില്‍ ഭക്ഷ്യവസ്തുക്കളും ജൂസും വിതരണം ചെയ്യുന്നത് കര്‍ശനമായി പരിശോധിക്കണം. ഹോട്ടലുകളും തട്ടുകടകളും പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. മായം ചേര്‍ക്കല്‍, ടാങ്കര്‍ ലോറി മലിനജല വിതരണം എന്നിവ പരിശോധിച്ച് കടുത്ത നടപടികളിലേക്ക് കടക്കണം. വൃത്തിയുള്ള ചുറ്റുപാട് ഒരുക്കുവാന്ലജനങ്ങളും സഹകരിക്കണം. എങ്കില്‍മാത്രമേ വേനല്ക്കാലരോഗങ്ങളോട് പൊരുതാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: